കൊടിയ പീഡനത്തിനൊടുവിൽ ഒടുവിൽ കെട്ടിത്തൂക്കി കൊല
പ്രതി അർജുൻ അശ്ളീല വീഡിയോകൾക്ക് അടിമ
കോട്ടയം: വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആറ് വയസുകാരിയെ കൊടിയ പീഡനത്തിന് ഇരയക്കിയതായി പ്രതി അർജുന്റെ മൊഴി. മൂന്ന് വയസ് മുതൽ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയിരുന്നതായും പ്രതി വെളിപ്പെടുത്തി. കഴിഞ്ഞ ആറ് മാസമായി കടുത്ത പീഡനമാണ് പ്രതി നടത്തിയതെന്നും സംഭവത്തിന് ശേഷം തെളിവ് നശിപ്പിക്കാൻ ശ്രമം നടത്തിയതായും പൊലീസ് പറഞ്ഞു. അർജുൻ അശ്ലീല വീഡിയോകൾക്ക് അടിമയാണെന്നും അന്വേഷണത്തിൽ കണ്ടെത്തി. പ്രതിയെ വണ്ടിപ്പെരിയാറിലെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുത്തു.
കഴിഞ്ഞ മാസം 30നാണ് എസ്റ്റേറ്റ് ലയത്തിലെ മുറിയിൽ കയറിൽ തൂങ്ങിയ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് ഇയാൾ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. ഇതിനിടയിൽ പെൺകുട്ടി ബോധരഹിതയായി. ഇതോടെ ഭയന്നുപോയ അർജുൻ പെൺകുട്ടിയുടെ മുഖത്ത് വെള്ളമൊഴിച്ച് ഉണർത്താൻ നോക്കി. ഉണരാതായതോടെ മുറിയിൽ പഴക്കുല കെട്ടിതൂക്കുന്ന കയറിൽ പെൺകുട്ടിയെ തൂക്കുകയായിരുന്നു. തുടർന്ന് വീട്ടിൽ നിന്ന് ഇയാൾ ഇറങ്ങിപ്പോയി. പെൺകുട്ടിയുടെ സഹോദരൻ കെവിൻ സംഭവസമയത്ത് വീട്ടിൽ ഉണ്ടായിരുന്നില്ല. ജോലി കഴിഞ്ഞ് മാതാപിതാക്കൾ സന്ധ്യയോടെ വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് മകളെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ കയർ കഴുത്തിൽ കുരുങ്ങിയതാകാമെന്നാണ് അവർ ആദ്യം കരുതിയത്. ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ പെൺകുട്ടി കടുത്ത പീഡനത്തിന് ഇരയായതായി കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അർജുൻ പിടിയിലായത്.
സംസ്കാരത്തിനിടെ പൊട്ടിക്കരഞ്ഞ് അർജുൻ
പെൺകുട്ടിയുടെ സംസ്കാര ചടങ്ങിനിടെ അർജുൻ പൊട്ടിക്കരഞ്ഞിരുന്നു. അർജുനാണ് പ്രതിയെന്ന് വീട്ടുകാർക്കെന്നല്ല നാട്ടുകാർക്കും ഒരിക്കൽ പോലും സംശയം തോന്നിയിരുന്നില്ല. അർജുൻ പൊട്ടിക്കരയുകയും പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതോടെ പൊലീസ് മഫ്തിയിൽ ഇയാളെ നിരീക്ഷിച്ചു. സംസ്കാരത്തിന് പിന്നാലെ ലയത്തിൽ താമസിച്ചിരുന്ന നാല് യുവാക്കളെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ അർജുനും ഉണ്ടായിരുന്നു. ചോദ്യം ചെയ്യലിൽ അർജുൻ കുറ്റം സമ്മതിക്കുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടിൽ എപ്പോഴും കടന്നു ചെല്ലുന്നതിനുള്ള സ്വാതന്ത്ര്യവും കുട്ടിയുടെ മാതാപിതാക്കൾ രാവിലെ തന്നെ ജോലിക്ക് പോകുന്ന സാഹചര്യവും മുതലെടുത്തായിരുന്നു പീഡനമെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |