ആലപ്പുഴ: ബഹിരാകാശത്ത് വീടു നിർമ്മിക്കാനുള്ള 2 ഡി സാങ്കേതിക വിദ്യ എന്ന ആശയം മുന്നോട്ട് വച്ച മലയാളി യുവ ശാസ്ത്രഗവേഷകന് യു.കെയിൽ അംഗീകാരം. എറണാകുളത്ത് ടെക്സ്റ്റൈൽ ബിസിനസുകാരനായ ചേർത്തല സ്വദേശി ഷാജി കൊഞ്ചേരി- സെൽവ റാണി ദമ്പതികളുടെ മകൻ ഡോ. വിവേക് കൊഞ്ചേരിയാണ് (39) അമ്പതിനായിരം പൗണ്ടിന്റെ അവാർഡിന് അർഹനായത്. ഏലി ആൻഡ് ബ്രിട്ട് ഹരാരി ഗ്രാഫീൻ എന്റർപ്രൈസസ് യുവശാസ്ത്രജ്ഞർക്കായി നടത്തിയ മത്സരത്തിലാണ് വിവേക് വിജയിയായത്. സാൻ ഡിസ്‌ക് സ്ഥാപകനായ ഡോ. ഏലി ഹരാരി, നോബൽ സമ്മാന ജേതാവ് ആന്ദ്രേ ജെയിം എന്നിവരടങ്ങിയ ആറംഗ പാനലാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. ബഹിരാകാശത്ത് നിർമ്മിക്കാവുന്ന ഭാരം തീർത്തും കുറഞ്ഞ, ഏത് പ്രതികൂല സാഹചര്യത്തിലും ഉറപ്പിച്ചു നിർത്താൻ കഴിയുന്ന ഗ്രാഫൈൻ ഉപയോഗിച്ച് നിർമ്മിക്കാവുന്ന വീടിന്റെ ആശയമാണ് വിവേക് അവതരിപ്പിച്ചത്. മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിൽ ഗവേഷകനായ ഡോ. വിവേക് ബി.എസ്.സി, പിഎച്ച്.ഡി എന്നിവയ്ക്കു ശേഷം മെറ്റീരിയൽ സയൻസിൽ ഫെലോഷിപ്പും കരസ്ഥമാക്കിയ ശേഷമാണ് കൂടുതൽ ശാസ്ത്രഗവേഷണങ്ങളിലേക്ക് തിരിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |