ദുബായ്: ആഗോളതലത്തിൽ മുൻപന്തിയിലുള്ള റീട്ടെയിൽ സ്ഥാപനങ്ങളുടെ പട്ടികയിൽ ഇടംനേടി പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പ്. പ്രമുഖ ഓഡിറ്റ് സ്ഥാപനമായ ഡിലോയിറ്റ് പ്രസിദ്ധീകരിച്ച 2021ലെ പട്ടികയിൽ ലുലുവിന് പുറമേ മാജിദ് അൽ ഫുത്തൈം (ക്യാരിഫോർ) മാത്രമാണ് ഗൾഫ് മേഖലയിൽ നിന്നുള്ളത്.
10 രാജ്യങ്ങളിൽ സാന്നിദ്ധ്യമുള്ള ലുലു ഗ്രൂപ്പിന് റിപ്പോർട്ടനുസരിച്ച് വിറ്റുവരവ് 740 കോടി ഡോളറാണ്; വാർഷിക വളർച്ച അഞ്ച് ശതമാനം. 16 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന മാജിദ് അൽ ഫുത്തൈമിന്റെ വിറ്റുവരവ് 6.65 ശതമാനം വളർച്ചയോടെ 765 കോടി ഡോളർ. ലോകത്ത് അതിവേഗം വളരുന്ന റീട്ടെയിൽ കമ്പനികളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്ന് റിലയൻസുമുണ്ട്. അമേരിക്കൻ കമ്പനികളായ വാൾമാർട്ട്, ആമസോൺ, കോസ്‌റ്റ്‌കോ കോർപ്പറേഷൻ, ജർമ്മൻ കമ്പനി ഷ്വാർസ് ഗ്രൂപ്പ്, അമേരിക്കയിലെ ക്രൊഗെർ എന്നിവയാണ് പട്ടികയിൽ യഥാക്രമം ഒന്നുമുതൽ അഞ്ചുവരെ സ്ഥാനങ്ങളിലുള്ളത്.
കരുത്തോടെ ലുലു ഗ്രൂപ്പ്
കൊവിഡ് ആഗോള വാണിജ്യ-വ്യവസായ മേഖലയെ പ്രതിസന്ധിയിലാക്കിയപ്പോൾ നാല് ഇ-കൊമേഴ്‌സ് സെന്ററുകളടക്കം 26 പുതിയ ഹൈപ്പർമാർക്കറ്റുകളാണ് ലുലു ഗ്രൂപ്പ് ഗൾഫ്, ഈജിപ്‌ത്, ഇൻഡോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലായി 2020 മാർച്ചിന് ശേഷം ആരംഭിച്ചത്. 3,000ലേറെ പേർക്ക് തൊഴിലും ലഭ്യമാക്കിയെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. രണ്ടുവർഷത്തിനകം 30 പുതിയ ഹൈപ്പർ മാർക്കറ്റുകൾ തുറക്കും. ഇ-കൊമേഴ്‌സ് രംഗം വ്യാപകമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |