കണ്ണൂർ,കൊച്ചി: കരിപ്പൂർ സ്വർണ ക്വട്ടേഷനും ഇതുപോലുള്ള സ്വർണം തട്ടിയെടുക്കലും ടി.പി.വധക്കേസ് പ്രതികളായ കൊടി സുനിയുടെയും മുഹമ്മദ് ഷാഫിയുടെയും അറിവോടെയും സഹായത്തോടെയുമാണെന്ന് അർജുൻ ആയങ്കി വെളിപ്പെടുത്തിയതോടെ കേസിൽ ഉന്നത ബന്ധം സംശയിക്കുന്ന കസ്റ്റംസ് സമഗ്രാന്വേഷണത്തിലേക്ക് നീങ്ങുന്നു.
സുനിയുടെയും ഷാഫിയുടെയും ചൊക്ളിയിലെ വീടുകളിൽ ഇന്നലെ അർജുനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയ കംസ്റ്റംസ് സംഘം, ഏഴിന് കൊച്ചിയിലെ കസ്റ്റംസ് കമ്മിഷണറേറ്റിൽ ഹാജരാകാൻ പരോളിൽ കഴിയുന്ന ഷാഫിക്ക് നോട്ടീസ് നൽകി. വിയ്യൂർ ജയിലിലെത്തി നോട്ടീസ് നൽകി സുനിയെ ചോദ്യം ചെയ്യും.
ഷാഫിയുടെ വീട്ടിൽ നിന്ന് നിർണായക വിവരങ്ങൾ കിട്ടിയെന്നാണ് കസ്റ്റംസ് നൽകുന്ന സൂചന. ലാപ് ടോപ്പും മൊബൈൽ ഫോണുകളും പൊലീസ് യൂണിഫോമിലെ സ്റ്റാറും കണ്ടെടുത്തിട്ടുണ്ട്. സുനിയുടെ വീട്ടിൽ പരിശോധനക്കെത്തുമ്പോൾ അവിടെ ആരുമില്ലായിരുന്നു.
സുനിക്കും ഷാഫിക്കും 'പൊട്ടിക്കലുകളിലുള്ള' ബന്ധം, ഇവരുടെ സഹായത്തോടെ വിമാനത്താവളങ്ങൾ വഴി കൂടുതൽ സ്വർണക്കടത്ത് നടന്നിട്ടുണ്ടോ, ഇതിന് ഉന്നത രാഷ്ട്രീയ ബന്ധമുണ്ടോ എന്നെല്ലാം കസ്റ്റംസ് അന്വേഷിക്കും.
എയർപോർട്ട് കേന്ദ്രീകരിച്ച് ഇതിന് മുമ്പും കടത്തുസ്വർണം കവർന്നതായി അർജുൻ കസ്റ്റംസിനോട് സമ്മതിച്ചു. കരിപ്പൂർ സംഭവത്തിന് ശേഷം ഒളിവിൽ പോകാൻ ഷാഫിയുടെ സഹായം കിട്ടി. പാനൂർ,ചൊക്ളി മേഖലയിലാണ് ഒളിവിൽ കഴിഞ്ഞത്. സ്വർണക്കടത്തിനു ഉപയോഗിച്ച കാർ അഴീക്കലിലെ ഉരു ഷെഡിൽ ഉപേക്ഷിച്ചശേഷം ഷാഫിയാണ് ഒളിയിടം ഒരുക്കിയത്.
2232 ഗ്രാം സ്വർണവുമായി ഷെഫീക്ക് അറസ്റ്റിലായ ദിവസം കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത് പണം വാങ്ങാനാണെന്ന മൊഴിയിൽ ഉറച്ചു നിൽക്കുകയാണ് അർജുൻ. എന്നാൽ,സ്വർണം അർജുന് നൽകാനായിരുന്നു തനിക്കുള്ള നിർദേശമെന്ന് ഷെഫീക്ക് വ്യക്തമാക്കിയിട്ടുണ്ട്.
ഷെഫീക്കിന്റെ മൊഴിയിൽ നിന്ന്, സ്വർണക്കടത്തിൽ പങ്കുള്ള കരിവള്ളൂരിലെയടക്കം ചിലരുടെ വിവരങ്ങൾ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഇവർക്കും നോട്ടീസ് നൽകും. അതേസമയം, കസ്റ്റംസ് ചോദ്യംചെയ്തു വിട്ടയച്ച ഡി.വൈ.എഫ്.ഐ മുൻ ഭാരവാഹി സി. സജേഷിനെ കേസുമായി ബന്ധിപ്പിക്കുന്ന തെളിവുകൾ ലഭിച്ചിട്ടില്ല.
അർജുന്റെ ഭാര്യയെ നാളെ ചോദ്യം ചെയ്യും
നാളെ കൊച്ചിയിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ അർജുൻ ആയങ്കിയുടെ ഭാര്യക്കും അമ്മയ്ക്കും കസ്റ്റംസ് നോട്ടീസ് നൽകി. ആകാശ് തില്ലങ്കേരിയെയും ചോദ്യംചെയ്യും.
സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് തെളിയിക്കാൻ കഴിയുന്ന രേഖകളും ഡിജിറ്റൽ തെളിവുകളും അർജുന്റെ വീട്ടിൽ നിന്ന് കിട്ടിയ പശ്ചാത്തലത്തിലാണ് ഭാര്യയെയും ചോദ്യം ചെയ്യുന്നത്. അർജുന്റെ എ.ടി.എം കാർഡ്, പെൻ ഡ്രൈവ്, വിവിധ ജുവലറികളിൽ നിന്നു സ്വർണം വാങ്ങിയതിന്റെ ബില്ലുകൾ എന്നിവ കണ്ടെത്തി. ബില്ലുകൾ തന്റെ വിവാഹത്തിന് വാങ്ങിയ സ്വർണത്തിന്റേതാണെന്ന അർജുന്റെ മൊഴി കസ്റ്റംസ് വിശ്വാസത്തിലെടുക്കുന്നില്ല.
മൊഴിമാറ്റി അർജുൻ
തന്റെ ഫോൺ നഷ്ടപ്പെട്ടതല്ല തൊട്ടടുത്ത വളപട്ടണം പുഴയിലേക്ക് വലിച്ചെറിഞ്ഞതാണെന്ന് ഇന്നലെ
അർജുൻ മൊഴിമാറ്റി. ആളൊഴിഞ്ഞ പറമ്പിൽ നിന്നു കാർ മാറ്റുന്നതിനിടെ ഫോൺ നഷ്ടപ്പെട്ടു എന്നായിരുന്നു ആദ്യമൊഴി. ഫോൺ വീണ്ടെടുക്കാൻ കസ്റ്റംസ് ശ്രമം തുടങ്ങി.
അർജുന്റെ മൊഴി
1.സ്വർണം പൊട്ടിക്കുന്നതിലൂടെ ലഭിക്കുന്ന പണത്തിന്റെ ഒരു വിഹിതം സുനിക്കും ഷാഫിക്കും
2. ചൊക്ലിയിൽ ഒളിവിൽ കഴിയാൻ സഹായിച്ചത് ടി.പി. കേസ് പ്രതികൾ
3. ഷാഫിയുടെ നിർദേശാനുസരണമാണ് സ്വർണക്കടത്തു പൊട്ടിക്കാൻ പോയിരുന്നത്
4. കടത്തിക്കൊണ്ടുവരുന്ന സ്വർണം തട്ടിയെടുക്കുന്നതിൽ പങ്കാളിയായിട്ടുണ്ട്
5. ടി.പി കേസ് പ്രതികൾ നൽകുന്ന വിവരങ്ങൾ അനുസരിച്ചാണ് പ്രവർത്തിച്ചിരുന്നത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |