ന്യൂഡൽഹി: നന്ദിഗ്രാം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിൽ ജഡ്ജിയെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് കൊൽക്കത്ത ഹൈക്കോടതി അഞ്ച് ലക്ഷം രൂപ പിഴചുമത്തി. പിഴ ശിക്ഷ വിധിച്ചതിന് പിന്നാലെ കേസ് പരിഗണിച്ച ജസ്റ്റിസ് കൗശിക് ചന്ദ കേസിൽ നിന്ന് പിന്മാറി.
നന്ദിഗ്രാം സീറ്റിൽ മമതയ്ക്കെതിരെ മത്സരിച്ച സുവേന്ദു അധികാരിയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മമത ഹൈക്കോടതിയിയിൽ ഹർജി നൽകിയിരുന്നു. ജസ്റ്റിസ് കൗശിക് ചന്ദയുടെ ബെഞ്ചിന് മുമ്പാകെയാണ് കേസ് എത്തിയത്. ഇതോടെ ജഡ്ജിയ്ക്ക് ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച മമത കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു.
ജഡ്ജിക്ക് ബി.ജെ.പി ബന്ധമുള്ളതിനാൽ പ്രതിക്ക് അനുകൂലമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ സാദ്ധ്യതയുണ്ടെന്നായിരുന്നു കത്തിന്റെ ഉളളടക്കം.
കൊൽക്കത്ത ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായുളള ചന്ദയുടെ നിയമനത്തെ താൻ ഏപ്രിലിൽ എതിർത്തിരുന്നുവെന്നും അതിനാൽ പക്ഷപാതത്തിനുള്ള സാദ്ധ്യതകൾ ഉണ്ടെന്നും മമത പറഞ്ഞിരുന്നു.
ഇന്നലെ കേസ് വാദത്തിനെടുത്തപ്പോഴും മമത ഈ ആരോപണങ്ങൾ ആവർത്തിച്ചു. ഇതോടെ പ്രകോപിതനായ ബെഞ്ച് ജുഡിഷ്യറിയെ മോശമായി ചിത്രീകരിക്കുന്നതാണ് മമതയുടെ നടപടിയെന്ന് നിരീക്ഷിച്ചു. അതിനാൽ മമതയ്ക്ക് അഞ്ച് ലക്ഷം രൂപ പിഴ വിധിക്കുകയാണെന്ന് ജസ്റ്റിസ് ചന്ദ പറഞ്ഞു.
തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തനിക്കെതിരെ സമൂഹ്യമാധ്യമങ്ങളിൽ പ്രചരണം നടത്തുകയാണ്. ജഡ്ജിയെ അപകീർത്തിപ്പെടുത്തുന്നതിനായി മമത മുൻകൂട്ടി നീക്കം നടത്തി. ഭരണഘടനാപരമായ ഉത്തരവാദിത്വം മമത ലംഘിച്ചുപ്രശ്നക്കാരുടെ കേസുകളിൽ ഇടപെടാൻ താത്പര്യമില്ലെന്നും കേസ് കേൾക്കുന്നതിൽ നിന്നും പിന്മാറുകയാണെന്നും ജസ്റ്റിസ് ചന്ദ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |