ന്യൂഡൽഹി: നരേന്ദ്രമോദി മന്ത്രിസഭയുടെ അനിവാര്യമായ പുനഃസംഘടന ഇന്നുണ്ടാകുമെന്ന സൂചന നൽകി മന്ത്രിമാരാകാൻ സാദ്ധ്യതയുള്ള നേതാക്കളോട് ഡൽഹിയിലെത്താൻ ബി.ജെ.പി നേതൃത്വം നിർദ്ദേശിച്ചു. അഴിച്ചുപണിയുടെ ഭാഗമായി സാമൂഹ്യ ക്ഷേമ മന്ത്രി താവർ ചന്ദ് ഗെലോട്ടിനെ കർണാടക ഗവർണറാക്കിയത് പോലെ മന്ത്രിസഭയിലെ മറ്റു ചിലർക്ക് 2024 ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പാർട്ടി ചുമതലകൾ നൽകി, പുതിയ ആളുകളെ ഉൾപ്പെടുത്തുമെന്നാണ് വിവരം. രണ്ടാം മോദി സർക്കാർ 2019 മേയിൽ അധികാരമേറ്റ ശേഷമുള്ള ആദ്യ പുനഃസംഘടനയാണിത്.
മന്ത്രിസഭയിൽ ഉൾപ്പെടുത്തേണ്ടവരെയും മാറ്റേണ്ടവരെയും സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ, സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് തുടങ്ങിയവർ ഇന്നലെ പ്രത്യേകം കൂടിക്കാഴ്ച നടത്തിയിരുന്നു. അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിന് കാര്യമായ പ്രാതിനിധ്യമുണ്ടാകും. ദളിത്, ഒ.ബി.സി വിഭാഗങ്ങളിൽ നിന്നുള്ള നേതാക്കൾക്ക് മുൻഗണന നൽകിയേക്കും. 20ൽ കൂടുതൽ പുതിയ മന്ത്രിമാർ വന്നേക്കും. ഒന്നിലധികം വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിമാരുടെ വകുപ്പുകൾ പുതിയവർക്ക് നൽകും. നിലവിലുള്ള മന്ത്രിമാരുടെ പ്രകടനം പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തിയിരുന്നു.
മന്ത്രിസഭയിൽ നിലവിൽ പ്രാതിനിധ്യമില്ലാത്ത എൻ.ഡി.എ സഖ്യകക്ഷികളായ ജെ.ഡി.യു, അപ്‌നാദൾ എന്നിവയ്ക്കും അവസരം ലഭിച്ചേക്കും. അന്തരിച്ച രാംവിലാസ് പാസ്വാന് പകരമായി എൽ.ജെ.പി മന്ത്രിയാകുമെന്ന് കരുതപ്പെടുന്ന പശുപതി കുമാർ പുതിയ കുർത്ത വാങ്ങാൻ ഇറങ്ങിയത് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ലോക്ജൻശക്തി പാർട്ടി പശുപതിയെ പുറത്താക്കിയതാണെന്നും പാർട്ടി ക്വോട്ടയിൽ മന്ത്രിയാക്കിയാൽ കോടതിയിൽ പോകുമെന്നും രാംവിലാസ് പാസ്വാന്റെ മകൻ ചിരാഗ് പാസ്വാൻ പറഞ്ഞിട്ടുണ്ട്.
സാദ്ധ്യതാപട്ടിക
മുൻ കോൺഗ്രസ് നേതാക്കളും രാജ്യസഭാ എം.പിമാരുമായ ജ്യോതിരാദിത്യ സിന്ധ്യ, നാരായൺ റാണെ, അസാം മുൻ മുഖ്യമന്ത്രി സർബാനന്ദ് സൊനോവാൾ, എൽ.ജെ.പി നേതാവ് പശുപതി കുമാർ പരസ്, നിഷിത് പ്രമാണിക്, ശന്തനു താക്കൂർ (പശ്ചിമ ബംഗാൾ), കപിൽ പാട്ടീൽ(മഹാരാഷ്‌ട്ര), രാഹുൽ കസ്‌വാൻ(രാജസ്ഥാൻ), രഞ്ജൻ സിംഗ് രാജ്കുമാർ (മണിപ്പൂർ), യു.പിയിൽ നിന്നുള്ള വരുൺ ഗാന്ധി, റീത്താ ബഹുഗുണ ജോഷി, പങ്കജ് ചൗധരി, രാം ശങ്കർ കധേരിയ, സകൽദീപ് രാജ്ബർ, അനുപ്രിയ പട്ടേൽ (അപ്‌നാദൾ പാർട്ടി), ആർ.സി.പി സിംഗ്, ലലൻ സിംഗ് (ജെ.ഡി.യു).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |