കൊച്ചി: ഇലക്ട്രിക് ലൈൻ വലിക്കുന്നതിനായി വർക്കിംഗ് ലോഡ് കുറഞ്ഞ പോസ്റ്റുകൾ വാങ്ങാനുള്ള കെ.എസ്.ഇ.ബിയുടെ ടെൻഡർ നടപടികൾ ഹൈക്കോടതി റദ്ദാക്കി. 200 കിലോഗ്രാം വർക്കിംഗ് ലോഡുള്ള പോസ്റ്റുകൾ വേണമെന്ന വ്യവസ്ഥ പാലിക്കാതെ കെ.എസ്.ഇ.ബി എട്ടുലക്ഷത്തോളം പോസ്റ്റുകൾ വാങ്ങാൻ ടെൻഡർ വിളിച്ചതിനെതിരെ പട്ടാമ്പി സ്വദേശി മുഹമ്മദ് നിസാർ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിധി.
140 കിലോഗ്രാം വർക്കിംഗ് ലോഡുള്ളതും എട്ടുമീറ്റർ നീളമുള്ളതുമായ പോസ്റ്റുകൾ വാങ്ങാനാണ് കെ.എസ്.ഇ.ബി 245 കോടി രൂപയുടെ ടെൻഡർ നടപടികൾ തുടങ്ങിയത്. ഇത് ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന നടപടിയാണെന്ന ഹർജിക്കാരുടെ വാദം അംഗീകരിച്ച ഡിവിഷൻബെഞ്ച് പൊതുതാത്പര്യത്തിന് ചേർന്ന തീരുമാനമല്ല കെ.എസ്.ഇ.ബി കൈക്കൊണ്ടതെന്ന് വ്യക്തമാക്കി.
പോസ്റ്റുകൾ ഒടിയുന്നത് ഘടനാപരമായ പ്രശ്നങ്ങളാലാണെന്ന് വ്യക്തമായിട്ടും ഇതവഗണിച്ച് കുറഞ്ഞ വർക്കിംഗ് ലോഡുള്ള പോസ്റ്റുകൾ വാങ്ങാൻ തീരുമാനിച്ചത് സംശയകരമാണ്. ഇത് നയപരമായ തീരുമാനമാണെന്ന കെ.എസ്.ഇ.ബിയുടെ വാദം ഹൈക്കോടതി അംഗീകരിച്ചില്ല. നയതീരുമാനമായാലും അപാകതയുണ്ടെന്ന് കണ്ടാൽ കോടതിക്ക് ഇടപെടാൻ കഴിയുമെന്നും ഡിവിഷൻബെഞ്ച് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |