കോഴിക്കോട്: കൊയിലാണ്ടിയിൽ അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അന്വേഷണം ടിപി വധക്കേസ് പ്രതി കൊടി സുനിയിലേക്ക്. രണ്ട് ദിവസം മുൻപാണ് അഫ്‌റഫിനെ തട്ടിക്കൊണ്ടുപോയത്. ഇയാളുടെ ഫോണിൽ നിന്നും കണ്ടെത്തിയ ശബ്ദരേഖ സുനിയുടേതാണെന്ന നിഗമനത്തിലാണ് പൊലീസ്.
സ്വർണം കൊടുവള്ളി സംഘത്തിന്റെതാണെന്ന് അഷ്‌റഫ് അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. ഇവർക്ക് നൽകാനുള്ള സ്വർണവുമായി കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ തന്നെ കണ്ണൂർ സംഘം നാദാപുരം ഭാഗത്തേക്ക് കൊണ്ടുപോകുകയായിരുന്നു. തുടർന്ന് സ്വർണം തട്ടിയെടുത്തുവെന്നാണ് അഷ്‌റഫ് പറയുന്നത്.
എന്നാൽ അഷ്‌റഫ് കണ്ണൂർ സംഘത്തിന് സ്വർണം നൽകി പണം വാങ്ങിയെന്നായിരുന്നു കൊടുവള്ളി സംഘം കരുതിയിരുന്നത്. ഇവരിൽ നിന്ന് നിരന്തരം ഭീഷണിയുണ്ടായി. തുടർന്ന് കണ്ണൂർ സംഘം അഷ്‌റഫിന് കൊടി സുനിയുടെ ശബ്ദരേഖ അയച്ചു കൊടുക്കുകയായിരുന്നുവെന്നാണ് സൂചന.
സ്വർണം തട്ടിയെടുത്തത് തന്റെ ആൾക്കാരാണെന്നും അഷ്‌റഫിനെ ഉപദ്രവിക്കരുതെന്നുമാണ് കൊടി സുനിയുടെ ശബ്ദ സന്ദേശത്തിൽ ഉള്ളത്. ഇത് താൻ കൊടുവള്ളി സംഘത്തിന് അയച്ചുകൊടുത്തെന്നാണ് അഷ്‌റഫ് പറയുന്നത്.ജയിലിൽ കഴിയുന്ന കൊടി സുനി നേരത്തെയും ഇത്തരത്തിലുള്ള ക്വട്ടേഷൻ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു.
കൊയിലാണ്ടി പൊലീസാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്. കൊടി സുനിയും അഷ്‌റഫും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അന്വേഷണം ഉണ്ടായേക്കും.അഞ്ചംഗ സംഘം വീട്ടിലെത്തി തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയായിരുന്നു അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയത്.ക്രൂരമായി മർദിച്ച ശേഷം പിറ്റേന്ന് വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |