ശ്രീകൃഷ്ണപുരം: ഭക്ഷണത്തിൽ വിഷം കലർത്തി ഭർത്താവിന്റെ പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവതിക്ക് അഞ്ചുവർഷം കഠിനതടവും അരലക്ഷം രൂപ പിഴയും. കരിമ്പുഴ തോട്ടര പടിഞ്ഞാറേതിൽ ബഷീറിന്റെ ഭാര്യ ഫസീലയെയാണ് (33) ഒറ്റപ്പാലം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. ഭർത്താവിന്റെ പിതാവ് മുഹമ്മദിനെ (59) കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ജഡ്ജി പി. സെയ്തലവി വിധി പറഞ്ഞത്.
2013 മുതൽ 2015 വരെയുള്ള രണ്ടുവർഷക്കാലം ഭക്ഷണത്തിനൊപ്പം മെത്തോമൈൽ എന്ന വിഷപദാർത്ഥം നൽകിയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഈ കാലയളവിൽ മുഹമ്മദിന് നിരന്തരം ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടാറുണ്ടായിരുന്നു. ചികിത്സയിലിരിക്കെ ഒരുദിവസം യുവതി ഭക്ഷണത്തിൽ വിഷം കലർത്തുന്നത് മുഹമ്മദ് കാണുകയും പൊലീസിൽ പരാതി നൽകുകയായിരുന്നു. ഫോറൻസിക് പരിശോധനയിൽ പൊലീസ് ഇവരുടെ വീട്ടിൽനിന്ന് കണ്ടെത്തിയ വിഷപദാർഥം മെത്തോമൈൽ ആണെന്ന് സ്ഥിരീകരിച്ചു. ശ്രീകൃഷ്ണപുരം പൊലീസ് അന്വേഷിച്ച കേസിൽ മണ്ണാർക്കാട് സി.ഐ ആയിരുന്ന ഹിദായത്തുൽ മാമ്പ്രയായിരുന്നു കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.
ഐ.പി.സി 307, 328 വകുപ്പുപ്രകാരം കൊലപാതക ശ്രമത്തിനും വിഷം നൽകിയതിനുമായി 25,000 രൂപ വീതമാണ് കോടതി അരലക്ഷം പിഴചുമത്തിയത്. രണ്ടുവകുപ്പുകളിലും അഞ്ചുവർഷം വീതമാണ് കഠിനതടവ് വിധിച്ചതെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.
ഭർത്താവിന്റെ മുത്തശ്ശി നബീസയെ കൊലപ്പെടുത്തിയ കേസിലും പ്രതികളാണ് ഫസീലയും ഭർത്താവ് ബഷീറും. 2016 ജൂണിലായിരുന്നു ക്ലോർപൈറിഫോസ് എന്ന വിഷ പദാർത്ഥം അകത്തു ചെന്ന് 71 കാരി നബീസ കൊല്ലപ്പെട്ടതെന്നാണ് കേസ്.ഈ കേസും കോടതിയുടെ പരിഗണനയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |