ആലപ്പുഴ: തണലായിരുന്ന അമ്മയെ കൊവിഡ് കൊണ്ടുപോയതോടെ കൊവിഡിനെതിരെയുള്ള ബോധവത്കരണ
ചുവരെഴുത്തിലാണ് മണ്ണഞ്ചേരി നേതാജി തണൽ വീട്ടിൽ ടി.നടേശൻ. ചുവരെഴുത്ത് വിവരമറിഞ്ഞ ആരോഗ്യവകുപ്പ് പ്രോത്സാഹനമെന്നോണം 5000 രൂപ നടേശന് സമ്മാനിക്കുകയും ചെയ്തു.
കലാകാരനും ചുവരെഴുത്തുകാരനുമായ നടേശന്റെ, 80 വയസുള്ള അമ്മ കഴിഞ്ഞ മേയിലാണ് കൊവിഡ് ബാധിച്ച് ആലപ്പുഴ മെഡി. ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇതോടെ കൊവിഡിനെതിരെ പൊതുചുവരുകളിൽ ബോധവത്കരണ ചിത്രങ്ങൾ വരയ്ക്കലും എഴുത്തും തുടങ്ങി. സ്വന്തം ചിലവിലായിരുന്നു എല്ലാം. 23-ാമത്തെ ചുവരെഴുത്ത് കടപ്പുറം ആശുപത്രിക്കു സമീപത്തെ ലെവൽക്രോസിന് കിഴക്കുവശത്തുള്ള മതിലിൽ പൂർത്തിയാക്കി. ഒരു വർഷം തുടർച്ചയായി ചുവരെഴുത്ത് തുടരാനാണ് നടേശന്റെ തീരുമാനം.
ജില്ല മെഡിക്കൽ ഓഫീസർ എൽ. അനിതകുമാരിയും മാസ് മീഡിയ ഓഫീസർ പി.എസ്.സുജയും മറ്റ് ഉദ്യോഗസ്ഥരും നടേശൻ ചുവരെഴുതുന്നിടത്ത് നേരിട്ടെത്തി അനുമോദിക്കുകയും പ്രശംസാപത്രം നൽകുകയും ചെയ്തു. പ്രതിരോധ ചുവരെഴുത്ത് തുടരാനാണ് 5000 രൂപ കൈമാറിയത്. ചുവരെഴുത്തും പെയിന്റിംഗുമാണ് നടേശന്റെ ജീവിത മാർഗം. 33 വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്നു. ഭാര്യ ജയ. മക്കളായ അഗ്രജ് നടേശൻ ഗവ.ഐ.ടി.ഐ വിദ്യാർത്ഥിയും ഷിയ നടേശൻ എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥിയും അർണവ് സ്‌കൂൾ വിദ്യാർത്ഥിയുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |