നാഗർകോവിൽ: തമിഴ്‌നാട്ടിൽ നിന്ന് വ്യക്തമായ രേഖകളില്ലാതെ കേരളത്തിലേക്ക് ഓവർലോഡുമായി വന്ന വാഹനങ്ങളെ അതിർത്തിയിൽ പിടികൂടി. പാറപ്പൊടി, എംസാൻഡ്, ചരൽ, ഭീമൻ പാറകൾ എന്നിവയുൾപ്പെടെയുള്ളവ കൊണ്ടു പോകുന്ന ലോറികളെയാണ് പിടിക്കൂടിയത്. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം റവന്യൂ ഉദ്യോഗസ്ഥരും ജില്ലാ പൊലീസ് മേധാവി ബദ്രി നാരായണന്റെ നിർദ്ദേശ പ്രകാരം പൊലീസ് ഉദ്യോഗസ്ഥരുമാണ് വാഹനപരിശോധന നടത്തിയത്. ഇന്നലെ രാവിലെ മാത്രം കുഴിത്തുറയിൽ റവന്യൂ ഉദ്യോഗസ്ഥർ പിടികൂടിയത് 11 ടിപ്പർ ലോറികളും, കളിയിക്കാവിള പൊലീസ് ഇൻസ്‌പെക്ടർ എഴിൽ അരസിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ 12 ലോറികളുമാണ് പിടികൂടിയത്.
ദിനംപ്രതി 50 വാഹനങ്ങൾക്ക് മാത്രം അനുമതി
തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലെ ദേശീയ പാതയ്ക്കും, നാലുവരി പാതയ്ക്കും, വിഴിഞ്ഞം തുറമുഖത്തിനുമായി പ്രതിദിനം 50 ടിപ്പർ ലോറികൾക്ക് മാത്രമാണ് അനുമതി നൽകിയിട്ടുള്ളത്. എന്നാൽ ചില ബ്രോക്കർമാർ വഴി അതിർത്തി ചെക്ക്പോസ്റ്റുകളായ കളിയിക്കാവിള, നേട്ട എന്നീ സ്ഥലങ്ങൾ വഴി ദിനപ്രതി 500 മുതൽ 600 ടിപ്പർ ലോറികൾ വരെ പോകുന്നുണ്ട്.15 ടൺ ഭാരം കൊണ്ട് പോകേണ്ട വാഹനത്തിൽ 30 ടണും,30 ടൺ ഭാരം കൊണ്ട വാഹനത്തിൽ 50 ടൺ ഭാരം കൊണ്ടു പോകുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.
40 ലക്ഷം രൂപ പിഴ ചുമത്തി
കഴിഞ്ഞ ഒരു മാസത്തിൽ മാത്രം അമിത ഭാരം കയറ്റി വന്ന 2000 ടിപ്പർ ലോറികളിലിൽ നിന്ന് 40 ലക്ഷം രൂപ വരെ പിഴയായി പിടിച്ചെടുത്തു.
116 വാഹനങ്ങൾക്ക് അപരാതം
അതിർത്തി ചെക്ക്പോസ്റ്റ് വഴി അമിത ഭാരമായി ലോറികൾ പോകുന്നത് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം മാത്രം 116 വാഹനങ്ങൾക്ക് പൊലീസ് പിഴ ചുമത്തി. ഒരു വണ്ടിക്ക് 25,000 രൂപ വരെയാണ് പിഴയായി ഈടാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |