ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ പുനസംഘടന ഇന്നുണ്ടാകും. കേരളത്തിൽ നിന്നുളള നേതാക്കളിൽ വി. മുരളീധരൻ സ്വതന്ത്ര ചുമതലയുളള സഹമന്ത്രിയാകും, രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖറും കേന്ദ്രമന്ത്രിയാകും. രാജ്യസഭാംഗം സൂപ്പർതാരം സുരേഷ് ഗോപി, മെട്രോമാൻ ഇ.ശ്രീധരൻ എന്നിവരുടെ പേരും കേന്ദ്രമന്ത്രി പദവികളിലേക്ക് ഉയർന്ന് കേൾക്കുന്നുണ്ട്. മുൻപ് ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്ററായി ശ്രീധരന്റെ പേര് പരിഗണിച്ചിരുന്നതായി വാർത്തകൾ പ്രചരിച്ചിരുന്നു. സുരേഷ് ഗോപിയുടെ പേര് മുൻപും കേന്ദ്രമന്ത്രി പദവിയിലേക്ക് പലതവണ പറഞ്ഞുകേട്ടിരുന്നു.
അതേസമയം മന്ത്രിസഭാ പുനസംഘടനയ്‌ക്ക് മുന്നോടിയായി മന്ത്രിമാരുടെ പ്രവർത്തന മികവ് അനുസരിച്ച് ചില മന്ത്രിമാരെ ഒഴിവാക്കി. ക്യാബിനറ്റ് മന്ത്രിമാരുൾപ്പടെ ഇത്തരത്തിൽ രാജി സമർപ്പിച്ചിരുന്നു.
കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർദ്ധൻ സ്ഥാനം രാജിവച്ചു. ഹർഷ് വർദ്ധന് പുറമെ കേന്ദ്ര രാസവളം വകുപ്പ് മന്ത്രി ഡി.വി സദാനന്ദ ഗൗഡ, തൊഴിൽമന്ത്രി സന്തോഷ് ഗാംഗ്വാർ, വിദ്യാഭ്യാസ മന്ത്രി രമേശ് പോഖ്രിയാൽ എന്നിവരും രാജിവച്ചു. പുറമേ സഹമന്ത്രിമാരായ സഞ്ജയ് ധോത്രെ, പ്രതാപ് സാരംഗി, ബാബുൽ സുപ്രിയോ തുടങ്ങി എട്ടോളം മന്ത്രിമാർ രാജിവച്ചു.
അതേസമയം മുതിർന്ന ബിജെപി നേതാക്കളിൽ നാരായൺ റാണെ, സർബാനന്ദ് സോനാവാൽ, ജ്യോതിരാദിത്യ സിന്ധ്യ, മീനാക്ഷി ലേഖി എന്നിവരും കേന്ദ്രമന്ത്രിസഭയിലെത്തും. തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ എൽ.മുരുകൻ കേന്ദ്രമന്ത്രിയാകും. കർണാടകയിൽ നിന്നും നാലുപേർ കേന്ദ്രമന്ത്രിയാകുമെന്നാണ് സൂചന. രാജീവ് ചന്ദ്രശേഖറിന് പുറമേ ശോഭാ കരന്തലജെ, എ.നാരായണസ്വാമി, ഭഗ്വന്ത് ഖുബ എന്നിവരും മന്ത്രിയാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |