ഐ.പി.ഒയ്ക്കുള്ള മർച്ചന്റ് ബാങ്കുകൾക്കായി ടെൻഡർ ഉടൻ
ന്യൂഡൽഹി: പൊതുമേഖലാ ഇൻഷ്വറൻസ് കമ്പനിയായ ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷന്റെ (എൽ.ഐ.സി) പ്രാരംഭ ഓഹരി വില്പനയ്ക്ക് (ഐ.പി.ഒ) മുന്നോടിയായുള്ള നടപടിക്രമങ്ങൾ ഊർജിതമാക്കി കേന്ദ്രസർക്കാർ. ഐ.പി.ഒ നടപടികളിൽ കമ്പനിക്ക് ഉപദേശം നൽകാനുള്ള മർച്ചന്റ് ബാങ്കുകൾക്കായുള്ള ടെൻഡർ ഈമാസം തന്നെ വിളിക്കുമെന്നാണ് സൂചന. 2022 ജനുവരിയോടെ ഐ.പി.ഒ നടത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം.
എൽ.ഐ.സിയുടെ ഓഹരി വില്പന ദശാബ്‌ദത്തിന്റെ തന്നെ ഐ.പി.ഒ ആയിരിക്കുമെന്ന് കരുതപ്പെടുന്നു. നിലവിൽ, കോൾ ഇന്ത്യ 2010ൽ സമാഹരിച്ച 15,200 കോടി രൂപയാണ് ഇന്ത്യയിലെ റെക്കാഡ്. ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷ്വറൻസ് കമ്പനിയായ എൽ.ഐ.സിയുടെ ഓഹരി വിൽക്കുന്നതിന്റെ ഭാഗമായി എൽ.ഐ.സി ആക്ട് കേന്ദ്രം ഭേദഗതി ചെയ്‌തിരുന്നു. ഇതുപ്രകാരം 51 ശതമാനത്തിൽ കുറയാത്ത ഓഹരികൾ കേന്ദ്രം കൈവശം വയ്ക്കണം. അതായത്, 49 ശതമാനം ഓഹരികൾ കേന്ദ്രത്തിന് വിറ്റൊഴിയാം. അടുത്ത അഞ്ചുവർഷത്തേക്ക് കുറഞ്ഞത് 25 ശതമാനം ഓഹരികൾ വിറ്റഴിക്കാനും സാധിക്കും.
എന്നാൽ, പ്രതിഷേധം കനക്കുമെന്നതിനാൽ പത്ത് ശതമാനത്തിന് താഴെ ഓഹരികളാകും ഐ.പി.ഒയിലൂടെ വിറ്റഴിക്കുക. ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളിൽ ഒന്നായ എൽ.ഐ.സിയെ ഓഹരി വിപണിയിൽ ലിസ്‌റ്റ് ചെയ്യേണ്ടതിന്റെ പ്രാധാന്യവും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. ഐ.പി.ഒയ്ക്ക് മുന്നോടിയായി എൽ.ഐ.സിയുടെ മൂല്യനിർണയത്തിന് മിലിമാൻ അഡ്വൈസേഴ്‌സിനെ ഡിപ്പാർട്ട്‌മെന്റ് ഒഫ് ഇൻവെസ്‌റ്റ്‌മെന്റ് ആൻഡ് പബ്ളിക് അസറ്റ് മാനേജ്‌മെന്റ് (ദിപം) നിയമിച്ചിരുന്നു. ഭാവിയിലെ ലാഭസാദ്ധ്യതകൾ കൂടി വിലയിരുത്തിയുള്ള 'എംബഡഡ്" മൂല്യനിർണയമാണ് കമ്പനി നടത്തുക. ഈമാസം തന്നെ മൂല്യനിർണയം പൂർത്തിയാക്കും. ഡിലോയിറ്റ്, എസ്.ബി.ഐ കാപ്‌സ് എന്നിവയെ ഐ.പി.ഒയ്ക്ക് മുന്നോടിയായുള്ള ട്രാൻസാക്‌ഷൻ അഡ്വൈസർമാരായി നേരത്തേ നിയമിച്ചിരുന്നു.
കേന്ദ്രത്തിന് നിർണായകം
പൊതുമേഖലാ ഓഹരി വില്പനയിലൂടെ 1.75 ലക്ഷം കോടി രൂപയാണ് നടപ്പുവർഷം കേന്ദ്രം ലക്ഷ്യമിടുന്നത്. ഇതിൽ, മുന്തിയ പങ്കും പ്രതീക്ഷിക്കുന്നത് എൽ.ഐ.സിയുടെ ഐ.പി.ഒയിലൂടെയാണ്. ബി.പി.സി.എൽ., എയർ ഇന്ത്യ എന്നിവയാണ് വില്പന പട്ടികയിലുള്ള മറ്റ് ശ്രദ്ധേയ കമ്പനികൾ. രണ്ട് പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്കരണവും പ്രഖ്യാപിച്ചിട്ടുണ്ട്.
എൽ.ഐ.സി
ലൈഫ് ഇൻഷ്വറൻസ് മേഖലയിലെ എന്നല്ല, ഇന്ത്യയിലെ തന്നെ ബ്രഹ്‌മാണ്ഡ കമ്പനികളിൽ ഒന്നാണെങ്കിലും എൽ.ഐ.സി ഇതുവരെ ഓഹരി വിപണിയിൽ ലിസ്‌റ്ര് ചെയ്‌തിട്ടില്ല. ഓഹരി വിപണിയിൽ വൻ നിക്ഷേപം പക്ഷേ, എൽ.ഐ.സിക്കുണ്ട്. പ്രാരംഭ ഓഹരി വില്പനയിലൂടെ (ഐ.പി.ഒ) എൽ.ഐ.സിയെ ലിസ്‌റ്ര് ചെയ്യാനാണ് സർക്കാർ ഒരുങ്ങുന്നത്.
100%: നിലവിൽ എൽ.ഐ.സിയുടെ 100 ശതമാനം ഓഹരികളും കേന്ദ്രസർക്കാരിന് സ്വന്തമാണ്.
10%: ഇതിൽ, കുറഞ്ഞത് 10 ശതമാനമെങ്കിലും സർക്കാർ പ്രാരംഭ ഓഹരി വില്പനയ്ക്ക് (ഐ.പി.ഒ) വച്ചേക്കും.
25%: പരമാവധി 25 ശതമാനം ഓഹരികളും ഐ.പി.ഒയ്ക്ക് പരിഗണിച്ചേക്കും. ഇതിന് സാദ്ധ്യത വിരളം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |