മലപ്പുറം: ഒറ്റയ്‌ക്ക് താമസിക്കുന്ന വയോധികരെ ലക്ഷ്യമിട്ട് ജില്ലയിൽ മോഷ്‌ടാക്കൾ. പണവും ആഭരണങ്ങളും തട്ടിയെടുക്കാൻ വയോധികരെ കൊലപ്പെടുത്തുന്ന മൂന്ന് സംഭവങ്ങൾ കഴിഞ്ഞ ഒരു മാസത്തിനിടെ ജില്ലയിൽ നടന്നു. ഇതിൽ ജൂൺ 18ന് കുറ്റിപ്പുറത്ത് കൊല്ലപ്പെട്ട കുഞ്ഞിപ്പാത്തുമ്മ(62)യുടെ കേസിലെ പ്രതിയായ അയൽവാസി ഷാഫിയെ മാത്രമാണ് പൊലീസിന് പിടിക്കാനായത്.
മോഷണ ശ്രമത്തിനിടെ കല്ലും വടിയും ഉപയോഗിച്ച് തലയ്‌ക്കടിച്ചാണ് ഷാഫി, കുഞ്ഞിപ്പാത്തുമ്മയെ കൊലപ്പെടുത്തിയത്. സുഹൃത്തുക്കളുമൊത്ത് മദ്യപിച്ച ശേഷമായിരുന്നു ഇയാൾ കുറ്റകൃത്യം നടത്തിയത്. ഇത് മനസിലാക്കിയ പൊലീസ് ഇയാളെ പിടിക്കുകയായിരുന്നു.
ഈ സംഭവത്തിന് ശേഷം ജൂൺ 20ന് തവനൂരിൽ ഒറ്റയ്‌ക്ക് താമസിക്കുന്ന കടകശേരി ഇയ്യാത്തുട്ടി ഉമ്മ(70)യെ കൊലപ്പെടുത്തിയതാണ് രണ്ടാമത്തെ സംഭവം. ഇവരുടെ ആഭരണങ്ങൾ നഷ്‌ടമായിരുന്നു. ഈ സംഭവത്തിൽ പ്രതികളിലൊരാളുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കി എന്നാൽ കുറ്റകൃത്യം നടത്തിയെന്ന് സംശയിക്കുന്ന രണ്ടുപേരെ ഇതുവരെ പിടിക്കാനായിട്ടില്ല.
മൂന്നാമത് സംഭവം നടന്നത് വെളളിയാഴ്‌ചയാണ്. മങ്കടയിൽ ഒറ്റയ്‌ക്ക് താമസിക്കുന്ന മുട്ടത്തിൽ ആയിഷ (70)യെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആയിഷയുടെയും ആഭരണങ്ങൾ നഷ്‌ടമായിരുന്നു. രാത്രിയിൽ അടുത്തുളള മകന്റെ വീട്ടിലേക്ക് ആയിഷയെ വിളിച്ചുകൊണ്ടുപോകാൻ വന്ന ചെറുമക്കളാണ് തലയിൽ മുറിവോടെ ആയിഷ മരിച്ചതായി കണ്ടെത്തിയത്. ശ്വാസം മുട്ടിച്ച് ആയിഷയെ കൊലപ്പെടുത്തിയ ശേഷം മോഷ്‌ടാവ് ആഭരണങ്ങൾ തട്ടിയെടുത്തതായാണ് പൊലീസ് അറിയിക്കുന്നത്. വരും ദിവസങ്ങളിൽ കുറ്റവാളികളെ പിടികൂടാനുളള തീവ്ര ശ്രമത്തിലാണ് പൊലീസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |