തിരുവനന്തപുരം:ടോക്കിയോ ഒളിമ്പിക്‌സിൽ മലയാളി കായികതാരങ്ങൾക്ക് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന മലയാളിതാരങ്ങൾക്ക് വിജയാശംസ നേരാൻ കേരള സ്‌റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ ഓൺലൈനായി നടത്തിയചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊവിഡ് കാരണം ഏറ്റവും നിശ്ചലമായ ഒന്നാണ് കായികമേഖല. അതിന്റെ മടങ്ങിവരവ് അത്യാവശ്യമാണ്. ഒളിമ്പിക്‌സ് നടക്കുന്നതോടെ കായികലോകത്ത് വലിയ ഉണർവുണ്ടാകും. നമ്മുടെ നാട്ടിലും കായികമത്സരങ്ങൾ വൈകാതെ പുനഃരാരംഭിക്കും. കൊവിഡാനന്തരം കായികമേഖലയിൽ നടപ്പാക്കേണ്ട പ്രവർത്തനങ്ങളും പരിഷ്‌ക്കാരങ്ങളും ആവിഷ്‌ക്കരിച്ചു കൊണ്ടിരിക്കുകയാണ്. അതിലൂടെ ഒളിമ്പിക്‌സ് പോലുള്ള മത്സരങ്ങൾക്ക് കൂടുതൽ പേരെ അയയ്ക്കാനും മെഡലുകൾ നേടാനും സാധിക്കും. കായികതാരങ്ങൾക്ക് ഈ ഗവൺമെന്റ് എല്ലാ പിന്തുണയും നൽകും. മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് അർഹമായ അംഗീകാരവും നൽകുമെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയുടെ ഒളിമ്പിക്‌സ് സംഘത്തിലുള്ള 9 മലയാളികൾ ചടങ്ങിൽ പങ്കെടുത്തു. ശങ്കർ, മുഹമ്മദ് അനസ്, നോഹ നിർമ്മൽ ടോം, അമോജ് ജേക്കബ്, കെ.ടി ഇർഫാൻ, എം.പി ജാബിർ, അലക്‌സ് ആന്റണി, സജൻ പ്രകാശ്, പി.ആർ ശ്രീജേഷ് എന്നിവരും പാര ഒളിമ്പിക്‌സിൽ മത്സരിക്കുന്ന ഷൂട്ടിങ്ങ് താരം സിദ്ധാർത്ഥ ബാബുവുമാണ് പങ്കെടുത്തത്. ഒളിമ്പിക്‌സ് ടീമിനൊപ്പമുള്ള അത്‌ലറ്റിക്‌സ് മുഖ്യ പരിശീലകൻ പി. രാധാകഷ്ണൻ, പരിശീലകരായ രാജ്‌മോഹൻ, എസ്.മുരളി, പ്രദീപ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. സ്‌പോട്‌സ് കൗൺസിൽ പ്രസിഡന്റ് മേഴ്‌സി കുട്ടൻ, വൈസ് പ്രസിഡന്റ് ഒ.കെ വിനീഷ് എന്നിവരും സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |