കല്ലമ്പലം: പള്ളിക്കലിൽ മത്സ്യം വില്പനയെ ചൊല്ലിയുള്ള തർക്കവും ആക്രമണവും മൂന്നുപേർ അറസ്റ്റിൽ. പള്ളിക്കൽ ആരാമം നിഷാന മൻസിലിൽ നസീം (50), ഭാര്യ നജീബ (48), മകൾ നിഷാന (27) എന്നിവരെയാണ് പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതികൾ ചീഞ്ഞ് കേടായ മത്സ്യം വിൽക്കുന്നത് പതിവായിരുന്നതായി പൊലീസ് പറഞ്ഞു. എന്നാൽ നല്ല മീനുകൾ വിറ്റിരുന്ന സ്ത്രീകളെ സ്ഥലത്ത് നിന്ന് ഓടിക്കാൻ ലക്ഷ്യമിട്ട് നസീം മദ്യപിച്ച് വന്ന് ചീത്ത വിളിക്കുകയും വഴക്കുണ്ടാക്കുകയും ചെയ്യുന്നത് പതിവായി. ഇത് നാട്ടുകാർക്കും അയൽവാസികൾക്കും ബുദ്ധിമുട്ടായതോടെ ഇവർ പൊലീസിൽ പരാതി നൽകി.
പരാതി നൽകിയ സ്ത്രീയെ കഴിഞ്ഞ 5 ന് പ്രതികൾ ചേർന്ന് അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തു. സംഭവമറിഞ്ഞു പള്ളിക്കൽ ഇൻസ്‌പെക്ടർ പി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യാൻ സ്ഥലത്തെത്തി. പ്രതി അറസ്റ്റിന് വഴങ്ങാതെ കൈയിൽ കരുതിയിരുന്ന കത്തി കാട്ടി പൊലീസിനെ ഭീഷണിപ്പെടുത്തി. തുടർന്ന് സാഹസികമായി പ്രതിയെ കീഴടക്കുകയായിരുന്നു. പൊലീസിന്റെ ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയതിന് മൂന്ന് പ്രതികൾക്കും എതിരെ പ്രത്യേകം കേസെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇൻസ്‌പെക്ടർ പി. ശ്രീജിത്ത്, എസ്.ഐമാരായ റഹീം, സുരേഷ്, സി.പി.ഒമാരായ പ്രസേനൻ, സ്‌തുജിത്, ശ്രീരാജ്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |