കുട്ടികളിൽ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ
ആലപ്പുഴ: ഓൺലൈൻ ക്ളാസുകൾ തന്നെ വീണ്ടും അഭയമായതോടെ കുട്ടികളിൽ പഠന, പെരുമാറ്റ വിഷയങ്ങൾ തലപൊക്കുന്നതായി ആരോഗ്യവിദഗ്ദ്ധർ. പഠനത്തിലെ ശ്രദ്ധക്കുറവും പഠനേതര കാര്യങ്ങളിലെ അധിക താത്പര്യവും (അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ) ആണ് ഭൂരിഭാഗം കുട്ടികളിലും പ്രതിഫലിക്കുന്നത്. പെൺകുട്ടികളേക്കാൾ ആൺകുട്ടികളിൽ ഈ അവസ്ഥ മൂന്നിരട്ടി കൂടുതലാണ്.
അഞ്ചു ശതമാനം കുട്ടികളിൽ മുമ്പുതന്നെ ഇതു കണ്ടെത്തിയിരുന്നു. കൊവിഡ് കാലത്ത് ക്ളാസുകൾ ഓൺലൈനിലേക്കു ചുരുങ്ങിയതോടെ 10 ശതമാനത്തിലേക്കെത്തി. ശ്രദ്ധക്കുറവാണ് അടിസ്ഥാന ലക്ഷണം. ക്ളാസ് മുറികളിലെ പഠനത്തിൽ അദ്ധ്യാപകർ നേരിട്ട് ഇടപെടുന്നതിനാൽ കുട്ടികളിലെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനാവുമായിരുന്നു.
പ്രൊജക്ടുകൾ ചെയ്യാനെന്ന പേരിൽ രാത്രി വൈകിയും മൊബൈൽ ഫോൺ നോക്കിയിരിക്കുകയും ഗെയിമുകൾ കളിക്കുകയും ചെയ്ത ശേഷം ഓൺലൈൻ ക്ലാസിനായി രാവിലെ വീണ്ടും മൊബൈൽ ഫോണിലേക്ക് കയറേണ്ടിവരുന്നു. ഇത് പകൽ ഉറക്കം തൂങ്ങുന്നതിനും അമിത ക്ഷീണത്തിനും ശ്രദ്ധക്കുറവിനും കാരണമാകും. ദിവസം 8 മുതൽ 10 മണിക്കൂർ വരെ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന കുട്ടികളുണ്ട്. ഇത്തരക്കാരിൽ ഉത്കണ്ഠയും വിഷാദ ലക്ഷണങ്ങളും കണ്ടുവരുന്നുണ്ട്.
...................................
7- 12: സ്വഭാവമാറ്റം കൂടുതൽ പ്രകടം ഈ പ്രായത്തിൽ
..................................
ലക്ഷണങ്ങൾ
ഓൺലൈൻ ക്ലാസുകൾ ശ്രദ്ധിക്കാതിരിക്കുക
ഇടയ്ക്ക് എഴുന്നേറ്റു പോകുക
പഠിപ്പിക്കുന്നത് മനസിലാകാതെ വരിക
ചോദ്യങ്ങൾക്ക് ഉത്തരം പറയാതിരിക്കുക
ക്ലാസ് സമയത്ത് മേശപ്പുറത്ത് കൊട്ടിക്കളിക്കുക
അമിത വികൃതിയും ദേഷ്യവും
വേഗത്തിലുള്ളതും അപകടകരവുമായ ചലനം
എടുത്തുചാട്ടം, ക്ഷമയില്ലായ്മ
നിയന്ത്രിക്കാം
വിനോദത്തിനായി ഒരു മണിക്കൂറിൽ കൂടുതൽ ഫോൺ നൽകരുത്
രണ്ട് മണിക്കൂറെങ്കിലും കായിക വ്യായാമത്തിനു പ്രേരിപ്പിക്കണം
രാത്രികാല പ്രൊജക്ടുകളെപ്പറ്റി അദ്ധ്യാപകരോട് ചോദിച്ചറിയണം
ഓൺലൈൻ പഠന വൈകല്യം കുട്ടികളിൽ പ്രകടമാകുന്നുണ്ട്. നല്ല രീതിയിലുള്ള കൗൺസിലിംഗ് കൊണ്ട് ഒരു പരിധി വരെ മറികടക്കാം
(ശ്രീഷ്മ, കൗൺസിലർ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |