കോഴിക്കോട്: സന്ധി മാറ്റിവയ്ക്കൽ (കാൽമുട്ട്, ഇടുപ്പ്), നട്ടെല്ലു സംബന്ധമായ ശസ്ത്രക്രിയാ പരിശീലനം നൽകുന്ന എഫ്.എൻ.ബി കോഴ്‌സുകൾ നടത്താൻ കോഴിക്കോട് മെയ്ത്ര ഹോസ്പിറ്റലിന് നാഷണൽ ബോർഡ് ഒഫ്
എക്‌സാമിനേഷൻസിന്റെ അംഗീകാരം. എല്ല്, സന്ധി രോഗ ചികിത്സാ പരിശീലനരംഗത്തെ മികവിന്റെ കേന്ദ്രമായ മൈത്ര, ഈ അംഗീകാരം കിട്ടുന്ന സംസ്ഥാനത്തെ ആദ്യ സ്ഥാപനമാണ്. കാൽമുട്ടു/ഇടുപ്പ് മാറ്റിവയ്ക്കൽ, നട്ടെല്ല് സംബന്ധമായ ശസ്ത്രക്രിയ എന്നിവയ്ക്ക് രണ്ടു വർഷത്തേക്കുള്ള പരിശീലന പരിപാടിയാണിത്. ആർത്രോപ്ലാസ്റ്റി, സ്‌പൈൻ സർജറി എന്നീ വിഭാഗങ്ങൾക്കാണ് ഫെലോഷിപ്പ് നാഷണൽ ബോർഡ് പരിശീലനകേന്ദ്രമായി മെയ്ത്രയെ തിരഞ്ഞെടുത്തത്. അഭിമാനകരമായ നേട്ടമാണ് ഈ അംഗീകാരമെന്ന് ഹോസ്പിറ്റൽ സി.ഒ.ഒ. എബ്രഹാം സാമുവൽ രാജു പറഞ്ഞു.
പുതിയ സാങ്കേതിക വിദ്യകൾ സ്വായത്തമാക്കിയാൽ മാത്രമേ മികച്ച രോഗീപരിചരണം ഉറപ്പുവരുത്താൻ
സാധിക്കൂ എന്ന് സെന്റർ ഒഫ് എക്‌സലൻസ് ഫോർ ബോൺ ആൻഡ് ജോയിന്റ് കെയർ വിഭാഗം ചെയർമാൻ ഡോ. ജോർജ്ജ് എബ്രഹാം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സെന്റർ ഒഫ് എക്‌സലൻസ് ഫോർ ബോൺ ആൻഡ് ജോയിന്റ് കെയർ സീനിയർ കൺസൾട്ടന്റുമാരായ ഡോ. സമീർ അലി പറവത്ത് (ജോയിന്റ് റിപ്ലേസ്‌മെന്റ് സർജറി കോഴ്‌സ് ഡയറക്ടർ), ഡോ. വി. വിനോദ് (സ്‌പൈൻ സർജറി കോഴ്‌സ് ഡയറക്ടർ) തുടങ്ങിയവർ പങ്കെടുത്തു.
എഫ്.എൻ.ബിക്ക് അപേക്ഷിക്കാൻ
നാഷണൽ ബോർഡ് ഒഫ് എക്‌സാമിനേഷൻ നടത്തുന്ന ദേശീയ പ്രവേശന പരീക്ഷയിലൂടെയാണ് രണ്ടു വർഷത്തെ മുഴുവൻ സമയപരിശീലനത്തിനുള്ളവരെ തിരഞ്ഞെടുക്കുന്നത്. എഫ്.എൻ.ബി ജോയിന്റ് റീപ്ലേസ്‌മെന്റ് സർജറി പരിശീലനത്തിന് എം.എസ്.ഓർത്തോപീഡിക്‌സ്, അല്ലെങ്കിൽ ഓർത്തോ പീഡിക്‌സിൽ ഡി.എൻ. ബി ആണ് യോഗ്യത. ന്യൂറോസർജറിയിൽ എം.സി.എച്ച് അല്ലെങ്കിൽ ന്യൂറോ സർജറിയിൽ ഡി.എൻ.ബി യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |