മുടി വളർത്തുന്നത് കാൻസർ രോഗികൾക്കു വേണ്ടി
ആലപ്പുഴ: പളനിയിൽപോയി മുറിക്കാനായി നീട്ടി വളർത്തിത്തുടങ്ങിയ മുടി കാൻസർ രോഗികൾക്കു വേണ്ടി രണ്ടാം തവണയും മുറിച്ചു നൽകാൻ തയ്യാറെടുക്കുകയാണ് അമരീന്ദർ. പത്താം വയസിലെത്തി നിൽക്കവേ നടൻ സുരേഷ് ഗോപിയാണ് കിംസ് ആശുപത്രി കോട്ടയത്ത് സംഘടിപ്പിച്ച ചടങ്ങിൽ ആദ്യമായി ഈ തലയിൽ നിന്ന് നീളൻ മുടി മുറിച്ചെടുത്തത്. ഇപ്പോൾ പത്താം ക്ളാസിൽ പഠിക്കുന്ന അമരീന്ദറിന്റെ മുടിക്ക് 35 ഇഞ്ചിലേറെ നീളമുണ്ട്. കൊവിഡാണ് മുടിദാനത്തിന് വിലങ്ങുതടിയായി നിൽക്കുന്നത്.
കൊമ്മാടി കേളംപറമ്പിൽ ഭുവനേന്ദ്രൻ-ഷീബ ദമ്പതികളുടെ മകനാണ് ആലപ്പുഴ എസ്.ഡി.പി സ്കൂൾ വിദ്യാർത്ഥിയായ അമരീന്ദർ. നീളൻ മുടി ചീകിയൊതുക്കി നെറുകയിൽ ചുരുട്ടിക്കെട്ടിയാണ് സ്കൂളിൽ പോയിരുന്നത്. 'മുടിയനാ'യ അമരീന്ദറിനെ ആദ്യം കാണുന്നവർ നെറ്റി ചുളിക്കുമെങ്കിലും കാരണമറിയുമ്പോൾ അഭിനന്ദിക്കും. അദ്ധ്യാപകരുടെയും സഹപാഠികളുടെയും പിന്തുണ മുടിയുടെ ഓരോ ഇഞ്ചിലുമുണ്ടെന്ന് അമരീന്ദർ അഭിമാനത്തോടെ പറയുന്നു.
2015 ജനുവരി നാലിനാണ്, മുടിദാനത്തെപ്പറ്റി അച്ഛനമ്മമാർ പറഞ്ഞതു കേട്ട് അമരീന്ദർ മുടിമുറിക്കാൻ ആദ്യം സമ്മതിച്ചത്. സുരേഷ് ഗോപി മുടിമുറിച്ചതും അമരീന്ദറിനെ അഭിനന്ദിച്ചതും ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. പിതാവ് ഭുവനേന്ദ്രൻ, സഹോദരന്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിയപ്പോൾ കാൻസർ രോഗികളുടെ ബുദ്ധിമുട്ട് നേരിട്ടുകണ്ടു. ഇതോടെയാണ് പളനിയിൽ മുറിക്കാനായി മകന്റെ തലയിൽ വളരുന്ന മുടി കാൻസർ രോഗികൾക്ക് സംഭാവന നൽകാൻ ഭുവനേന്ദ്രൻ തീരുമാനിച്ചത്.
നാട്ടിൻപുറത്തെ പച്ചമരുന്നുകൾ ഉപയോഗിച്ച് പ്രത്യേകം തയ്യാറാക്കുന്ന എണ്ണയാണ് അമരീന്ദർ ഉപയോഗിക്കുന്നത്. കളപ്പുര ശ്രീമഹാദേവ കലാപീഠത്തിലെ മനുവിന്റെ ശിക്ഷണത്തിൽ ചെണ്ട പഠിക്കുന്നുണ്ട്. ഇടയ്ക്കയിലും പ്രതിഭയാണ്. സിനിമയും മോഡലിംഗുമാണ് മറ്റു രണ്ടു സ്വപ്നങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |