ന്യൂഡൽഹി: കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരിയുടെ ഭാര്യ ലക്ഷ്മി മുർദേശ്വർ പുരിക്കെതിരായ അപകീർത്തികരമായ ട്വീറ്റ് ഉടൻ ഡിലീറ്റ് ചെയ്യണമെന്ന് ആക്ടിവിസ്റ്റ് സകേത് ഗോഖലെയ്ക്ക് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്. ഇടക്കാല ഉത്തരവാണ് ഹൈക്കോടതിയുടേത്. ഉത്തരവിട്ട് 24 മണിക്കൂറിനുള്ളിൽ ഗോഖലെ ട്വീറ്റ് പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ ട്വിറ്റർ ഈ ട്വീറ്റുകൾ കളയണമെന്നും ജസ്റ്റിസ് സി.ഹരി നിർദേശിച്ചു.
ഐക്യരാഷ്ട്ര സഭയിലെ മുൻ അസിസ്റ്റന്റ് സെക്രട്ടറി ജനറലായിരുന്ന ലക്ഷ്മി മുർദേശ്വർ പുരിയോട് ട്വിറ്റർ നടപടികളിൽ പങ്കാളിയാകാനും കോടതി നിർദ്ദേശിച്ചു. ജൂൺ 13, 26 തിയതികളിലാണ് ഗോഖലെ തന്റെ ട്വീറ്റിൽ സ്വിറ്റ്‌സർലൻഡിൻ ലക്ഷ്മി മുർദേശ്വർ പുരി വാങ്ങിയ ചില സ്വത്തുക്കളേയും ഭർത്താവ് ഹർദീപ് സിംഗ് പുരിയേയും പരാമർശിച്ചത്. ഗോഖലെയിൽ നിന്ന് അഞ്ച് കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടും ട്വീറ്റുകൾ ഇല്ലാതാക്കണമെന്നാവശ്യപ്പെട്ടും ലക്ഷ്മി പുരി നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവുണ്ടായത്.
തനിക്കും കുടുംബത്തിനുമെതിരെ ഗോഖലെ തെറ്റായതും വസ്തുതാവിരുദ്ധവുമായ അപകീർത്തിപ്പെടുത്തുന്ന ആരോപണങ്ങൾ ഉന്നയിച്ചെന്ന് ലക്ഷി പുരി ആരോപിച്ചു. ലക്ഷ്മി പുരിക്കെതിരെയുള്ള എല്ലാ ട്വീറ്റുകളും ഉടനടി ഒഴിവാക്കണമെന്ന് ഗോഖലെയോട് കോടതി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |