ന്യൂഡൽഹി: വടക്കൻ പാകിസ്ഥാനിൽ ചൈനീസ് എഞ്ചിനീയർമാർ സഞ്ചരിച്ചിരുന്ന ബസിന് നേരെ അതിശക്തമായ ബോംബാക്രമണം. ഒൻപത് ചൈനക്കാരും മൂന്ന് പാകിസ്ഥാൻ സ്വദേശികളും ഉൾപ്പടെ 12 പേർ ആക്രമണത്തിൽ മരണമടഞ്ഞു. ബുധനാഴ്‌ച പുലർച്ചെയായിരുന്നു സംഭവം. ചൈനീസ് പൗരന്മാർ മരിച്ചതായി ചൈനീസ് എംബസി സ്ഥിരീകരിച്ചു. തദ്ദേശീയമായി നിർമ്മിച്ച ബോംബാണ് ആക്രമണത്തിന് ഉപയോഗിച്ചിരിക്കുന്നത്.
സ്‌ഫോടനത്തിൽ നിരവധി പേർക്ക് ഗുരുതര പരിക്കേറ്റതായും ഇവരെല്ലാം ചികിത്സയിലാണെന്നും അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാകിസ്ഥാനിലെ ഖൈബർ പഷ്തൂൺഖ്വ പ്രവിശ്യയിലെ കൊഹിസ്ഥാൻ ജില്ലയിലെ ദസു ഡാമിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി പോകുകയായിരുന്നു എഞ്ചിനീയർമാർ.
മുപ്പതോളം എഞ്ചിനീയർമാരും ജോലിക്കാരുമാണ് ബസിലുണ്ടായിരുന്നത്. ബസ് പൂർണമായും തകർന്നു. മരണസംഖ്യ ഇനിയും കൂടാനാണ് സാദ്ധ്യത. സംഭവത്തിൽ ശക്തമായ അന്വേഷണം വേണമെന്നും ഉടനെ കുറ്റവാളികളെ പിടികൂടണമെന്നും ചൈന പാകിസ്ഥാനോട് ആവശ്യപ്പെട്ടു കഴിഞ്ഞു. ദസു ഹൈഡ്രോ ഇലക്‌ട്രിക്കൽ പ്രൊജക്‌ടിൽ നിലവിൽ ചൈനീസ് എഞ്ചിനീയർമാരും പാകിസ്ഥാനി തൊഴിലാളികളുമാണ് ഉളളത്. ഇവർ സഞ്ചരിച്ച ബസാണ് ആക്രമണത്തിൽ തകർന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |