അതുല്യനടിയും സംഗീതഞ്ജയുമായിരുന്ന തങ്കം വാസുദേവൻനായരുടെ ജന്മശതാബ്ദിയാണ് ഇന്ന്.
കേരളത്തിന് ഒരിക്കലും മറക്കാനാവാത്ത കലാകാരിയാണ് തങ്കം
സിനിമ ലേഖകൻ
ഒരർത്ഥത്തിൽ പറഞ്ഞാൽ മലയാള സിനിമയ്ക്ക് നഷ്ടമായ നായികയായിരുന്നു തങ്കം വാസുദേവൻനായർ.ഭർത്താവും അതുല്യ കലാകാരനുമായ വൈക്കം വാസുദേവൻനായർക്കൊപ്പം നായികയായി അഭിനയിച്ച ' കേരള കേസരി ' എന്ന സിനിമ വിജയമായിരുന്നെങ്കിൽ അവർ മലയാള സിനിമയിലെ നിറസാന്നിദ്ധ്യമായി തുടരുമായിരുന്നു.പക്ഷേ വാസുദേവൻനായർ രൂപം നൽകിയ സ്റ്റാർ കംപയിൻസ് 1951 ൽ നിർമ്മിച്ച കേരള കേസരി സാമ്പത്തികമായി വൻപരാജയമാവുകയായിരുന്നു. നഷ്ടം നികത്താൻ അതുവരെയുള്ള സമ്പാദ്യങ്ങൾ പലതും വിൽക്കേണ്ടി വന്നതിനെതുടർന്ന് അഭിനയിക്കേണ്ടതില്ലെന്ന ഉറച്ച തീരുമാനമെടുക്കുകയായിരുന്നു അവർ.
നാടകനടി ,സംഗീതഞ്ജ എന്നീ നിലകളിൽ കാലഘട്ടങ്ങളെ കൈയിലെടുത്ത തങ്കം വാസുദേവൻനായരുടെ ജന്മശതാബ്ദി ഇന്നാണ്.കൊവിഡ് പ്രോട്ടോക്കോൾ കാരണം ആഘോഷങ്ങളില്ലെന്ന് മകൾ ലൈല രവീന്ദ്രൻ പറയുന്നു.
മലയാള നാടക-സംഗീത രംഗത്ത് ഇതിഹാസമായ കലാകാരിയായിരുന്നു തങ്കം.സ്ത്രീകൾ കലാരംഗത്തേക്ക് വരുന്ന കാര്യം ആലോചിക്കാൻ പോലും പറ്റാതിരുന്ന 1930 കാലഘട്ടത്തിലാണ് ആസ്വാദകരെ വിസ്മയിപ്പിക്കുന്ന സൗന്ദര്യത്തികവും അഭിനയമികവുമായി അവർ നാടകവേദിയിലേക്ക് ഒരു കൊടുങ്കാറ്റുപോലെ കടന്നുവന്നത്.അഭിനയത്തിനൊപ്പം മധുരമായ ശബ്ദവും തങ്കത്തിന്റെ പ്രത്യേകതയായിരുന്നു. പാടി അഭിനയിച്ചുകൊണ്ടാണ് അവർ നാടകവേദിയിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. അതിൽ ഏറ്റവും പ്രസിദ്ധമായിരുന്നു യാചകി എന്ന നാടകം. അതിൽ പാടി അഭിനയിച്ചുകൊണ്ടാണ് തങ്കം കടന്നുവരുന്നത്.ആ പാട്ട് ആവർത്തിച്ച് പാടാൻ ആസ്വാദകർ ആവശ്യപ്പെടുമായിരുന്നു.
വാസുദേവൻനായർ 1936 ലാണ് ശിഷ്യയായ തങ്കത്തിനെ വിവാഹം ചെയ്തത്.ഇവർ വൈക്കം ദമ്പതികൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.നടി ആറന്മുള പൊന്നമ്മയുടെ അനുജത്തിയാണ് തങ്കം.ഇരുവരും ചേർന്ന് ആറന്മുള സിസ്റ്റേഴ്സ് എന്ന പേരിൽ സംഗീതക്കച്ചേരി അവതരിപ്പിച്ചിരുന്നു.വൈക്കത്തഷ്ടമിക്ക് വാസുദേവൻനായരും തങ്കവും ദീർഘകാലം കച്ചേരി അവതരിപ്പിച്ചിരുന്നു.അവസാനകാലം വരെയും തങ്കം വൈക്കത്തഷ്ടമിക്ക് പാടുമായിരുന്നു.മകളും ഗായികയുമായ ലൈലയാണ് അമ്മയോടൊപ്പം പാടിയിരുന്നത് .ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരത്തും അമ്മ പാടിയിരുന്നതായി ലൈല പറയുന്നു.യാചകിക്കു പുറമെ ശശിധരൻ ബി.എ, ചേച്ചി,പ്രേമവൈചിത്ര്യം തുടങ്ങി അനവധി നാടകങ്ങളിൽ തങ്കം അഭിനയിച്ചിരുന്നു.വൈക്കം വാസുദേവൻനായരും തങ്കവും മിക്ക നാടകങ്ങളിലും നായകനും നായികയുമായാണ് അഭിനയിച്ചിരുന്നത്. 1985 ലായിരുന്നു വൈക്കം വാസുദേവൻനായരുടെ വിയോഗം.2007 ആഗസ്റ്റിൽ തങ്കം വിടപറഞ്ഞു.
ഭർത്താവിനൊപ്പം മാത്രമേ സിനിമയിൽ അഭിനയിക്കുകയുള്ളുവെന്ന് തങ്കത്തിന് നിർബന്ധമായിരുന്നു. സിനിമയിൽ നിന്നും തുടർന്നുവന്ന ഓഫറുകളെല്ലാം അവർ നിരസിച്ചു.
വാസുദേവൻനായർ-തങ്കം ദമ്പതികൾക്ക് മൂന്നുമക്കളാണ്.ബി.വി.രാജ്കുമാർ,ലൈല രവീന്ദ്രൻ,പ്രൊഫ.ഗീതാ ശിവശങ്കരൻ എന്നിവരാണവർ.ലൈല സംഗീതമാലിക എന്ന പേരിൽ ട്രൂപ്പ് നടത്തുന്നുണ്ട്.അമ്മയുടെ ശബ്ദസൗകുമാര്യം ലൈലയെ കനിഞ്ഞനുഗ്രഹിച്ചിട്ടുണ്ട്.രേഖകൾ പ്രകാരം ഏഴുപതിറ്റാണ്ട് മുമ്പാണ് മലയാളത്തിലെ ആദ്യ അയ്യപ്പഭക്തി ഗാനം പിറന്നത്.കേരളകേസരിയിൽ വൈക്കം വാസുദേവൻനായർ പാടി അഭിനയിച്ച അഖിലാണ്ഡകോടി നിലയമെന്ന ഭക്തിഗാനമായിരുന്നു അത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |