ആലപ്പുഴ: ട്രോളിംഗ് നിരോധനത്തിനിടെ പ്രതീക്ഷകളോടെ കടലിലിറങ്ങുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾ മീനുമായി കരയിലെത്തുമ്പോൾ വിലയുടെ കാര്യത്തിലുള്ള സകല പ്രതീക്ഷകളും നഷ്ടമാവുന്നു. ഗത്യന്തരമില്ലാതാവുന്നതോടെ കിട്ടിയ വിലയ്ക്ക് വിൽക്കേണ്ട ഗതികേടാണിവർക്ക്.
കൊവിഡ് നിയന്ത്രങ്ങൾ മൂലം മാസങ്ങളായി മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലാണ് പരമ്പരാഗത തൊഴിലാളികൾക്ക് കടലിൽ നിന്ന് മത്സ്യം ലഭിച്ചു തുടങ്ങിയത്. ജില്ലയിലെ തൊഴിലാളികൾക്ക് കൊഴുവയാണ് കൂടുതലായി ലഭിക്കുന്നത്. മറ്റ് മീനുകൾ അന്യസംസ്ഥാനങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് വരുന്നത്. അന്യസംസ്ഥാന മീനുകളിൽ രാസ പദാർത്ഥം കലർത്തുന്നത് പിടിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കി.
ആയിരക്കണക്കിന് പരമ്പരാഗത തൊഴിലാളികൾ ജില്ലയിൽ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നുണ്ട്. പുലർച്ചെ മൂന്നിന് കടലിൽ പോകുന്നവർ ഉച്ചയോടു കൂടി തിരിച്ചെത്തും. തിരയോട് മല്ലിട്ട് പിടിക്കുന്ന മീനിന് വില കിട്ടാതാവുമ്പോൾ അദ്ധ്വാനം പാഴായതിന്റെ നിരാശയിലാണ് തൊഴിലാളികൾ. കഴിഞ്ഞ ദിവസം ഒരു കിലോ കൊഴുവയ്ക്ക് 30 രൂപയാണ് ലഭിച്ചത്. നാട്ടിൻപുറങ്ങളിലെ ചില്ലറ വില്പനയിൽ കിലോയ്ക്ക് 100 രൂപയിൽ കുറഞ്ഞ് കൊഴുവ കിട്ടാനില്ല.
# ദിനംതോറും ദുരവസ്ഥ
വള്ളം നിറയെ മത്സ്യം ലഭിക്കുന്നുണ്ടെങ്കിലും ദൈനംദിന ചെലവുകൾക്ക് പോലും തികയുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. വഴിയോരങ്ങളിൽ വല കുടഞ്ഞ് മീൻ വിൽക്കുന്നുണ്ടെങ്കിലും ഇളവുകൾ ലഭ്യമല്ലാത്ത ദിവസങ്ങളിൽ മീൻ വിറ്റ് പോകുന്നില്ല. ഇത് മുന്നിൽ കണ്ട് ഇടനിലക്കാർ പറയുന്ന വിലയ്ക്ക് വിൽപന നടത്തുന്നത്.
..........................
₹ 20-30: ഹാർബറിലെ മത്സ്യവില കിലോയ്ക്ക്
₹ 120- 200: പുറം മാർക്കറ്റിലെ വില
...........................
# ഇടനില ലാഭം
ഹാർബറിൽ കിലോയ്ക്ക് പത്ത് മുതൽ 20 രൂപ വരെ വില നൽകി എടുക്കുന്ന മത്സ്യത്തിന് പുറം മാർക്കറ്റിൽ 120 മുതൽ 200 രൂപ വരെ വാങ്ങുന്നുണ്ട്. ഹാർബറുകൾ കേന്ദ്രീകരിച്ചുള്ള ഇടനിലക്കാരാണ് ലാഭം കൊയ്യുന്നത്. മറ്റ് പ്രദേശങ്ങളിൽ നിന്ന് മത്സ്യം വാങ്ങാനെത്തുന്ന കച്ചവടക്കാരുമായി മുൻകൂട്ടി വില ഉറപ്പിക്കും. മത്സ്യ ലഭ്യത ഇല്ലാത്ത സമയങ്ങളിൽ ദൈനംദിന ചെലവിനായി ഇടനിലക്കാരിൽ നിന്ന് വള്ളം ഉടമകളും തൊഴിലാളികളും പണം കടം വാങ്ങാറുണ്ട്. ഇതുമൂലം ഇവർ പറയുന്ന വിലയ്ക്ക് മത്സ്യം കൊടുക്കേണ്ട ഗതികേടുണ്ടാവും. കാലങ്ങളായി ഇത്തരം ചൂഷണം മത്സ്യ മേഖലയിൽ തുടരുന്നുണ്ട്.
.................................
മത്സ്യബന്ധനത്തിന് പോകുമ്പോഴുണ്ടാകുന്ന ചെലവ് കാശ് പോലും ലഭിക്കാത്ത അവസ്ഥയാണ് നിലവിൽ. ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്ന് തൊഴിലാളികളെ മോചിപ്പിക്കാൻ സർക്കാർ മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങൾ വഴി തൊഴിലാളികളിൽ നിന്ന് നേരിട്ട് മത്സ്യം വാങ്ങണം. മിനിമം വില ലഭ്യമാക്കണം
(രാജു,പരമ്പരാഗത മത്സ്യത്തൊഴിലാളി)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |