തിരുവനന്തപുരം: വിഴിഞ്ഞം നെല്ലിവിളയിൽ വീട്ടമ്മയേയും ബന്ധുവിനേയും ആക്രമിച്ച രണ്ടംഗസംഘത്തിലെ ഒരാളെ പൊലീസ് പിടികൂടി. വെങ്ങാനൂർ പുല്ലാന്നിമുക്ക് ഉഴുന്നുവിള കിഴക്കരിക് വീട്ടിൽ ശംഭു എന്ന് വിളിക്കുന്ന ഷൈജു (32)നെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച വൈകിട്ട് 3നാണ് സംഭവം. വെങ്ങാനൂർ നെല്ലിവിള അമരിവിളയിൽ ഭർത്താവ് വിദേശത്തായ വീട്ടമ്മയും മകനും താമസിക്കുന്ന വാടകവീട്ടിലാണ് അയൽവാസിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ രഞ്ജുവും ഇപ്പോൾ പിടിയിലായ പ്രതി ഷൈജുവും ചേർന്ന് അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്.
രഞ്ജു വീട്ടമ്മയെ കടന്നുപിടിച്ച് തറയിൽ തള്ളിയിട്ട് മാനഭംഗപ്പെടുത്താൻ ശ്രമിച്ചു. തടയാൻ ശ്രമിച്ച വീട്ടമ്മയുടെ ബന്ധു സാബുവിനെ ഷൈജു വെട്ടുകത്തി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. നിലവിളികേട്ട് നാട്ടുകാർ എത്തിയപ്പോൾ പ്രതികൾ കടന്നുകളയുകയായിരുന്നു. മുമ്പ് പല പ്രാവശ്യവും രഞ്ജു വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ചിട്ടുണ്ട്. ഈ വിവരം ഭർത്താവിനെ അറിയിക്കുകയും ഭർത്താവിന്റെ നിർദ്ദേശപ്രകാരം വാർഡ് മെമ്പർ ഇടപെട്ട് ഇയാളെ പറഞ്ഞു വിലക്കിയതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി, എസ്.ഐമാരായ സമ്പത്ത്, വിനോദ്, സുരേഷ് കുമാർ, സി.പി.ഒ സജൻ എന്നിവരങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിയുന്ന ഒന്നാം പ്രതി രഞ്ജുവിനെ പിടികൂടാൻ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |