ന്യൂഡൽഹി : ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷൻ കേന്ദ്രം ഫണ്ട് അനുവദിച്ചാൽ നൽകാമെന്ന് ഇ.പി.എഫ്.ഒ (എംപ്ലോയ്മെൻറ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ) അറിയിച്ചു. ഇക്കാര്യം ധനകാര്യ വകുപ്പിനോട് ആവശ്യപ്പെട്ടതായി തൊഴിൽ വകുപ്പുമായി ബന്ധപ്പെട്ട പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയെ ഇ.പി.എഫ്.ഒ അറിയിച്ചു. എന്നാൽ, ഉയർന്ന പെൻഷൻ അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് കേന്ദ്രം.
ശമ്പളത്തിന് അനുപാതികമായി ഉയർന്ന പെൻഷനിലേക്ക് വഴിവച്ച കേരള ഹൈക്കോടതി വിധിയ്ക്കെതിരെ ഇ.പി.എഫ്.ഒയും തൊഴിൽമന്ത്രാലയവും നൽകിയ അപ്പീൽ ഇന്ന് ജസ്റ്റിസ് യു.യു.ലളിത് ഉൾപ്പെട്ട സുപ്രീംകോടതി ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് ഇ.പി.എഫ്.ഒയുടെ പ്രതികരണം. ഹൈക്കോടതി വിധിയ്ക്കെതിരെ 2019 ഏപ്രിലിൽ നൽകിയ അപ്പീൽ സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. എന്നാൽ, ഇതിനെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജിയാണ് ഇന്ന് കോടതി പരിഗണിക്കുന്നത്. കേരള ഹൈക്കോടതി വിധി സ്റ്റേ ചെയ്യാനും സുപ്രീംകോടതി തയ്യാറായിട്ടില്ല.
കേരള ഹൈക്കോടതി വിധി നടപ്പാക്കിയാൽ ഇ.പി.എസിന് 15,28,519.47 കോടി രൂപയുടെ കമ്മിയുണ്ടാകുമെന്നാണ് കേന്ദ്രത്തിന്റെ വാദം. വിധി പ്രകാരം 50 മടങ്ങുവരെയാണ് പെൻഷൻ വർദ്ധിക്കുക. പ്രൊവിഡന്റ് ഫണ്ട് പദ്ധതിയിൽ സ്വമേധയാ അംഗമാകുന്നവരും നിർബന്ധിത അംഗങ്ങളുമുണ്ടെന്ന കാര്യംപോലും ഹൈക്കോടതി കണക്കിലെടുത്തില്ലെന്നും കേന്ദ്രം പറയുന്നു.
എന്നാൽ, സുപ്രീംകോടതി വിധിയുണ്ടായിട്ടും പുനഃപരിശോധനാ ഹർജി നിലനിൽക്കുന്ന കാരണം പറഞ്ഞ് ഉയർന്ന പെൻഷൻ നിഷേധിക്കുന്ന ഇ.പി.എഫ്.ഒയുടെ നടപടി ഒക്ടോബറിൽ ചേർന്ന പാർലമെന്റിന്റെ തൊഴിൽവകുപ്പ് സ്റ്റാൻഡിംഗ് കമ്മിറ്റി യോഗം ചോദ്യം ചെയ്തിരുന്നു. ഹൈക്കോടതിവിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ പോകുമ്പേൾ ഇ.പി.എഫ്.ഒയുടെ ഭരണസമിതിയായ സെൻട്രൽ ബോർഡ് ഒഫ് ട്രസ്റ്റീസിന്റെ (സി.ബി.ടി) അനുമതി നേടിയിരുന്നില്ലെന്ന് സ്റ്റാൻഡിംഗ് കമ്മിറ്റിയംഗങ്ങൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |