ശബരിമല : പ്രതിദിനം ദർശനത്തിന് എത്തുന്ന തീർത്ഥാടകരുടെ എണ്ണം അയ്യായിരത്തിൽ നിന്ന് പതിനായിരമായി വർദ്ധിപ്പിച്ചെങ്കിലും തീർത്ഥാടകരുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടായില്ല. കർക്കടകം ഒന്നിന് 1838 പേരാണ് ദർശനം നടത്തിയത്. 3865പേർ വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്തിരുന്നെങ്കിലും പകുതിപ്പേർപോലും ദർശനത്തിന് എത്തിയില്ല. അഞ്ച് ദിവസത്തെ മാസപൂജയ്ക്ക് തുടക്കം കുറിച്ചതിന് തൊട്ടുപിന്നാലെ തീർത്ഥാടകരുടെ എണ്ണത്തിൽ വർദ്ധനവ് നടത്തിയത് തീർത്തും അശാസ്ത്രീയമായ നടപടിയായി. അയൽ സംസ്ഥാനക്കാരാണ് മാസപൂജാ വേളകളിലും കൂടുതലായി എത്തുന്നത്. ഒരാഴ്ച മുൻപെങ്കിലും ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകേണ്ടിയിരുന്നു.
ട്രെയിനിലും സ്വകാര്യ ബസുകളിലും എത്തുന്നവരാണ് ഇവരിലധികവും. ഇതിനുള്ള മുന്നൊരുക്കങ്ങൾ നടത്താത്തതിനാൽ പലർക്കും ദർശനത്തിന് എത്താൻ കഴിയില്ല. നിലവിലെ സാഹചര്യത്തിൽ തീർത്ഥാടകരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകാനുള്ള സാദ്ധ്യത വളരെ കുറവാണ്. ഇന്നലെ 40387പേർ ബുക്ക് ചെയ്‌തെങ്കിലും 2822 തീർത്ഥാടകരാണ് ദർശനം നടത്തിയത്.
രാവിലെ മുതൽ തീർത്ഥാടക തിരക്ക് ഉണ്ടായിരുന്നെങ്കിലും വൈകിട്ട് ദർശനത്തിനെത്തിയവർ വളരെ കുറവായിരുന്നു. ഇന്ന് 2168 തീർത്ഥാടകർമാത്രമാണ് വെർച്വൽ ക്യൂ വഴി ദർശനാനുമതി തേടിയിരിക്കുന്നത്. ഫലത്തിൽ അനുമതി ലഭിക്കുന്ന തീർത്ഥാടകർപോലും എത്താത്ത സാഹചര്യമാണുള്ളത്. കർക്കടകമാസകൾ പൂർത്തിയാക്കി 21ന് രാത്രി പത്തിന് നടഅടയ്ക്കും.
ഇന്നലെ മേൽശാന്തി വി. കെ. ജയരാജ്‌പോറ്റിയുടെ കാർമ്മികത്വത്തിൽ ബ്രഹ്മരക്ഷസ് പൂജ കിഴക്കേ മണ്ഡപത്തിൽ നടന്നു. ഉച്ചപൂജയ്ക്ക് മുന്നോടിയായി 25 കലശവുംകളഭാഭിഷേകവും നടത്തി. പ്രതികൂല കാലാവസ്ഥയായിരുന്നത് തീർത്ഥാടകരെ വലച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |