കാഠ്മണ്ഡു: എവറസ്‌റ്റ് കയറുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് എല്ലാവർക്കും അറിയാം. കൊടും ശൈത്യത്തെ അതിജീവിച്ചാണ് പർവ്വതാരോഹകർ ലോകത്തെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്‌റ്റിനെ കീഴടക്കുന്നത്.
പക്ഷേ, എവറസ്‌റ്റിനെ 29 -ാം തവണയും കീഴടക്കി സ്വന്തം റെക്കാഡ് വീണ്ടും തകർത്തിരിക്കുകയാണ് നേപ്പാളിലെ ഷെർപ്പ വിഭാഗത്തിൽപ്പെടുന്ന കാമി റീത. ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കിയ മനുഷ്യനാണ് 54 കാരനായ റീത. ഏഴ് ദിവസത്തിനുള്ളിൽ രണ്ട് തവണ എവറസ്‌റ്റ് കീഴടക്കിയെന്ന നേട്ടവും റീത സ്വന്തമാക്കിയിരുന്നു.
1994ലാണ് റീത ആദ്യമായി എവറസ്റ്റ് കീഴടക്കിയത്. എവറസ്‌റ്റ് കയറുന്ന ടീമുകളുടെ സഹായി ആയിട്ടാണ് റിത എവറസ്‌റ്റിലേക്ക് യാത്ര തുടങ്ങുന്നത്. ഷെർപ്പ വിഭാഗത്തിൽപ്പെട്ടവരുടെ സഹായത്തോടെയാണ് പർവ്വതാരോഹകർ എവറസ്റ്റിലേക്ക് കയറുന്നത്. സമുദ്രനിരപ്പിൽ നിന്ന് 29,032 അടി ഉയരത്തിലുള്ള എവറസ്‌റ്റിലെ അന്തരീക്ഷവും കാലാവസ്ഥയുമെല്ലാം ഷെർപ്പകൾക്ക് കാണാപ്പാഠമാണ്.
ഞായറാഴ്ച ബ്രിട്ടീഷ് പർവതാരോഹകനായ കെന്റൺ കൂളിനൊപ്പമാണ് റിത എവറസ്റ്റിന് മുകളിലെത്തിയത്. കെന്റൺ ഇത് 18 - ാം തവണയാണ് എവറസ്റ്റ് കയറുന്നത്. ഇതോടെ ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കിയ വിദേശിയെന്ന നേട്ടം കെന്റണും സ്വന്തമാക്കി.
എവറസ്‌റ്റ് മാത്രമല്ല, മൗണ്ട് കെ2, ചോയു, മനാസ്‌ലു, ലോത്‌സെ തുടങ്ങിയ ലോകത്തെ ഏറ്റവും ഉയരംകൂടിയ കൊടുമുടികളും റിത കീഴടക്കിയിട്ടുണ്ട്. 2015ൽ എവറസ്‌റ്റ് ബേസ് ക്യാമ്പിൽ ഹിമപാതത്തെ തുടർന്ന് 19 പേർ മരിച്ചിരുന്നു. റിതയും അന്ന് ബേസ് ക്യാമ്പിലുണ്ടായിരുന്നു. ഇതിന് ശേഷം എവറസ്‌റ്റ് കയറ്റത്തിൽ നിന്ന് പിന്മാറാൻ കുടുംബത്തിന്റെ ഭാഗത്ത് നിന്ന് സമ്മർദ്ദമുണ്ടായിട്ടും റിത തന്റെ ജോലി വീണ്ടും തുടരുകയായിരുന്നു.
അതേ സമയം, എവറസ്റ്റിൽ ഇത്തവണത്തെ പർവതാരോഹക സീസൺ ആരംഭിച്ചു. വരും ആഴ്ചകളിൽ കൂടുതൽ പേർ പ്രത്യേക പെർമിറ്റുമായി എവറസ്റ്റിലേക്കെത്തും. ജൂൺ വരെ നീളുന്ന സീസണിൽ 400 പേർക്കാണ് ഇത്തവണ നേപ്പാൾ പെർമിറ്റ് നൽകിയിട്ടുള്ളത്. ഓരോ സഞ്ചാരിക്കും സഹായത്തിന് നേപ്പാളീസ് ഷെർപ്പകളുണ്ടാകും. അതിനാൽ 800 ഓളം പേർ ഇത്തവണ എവറസ്റ്റ് കയറും. കഴിഞ്ഞ വർഷം 600ലേറെ പേരാണ് എവറസ്റ്റ് കയറിയത്. 18 പേർക്ക് ജീവൻ നഷ്ടമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |