തിരുവനന്തപുരം: മുട്ടിൽ മരംമുറിക്കലിന് അനുമതി നൽകിയ ഉത്തരവ് റദ്ദാക്കി ഉത്തരവിറക്കിയ റവന്യൂ അണ്ടർ സെക്രട്ടറി ഒ.ജി.ശാലിനിയുടെ ഗുഡ്സർവീസ് എൻട്രി സർക്കാർ റദ്ദാക്കി. ശാലിനിക്ക് ധാർമ്മികത ഇല്ലെന്നാണ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്റെ ഉത്തരവിൽ പറയുന്നത്. വകുപ്പിലെ സമർത്ഥയായ ഉദ്യോഗസ്ഥ എന്ന നിലയ്ക്ക് ജയതിലക് തന്നെയാണ് കഴിഞ്ഞ ഏപ്രിൽ ഒന്നിന് ഗുഡ്സർവീസ് എൻട്രി നൽകിയത്.
1964ലെ ഭൂപതിവ് ചട്ടപ്രകാരം പട്ടയം നൽകിയ ഭൂമിയിലെ ചന്ദനമൊഴികെയുള്ള മരങ്ങൾ മുറിക്കാനാണ് 2020 ഒക്ടോബർ 24ൽ ഉത്തരവിറക്കിയത്. ഇത് റദ്ദാക്കിയ ഉത്തരവിൽ 2021 ഫെബ്രുവരി 2ന് ജയതിലക് ഒപ്പിട്ടെങ്കിലും ബന്ധപ്പെട്ട സെക്‌ഷനിൽ നിന്ന് ഉത്തരവിറക്കാൻ വൈകി. ഈ കാലയളവിലാണ് മരംമുറിക്കൽ വ്യാപകമായി നടന്നതും മുറിച്ചിട്ടിരുന്ന മരങ്ങൾ കടത്തിയതും. സ്വാഭാവികമായും സെക്‌ഷൻ ഓഫീസറും അണ്ടർ സെക്രട്ടറിയും സംശയ നിഴലിലായി. ബന്ധപ്പെട്ട ഫയലിൽ ചില ഭാഗങ്ങൾ ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് മറച്ചുവച്ചെന്ന ആരോപണം വകുപ്പ് സ്പെഷ്യൽ സെക്രട്ടറി കൂടിയായ ലാൻഡ് റവന്യൂ കമ്മിഷണർ അന്വേഷിച്ചപ്പോൾ ശാലിനിയുടെ വിശദീകരണം തേടിയിരുന്നു.
നേരത്തേ പ്രതിപക്ഷ യൂണിയൻ നേതാവായ അഡിഷണൽ സെക്രട്ടറിയെ റവന്യൂ വകുപ്പിൽ നിന്നു തന്നെ മാറ്രിയിരുന്നു. ശാലിനിയും ഇതേ യൂണിയൻ അംഗമാണ്. മരംമുറിക്കലുമായി ബന്ധപ്പെട്ട് സി.ആർ.പ്രാണകുമാറിന് വിവരാവകാശ നിയമപ്രകാരം ജൂൺ 29ന് മറുപടി നൽകിയതിന് ശാലിനിക്കെതിരെ പ്രതികാര നടപടിയെടുത്തെന്നാണ് പ്രതിപക്ഷ സംഘടനയുടെ ആരോപണം. ഇതവരുടെ സ്ഥാനക്കയറ്രത്തെ ബാധിക്കും.
പ്രധാന വിവരങ്ങൾ ഇ-ഫയിൽ ഒഴിവാക്കി
ഉത്തരവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തിയിരുന്ന ഫിസിക്കൽ ഫയൽ ഒക്ടോബറിൽ വിവാദ ഉത്തരവ് ഇറങ്ങുന്നതിന് മുമ്പ് ഇ-ഫയൽ ആക്കി മാറ്രിയിരുന്നു. എന്നാൽ, 2020 മാർച്ച് 11ന്റെ സർക്കുലർ ഹൈക്കോടതി സ്റ്രേ ചെയ്തതും സർക്കുലർ നിയമവിരുദ്ധമാണെന്ന ലാൻഡ് റവന്യു കമ്മിഷണറുടെ റിപ്പോർട്ടും ഫോറസ്റ്ര് കൺസർവേറ്രറുടെ വിയോജനക്കുറിപ്പും ഇ-ഫയലിൽ ഉൾപ്പെടുത്തിയില്ല. അതിനാൽ ഇ-ഫയൽ കണ്ട വകുപ്പ് സെക്രട്ടറി ഈ വിവരങ്ങളിൽ പലതുമറിഞ്ഞില്ല. 15 മുതൽ 143 വരെയും 165 മുതൽ 191 വരെയുമുള്ള പേജുകളുമാണ് ഇ- ഫയലിൽ നിന്നൊഴിവാക്കിയത്. ഒക്ടോബർ 22ന് ഇ-ഫയൽ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയപ്പോഴും ഫിസിക്കൽ ഫയൽ നൽകിയില്ല. പിന്നീട് നവംബർ ആദ്യം ഉത്തരവ് പിൻവലിക്കാനുള്ള നീക്കമുണ്ടായപ്പോഴാണ് ഫയൽ പ്രിൻസിപ്പൽ സെക്രട്ടറിയും മറ്റും കാണുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |