കാബൂൾ: ലോകപ്രശസ്‌ത ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റും പുലിറ്റ്‌സർ ജേതാവുമായ ഡാനിഷ് സിദ്ദിഖി (41) അഫ്‌ഗാനിസ്ഥാനിലെ ഖാണ്ഡഹാറിൽ താലിബാൻ ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റെ ഇന്ത്യയിലെ ഫോട്ടോ - മൾട്ടിമീഡിയ ടീമിന്റെ നായകനായിരുന്നു. ഫോട്ടോഗ്രാഫി പുലിറ്റ്സർ നേടിയ ആദ്യ ഇന്ത്യക്കാരനാണ്. മ്യാൻമറിലെ രോഹിൻഗ്യൻ അഭയാർത്ഥികളുടെ ദുരിതം പകർത്തിയതിന് 2018ലായിരുന്നു ഫീച്ചർ ഫോട്ടോഗ്രാഫിക്കുള്ള പുലിറ്റ്സർ പ്രൈസ്.
അഫ്ഗാൻ - പാക് അതിർത്തിയിലെ സ്‌പിൻ ബോൾഡാക് ജില്ലയിൽ വ്യാഴാഴ്‌ച രാത്രിയാണ് ദുരന്തം. അഫ്ഗാൻ സേനയോടൊപ്പം കവചിത ട്രക്കിൽ സഞ്ചരിച്ച് താലിബാനുമായുള്ള യുദ്ധത്തിന്റെ ചിത്രങ്ങൾ പകർത്തുകയായിരുന്നു സിദ്ദിഖി. ഈ ട്രക്ക് ഭീകരർ ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സിദ്ദിഖി ട്വിറ്ററിലൂടെയും മറ്റും പുറത്തു വിട്ടിരുന്നു. ''ഭാഗ്യം, സുരക്ഷിതനാണ് '' എന്നായിരുന്നു ട്വീറ്റ്.
താലിബാൻ നിയന്ത്രണത്തിലുള്ള ഒരു മാർക്കറ്റ് തിരിച്ചു പിടിക്കാൻ സൈന്യം നടത്തിയ പോരാട്ടത്തിനിടെ സിദ്ദിഖിയും ഒരു സീനിയർ അഫ്ഗാൻ ഓഫീസറും വെടിയേറ്റ് കൊല്ലപ്പെട്ടെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട്. തന്റെ കൈയിൽ പരിക്കേറ്റതായും ചികിത്സ തേടിയതായും സിദ്ദിഖി നേരത്തേ റോയിട്ടേഴ്‌സിനെ അറിയിച്ചിരുന്നു. താലിബാൻ താത്കാലികമായി പിന്മാറിയപ്പോൾ പുറത്തിറങ്ങിയ സിദ്ദിഖി സ്ഥലവാസികളുമായി സംസാരിച്ചു നിൽക്കുകയായിരുന്നു. പൊടുന്നനെ ഭീകരർ വീണ്ടും നടത്തിയ വെടിവയ്‌പിലാണ് അദ്ദേഹത്തിന്റെ ജീവൻ പൊലിഞ്ഞത്.
ഭീകരർ തട്ടിക്കൊണ്ടു പോയ ഒരു പൊലീസുകാരനെ രക്ഷിക്കാൻ ഈ മാസം 13ന് അഫ്ഗാൻ കമാൻഡോകൾ നടത്തിയ റെയ്‌ഡിന്റെ ദൃശ്യങ്ങളാണ് സിദ്ദിഖി അവസാനം പങ്കുവച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |