കൊണ്ടോട്ടി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കണ്ണൂരിൽ നിന്നുള്ള അർജുൻ ആയങ്കിയെയും സംഘത്തെയും തടയാൻ ടിപ്പറുമായി എത്തിയ താമരശ്ശേരി ക്വട്ടേഷൻ സംഘത്തിലെ മുഖ്യപ്രതി പിടിയിൽ. കൂടത്തായി കുടുക്കിലംമാരം കുന്നംവള്ളി ചുടലമുക്ക് ശിഹാബിനെയാണ്(37) കൊണ്ടോട്ടി ഡിവൈ.എസ്.പി അഷ്റഫിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം താമരശ്ശേരി അടിവാരത്തുള്ള ഒളിത്താവളത്തിൽ നിന്നും പിടികൂടിയത്.
കണ്ണൂരിൽ നിന്നെത്തിയ അർജുൻ ആയങ്കിയുടെ വാഹനത്തെ ടിപ്പർ ലോറി ഉപയോഗിച്ച് തടയാൻ താമരശ്ശേരി സംഘത്തിൽ നിന്നും ക്വട്ടേഷൻ ലഭിച്ചതിനെ തുടർന്നാണ് കരിപ്പൂരിലെത്തിയതെന്ന് ഇയാൾ മൊഴി നൽകി. അർജുൻ ആയങ്കി ഹെഡ് ലൈറ്റ് ഓഫാക്കി വേഗത്തിൽ പോയതിനാൽ രക്ഷപ്പെടുകയായിരുന്നു. ഈ വാഹനത്തെ പിന്തുടർന്ന് പോയ ചെർപ്പുളശ്ശേരി സംഘത്തിൽ ഉൾപ്പെട്ട വാഹനമാണ് രാമനാട്ടുകരയിൽ അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന അഞ്ച് പേർ മരിച്ചു.
ടിപ്പർ വയനാട്ടിലേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെ കഴിഞ്ഞദിവസം കൂടത്തായിയിൽ വച്ച് പിടികൂടിയിരുന്നു. താമരശ്ശേരി സംഘത്തിൽ ഉൾപ്പെട്ട മറ്റു പ്രതികളെക്കുറിച്ചും ഇവർ സഞ്ചരിച്ച വാഹനങ്ങളെക്കുറിച്ചും അന്വേഷണ സംഘത്തിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട പ്രതികൾക്ക് ഒളിവിൽ കഴിയുന്നതിനും മറ്റും സഹായം ചെയ്തു വരുന്നവരേയും നിരീക്ഷിച്ചു വരികയാണ്. ഇവർക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും ഡിവൈ.എസ്.പി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |