ശ്രീനഗർ: പാകിസ്ഥാനിൽ നിന്ന് ഡ്രോൺ വഴിയെത്തിച്ച ആയുധങ്ങളും സ്ഫോടക വസ്തുക്കളും ട്രക്കിൽ കയറ്റി കാശ്‌മീർ താഴ്വരയിലേക്ക് കടത്താനുള്ള ശ്രമം പൊലീസ് പരാജയപ്പെടുത്തി. ജമ്മു നഗരത്തിന് സമീപത്ത് വച്ച് ആയുധങ്ങളടങ്ങിയ ട്രക്ക് പൊലീസ് കണ്ടെടുത്തു.
രഹസ്യ വിവരത്തെ തുടർന്ന് ജമ്മുവിലുടനീളം വാഹന പരിശോധനയും കനത്ത സുരക്ഷാ ക്രമീകരണങ്ങളും നടത്തിവരികയായിരുന്നുവെന്ന് ജമ്മു പൊലീസ് സൂപ്രണ്ട് ചന്ദൻ കോലി പറഞ്ഞു. ഇതിന്റെ ഭാഗമായി ഗംഗ്യാൽ പൊലീസ് സ്റ്റേഷന്റെ പരിധിയിൽ നടത്തിയ പരിശോധനയ്ക്കിടയിൽ ഒരു ട്രക്ക് സംശയാസ്പദമായി തോന്നി. തുടർന്ന് വാഹനം പരിശോധിച്ചപ്പോൾ ഒരു പിസ്റ്റളും രണ്ട് ഗ്രനേഡുകളും കണ്ടെടുത്തു. പുൽവാമാ സ്വദേശിയായ മന്ദസിർ മൻസൂർ എന്ന ഡ്രൈവറെ അറസ്റ്റ് ചെയ്തു.
പ്രാഥമിക ചോദ്യം ചെയ്യലിൽ അതിർത്തിക്കപ്പുറത്ത് നിന്ന് ഡ്രോണുകൾ വഴിയാണ് ആയുധവും ഗ്രനേഡുകളും തനിക്ക് ലഭിച്ചതെന്ന് ഡ്രൈവർ പറഞ്ഞു. ഇത് കാശ്മീർ താഴ്വരയിലേക്ക് കൊണ്ടുപോകാൻ തന്നെ ചുമതലപ്പെടുത്തിയതാണെന്നും ഡ്രൈവർ വെളിപ്പെടുത്തി. ഇയാളെ കൂടുതൽ ചോദ്യം ചെയ്താൽ ആയുധക്കടത്തുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ ലഭിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |