ജനകീയസാംസ്കാരികവേദിയുടെ 'അമ്മ"എന്ന നാടകം കണ്ട് വി.ജെ.ടി.ഹാളിൽ നിന്ന് രാമഭദ്രൻ പുറത്തേക്കിറങ്ങി. മാക്സിം ഗോർക്കിയുടെ 'അമ്മ"യെ അവലംബിച്ച് ബെർട്ടോൾട് ബ്രെക്ത് രചിച്ച നാടകത്തിന്റെ ഒരു സ്വതന്ത്രാവിഷ്കാരമായിരുന്നു അത്. അടിയന്തരാവസ്ഥയ്ക്കുശേഷം നക്സലിസത്തിന്റെ ഓരം ചാരി നിന്ന കലാകാരന്മാർക്ക് വലിയ സമ്മാന്യത ലഭിച്ചിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഓരോരോ പദ്ധതികളുടെ പേര് പറഞ്ഞ് സുരക്ഷിതത്വത്തിന്റെ കവചത്തിനുള്ളിൽ ഒതുങ്ങിക്കൂടിയിരുന്ന പല ബുദ്ധിജീവികളും ഇപ്പോൾ ആ സംഘത്തിലാണ് തങ്ങളും എന്ന് സ്ഥാപിച്ചുകിട്ടാനുള്ള വ്യഗ്രതയിലാണ്. അതുകൊണ്ടുതന്നെ 'അമ്മ"യുടെ അവതരണം കാണാൻ അറിയപ്പെടുന്ന ബുദ്ധിജീവികളുൾപ്പെട്ട ഒരു വലിയ സദസാണുണ്ടായിരുന്നത്.
പടികളിറങ്ങി റോഡ് മുറിച്ചുകടക്കാൻ തുടങ്ങുമ്പോൾ ഒരാൾ അടുത്തേക്ക് വന്നു.
' ലക്ഷ്മണൻ ഇപ്പോൾ എന്തു ചെയ്യുന്നു ?" അയാൾ ചോദിച്ചു.
രാമഭദ്രൻ അയാളുടെ നേർക്ക് നോക്കി. താടിയും മുടിയും നീട്ടിയ ഒരു ചെറുപ്പക്കാരൻ. നന്നേ മെലിഞ്ഞ് ക്ഷീണിച്ച ഒരു രൂപം. എന്നാൽ, ആ കണ്ണുകളിൽ വല്ലാത്തൊരു തീക്ഷ്ണതയുണ്ട്.
'എന്താണ് പരിപാടിയെന്നറിഞ്ഞു കൂടാ. ഇടയ്ക്ക് വീട്ടിൽ വരാറുണ്ട്."
' മിടുക്കനാണ്. കുറേക്കാലം ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. ഒരു കാര്യമറിയാമോ?"
ഒരു സ്വകാര്യം പറയുംപോലെ അയാൾ തുടർന്നു :' അമ്മയുടെ ഐഡിയ മധുമാസ്റ്റർ അവതരിപ്പിക്കുന്നതിനു മുൻപ് തന്നെ ലക്ഷ്മണൻ അതേപ്പറ്റി ഞങ്ങളോട് പറഞ്ഞിരുന്നു. ബ്രെക്തിന്റെ നാടകത്തെപ്പറ്റിയൊന്നും അവനറിഞ്ഞുകൂടായിരുന്നു. എന്നാൽ, അതിലെ വിപ്ലവകാരിയെ ഞങ്ങളിലൊരാളായി സങ്കല്പിച്ചു നാടകമെഴുതാനായിരുന്നു അവന്റെ പരിപാടി. അപ്പോഴേക്ക് ജയിലിലായി."
' പിന്നെന്തുപറ്റി?"
' അറസ്റ്റ് ചെയ്യപ്പെടുമെന്ന് അവൻ ചിന്തിച്ചിരുന്നില്ല. ഒരുപാട് മർദനമേറ്റു. മാനസികമായും ശാരീരികമായും അവശനായി. രഹസ്യങ്ങളെല്ലാം തുറന്നു പറഞ്ഞും മാപ്പെഴുതിക്കൊടുത്തുമാണ് പുറത്തിറങ്ങിയത് എന്നാണ് പറയുന്നത്. എന്തായാലും, അതിനുശേഷം ഞങ്ങളെ ആരെയും കാണാൻ അവൻ കൂട്ടാക്കിയിട്ടില്ല."
അയാൾ പറഞ്ഞ അത്രയും കാര്യങ്ങൾ പോലും തനിക്കറിയില്ലല്ലോ എന്നാണ് രാമഭദ്രൻ ചിന്തിച്ചുപോയത്. രാമഭദ്രൻ അയാളെ പരിചയപ്പെട്ടു. ദുർഗാദാസ് എന്നാണ് പേര്. കവിയാണ്. വർഗീസിനെക്കുറിച്ചുള്ള വാർത്തകളാണ് അയാളെ നക്സലിസത്തിലേക്കാകർഷിച്ചത്. അടിയന്തരാവസ്ഥയുടെ തുടക്കത്തിലേ ജയിലിലായി. അത് പിൻവലിക്കുകയും തടവുകാരെ മോചിപ്പിക്കുകയും ചെയ്തപ്പോഴാണ് അയാളും പുറത്തുവന്നത്. ജനകീയ സാംസ്കാരികവേദിയുടെ പ്രവർത്തനങ്ങളിൽ ഇപ്പോൾ സജീവമാണ്.
' ഒരു കാര്യം കൂടെ പറയട്ടെ.. ഈ നാടകം കാണാൻ നിങ്ങൾ വന്നിരിക്കുന്നതുകണ്ടപ്പോൾ ശരിക്കും ഞാൻ അദ്ഭുതപ്പെട്ടുപോയി."
' അതെന്താ, എനിക്ക് കലാബോധമില്ലെന്നു കരുതിയോ?"
ദുർഗഗാദാസ് ചിരിച്ചു. 'അങ്ങനെയല്ല. നിങ്ങളുടെ സഹോദരൻ പറഞ്ഞിരുന്നു, നിങ്ങൾക്ക് പുരാണകൃതികളും മണിപ്രവാളവുമൊക്കെയേ ഇഷ്ടപ്പെടുള്ളൂവെന്ന്."
രാമഭദ്രനും ചിരിച്ചു. ' ഒരുപക്ഷേ, അതവൻ മുമ്പ് പറഞ്ഞതായിരിക്കും.ഇപ്പോഴങ്ങനെ പറയുമെന്ന് തോന്നുന്നില്ല. പിന്നെ ഒരു കാര്യമുണ്ട്. അവന്റെ ഇഷ്ടകൃതികളായിരിക്കില്ല എന്റേത്. അതുപിന്നെ, എല്ലാവർക്കും അങ്ങനെയൊക്കെത്തന്നെയല്ലേ? അതുപോലെ, ആധുനികസാഹിത്യം പരിചയപ്പെട്ടതുകൊണ്ട് പഴയതൊക്കെ ചവറാണെന്നു കരുതുന്നുമില്ല."
വളരെ സൗഹൃദത്തിലാണ് അവർ പിരിഞ്ഞത്. പിരിയും മുൻപേ, ചിലപ്പോൾ ലക്ഷ്മണൻ അവരുടെ കൂട്ടത്തിലേക്ക് മടങ്ങിവരുമായിരിക്കും എന്നൊരു പ്രതീക്ഷ അയാൾ പ്രകാശിപ്പിച്ചു. അങ്ങനെ ഒരിക്കലും സംഭവിക്കുകയില്ലെന്ന് രാമഭദ്രൻ പ്രതികരിക്കുകയും ചെയ്തു.
ആ നാളുകളിൽ പദ്മാവതിയുടെ കുടുംബജീവിതത്തിൽ ചില കോളിളക്കങ്ങളൊക്കെ സംഭവിച്ചു. രണ്ടു മക്കളിൽ ലക്ഷ്മണനിൽ മാത്രമായിരുന്നു അവരുടെ പ്രതീക്ഷ. രാമഭദ്രനെ അച്ഛന്റെ നേർപ്പതിപ്പായിട്ടാണ് അവർ കണ്ടത്. അതുകൊണ്ടുതന്നെ അവനിൽ നിന്ന് തനിക്കോ കുടുംബത്തിനോ എന്തെങ്കിലുമൊരു നേട്ടം അവർ പ്രതീക്ഷിച്ചിട്ടുമില്ല. ഭർത്താവിനോടുണ്ടായിരുന്ന നീരസവും അസംതൃപ്തിയും അവജ്ഞയുമെല്ലാം രാമഭദ്രനിലേക്കും സംക്രമിച്ചിരുന്നു.
കോളേജ് പ്രവേശനത്തിന്റെ സമയത്തുതന്നെ രണ്ടുപേരും തമ്മിലുള്ള അന്തരം അവർക്ക് ബോദ്ധ്യപ്പെട്ടിരുന്നു. ലക്ഷ്മണനെ ഒരു ഡോക്ടറോ എൻജിനീയറോ ആയിക്കാണാൻ അവർ ആഗ്രഹിച്ചു. അവൻ പ്രീഡിഗ്രിക്ക് രണ്ടാം ഗ്രൂപ്പെടുത്തപ്പോൾ അവർ ആഹ്ലാദവതിയായത് അതുകൊണ്ടാണ്. അതിനാൽ, ബി.എസ്.സി.കഴിഞ്ഞപ്പോൾ അവൻ കോളേജ് പഠനം അവസാനിപ്പിച്ചത് അശനിപാതം പോലെയാണ് അവർക്കനുഭവപ്പെട്ടത്. ഔദ്യോഗിക ജീവിത രഥ്യകളല്ല താൻ നടന്നുതീർക്കാൻ പോകുന്ന വഴികളെന്ന് അവൻ തീരുമാനിച്ചിരുന്നു.
പദ്മാവതി സാമദാനഭേദദണ്ഡങ്ങളെല്ലാം പ്രയോഗിച്ചിട്ടും അവൻ തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. അഖില കേരള നാസ്തിക സമാജം എന്നൊരു സംഘടനയ്ക്ക് അവൻ രൂപം നൽകി. തന്റെ ആശയാദർശങ്ങൾ പ്രചരിപ്പിക്കാനായി ഒരു മാസിക തുടങ്ങാനും അവൻ നിശ്ചയിച്ചു. അന്ന് ദർശനാ പ്രിന്റേഴ്സിൽ പുസ്തകമച്ചടിക്കാൻ പോയപ്പോൾത്തന്നെ സ്വന്തമായൊരു പ്രസ് തുടങ്ങണമെന്ന് അവൻ ഉറപ്പിച്ചിരുന്നു. മാസിക പരാജയപ്പെട്ടാലും പിടിച്ചുനിൽക്കാൻ പ്രസ് സഹായിക്കുമല്ലോ എന്നൊരു ചിന്തയും അവനുണ്ടായിരുന്നു.
നാസ്തിക് പ്രിന്റേഴ്സിനും 'യുക്തിപഥം" മാസികയ്ക്കും വേണ്ടി സംഭാവനകൾ പിരിച്ചെടുക്കാൻ അവർ കേരളവ്യാപകമായി ശ്രമം തുടങ്ങി. വിനായകനായിരുന്നു സംഘടനയുടെ സെക്രട്ടറി. അവിശ്വാസികളായ ചെറുപ്പക്കാരുടെ ഒരു അണി സൃഷ്ടിക്കാൻ അവർക്കു കഴിഞ്ഞു. അതുകൊണ്ടുതന്നെ ധനസമാഹരണം വളരെ എളുപ്പമായിരിക്കുമെന്ന് അവർ ധരിച്ചു. എന്നാൽ, പ്രതീക്ഷിച്ചതിലും വളരെ കുറച്ചുമാത്രമേ പണം പിരിഞ്ഞുള്ളൂ. കിട്ടിയതിൽത്തന്നെ വലിയൊരു പങ്ക് കൂപ്പണും കൊണ്ടുപോയി പിരിച്ചെടുത്തവർ മുക്കുകയും ചെയ്തു. അതോടെ അവരെല്ലാം നാസ്തികസമാജത്തിൽനിന്നും പുറത്തുപോയി.
ലക്ഷ്മണൻ വിഷണ്ണനായി. തന്റെ മഹോന്നതലക്ഷ്യങ്ങളൊക്കെ ജലരേഖകളായി മാറുകയാണോ എന്നയാൾ ആശങ്കിച്ചു. പക്ഷെ പരാജയപ്പെട്ടു പിൻമാറാൻ അയാളൊരുക്കമായിരുന്നില്ല. അമ്മയെ വീണ്ടും അനുനയിപ്പിച്ചുകൊണ്ടാണ് തന്റെ പരിപാടികൾക്ക് വീണ്ടും ജീവൻ നൽകാൻ അയാൾ ശ്രമം തുടങ്ങിയത്. അമ്മയുടെ പേരിലുണ്ടായിരുന്ന പതിനഞ്ചു സെന്റ് ഭൂമി പ്രസ് തുടങ്ങാൻ വിട്ടു തരണമെന്ന് അവൻ അമ്മയോടാവശ്യപ്പെട്ടു. അതവർ സമ്മതിച്ചപ്പോൾ ഭൂമി പണയം വച്ച് പ്രസിനുവേണ്ടി ലോണെടുക്കണമെങ്കിൽ അത് തന്റെ പേരിൽ എഴുതിത്തരണമെന്ന് അവൻ ആവശ്യപ്പെട്ടു. സ്വത്തിന്റെ കാര്യത്തിൽ തന്റെ മൂത്ത മകൻ ഒന്നും പറയാൻ പോകുന്നില്ലെന്ന് നിശ്ചയമുള്ളതുകൊണ്ട് മനസില്ലാമനസോടെയാണെങ്കിലും അവർ അത് ലക്ഷ്മണന്റെ പേരിൽ എഴുതിക്കൊടുത്തു.
ആ പതിനഞ്ചു സെന്റിൽ ഒരു കെട്ടിടമുയർന്നു. നാസ്തികസമാജത്തിന്റെ ഓഫീസായിരുന്നു അത്. ഒപ്പം നാസ്തിക് പ്രിന്റേഴ്സ് എന്ന അച്ചടിശാലയും അവിടെത്തന്നെയായിരുന്നു. ഏതെങ്കിലും യുക്തിവാദപ്രസ്ഥാനത്തിന് ഇത്രയും വലിയ ഓഫീസും പ്രസുമുണ്ടോ എന്ന് അഹങ്കാരത്തോടെ ലക്ഷ്മണൻ ചോദിച്ചു. ഇനി, മാസിക കൂടിയാവുമ്പോൾ അത് ലോകത്തിലെ ഏറ്റവും വലിയ പ്രസ്ഥാനമായി മാറും എന്ന് അയാൾ പ്രഖ്യാപിച്ചു.
ഗ്രാമോദ്ധാരണ ഗ്രന്ഥശാലയിൽ വച്ച് ഒരാൾ രാമഭദ്രനോട് ചോദിച്ചു:' അമ്മയുടെ പതിനഞ്ച് സെന്റും അനിയന് എഴുതിക്കൊടുത്തല്ലോ. അറിഞ്ഞില്ലേ?"
' അറിഞ്ഞു."എന്ന് മാത്രമായിരുന്നു രാമഭദ്രന്റെ മറുപടി.
**********************
ചില കാര്യങ്ങൾ കർത്തായോട് ചർച്ച ചെയ്യണം എന്ന് തീരുമാനിച്ചുകൊണ്ടാണ് അന്ന് രാമഭദ്രൻ പ്രസിൽ പോയത്. ജയിൽമോചിതനായി ലക്ഷ്മണൻ എത്തി വളരെനാൾ കഴിഞ്ഞിട്ടാണ് കർത്താ മടങ്ങിയെത്തിയത്. എന്നാൽ, ലക്ഷ്മണനെപ്പോലെ തകർന്ന മനുഷ്യനായിട്ടായിരുന്നില്ല കർത്തായുടെ മടങ്ങിവരവ്. ഓജസും ഉന്മേഷവും അയാളിൽ പുതിയ പരിവേഷം സൃഷ്ടിച്ചിരിക്കുന്നതുപോലെ തോന്നി. ജയിൽ തനിക്ക് പുതിയ അനുഭവങ്ങളും ബന്ധങ്ങളും തന്നുവെന്ന് അയാൾ പറഞ്ഞു. അയാളെ അടച്ച ജയിൽമുറിയിൽ നാലന്തേവാസികളുണ്ടായിരുന്നുവത്രേ. മാർക്സിസ്റ്റ് പാർട്ടിയുടെ ഒരു ജില്ലാനേതാവ്. ഒരു ഗാന്ധിയൻ. പിന്നെ ഒരു കഥാപ്രസംഗക്കാരനും.'ചിലപ്പോൾ നീ കേട്ടിട്ടുണ്ടാവും.കുറ്റിച്ചൽ സുഗുണൻ." ജയിൽവിശേഷങ്ങൾ പങ്കു വയ്ക്കുന്ന കൂട്ടത്തിൽ കർത്താ പറഞ്ഞു.' കേട്ടിട്ടുണ്ട് " രാമഭദ്രൻ മറുപടി നൽകി. അപ്പോൾ കർത്താ ഓർത്തോർത്ത് ചിരിച്ചു. എന്നിട്ടു പറഞ്ഞു:' അയാള് ടോൾസ്റ്റോയ്യുടെ" ഉയിർത്തെഴുന്നേൽപ്പാണ് അവതരിപ്പിച്ചുകൊണ്ടിരുന്നത്. അതിൽ മാസ്ലോവ എന്ന പെണ്ണിനെ അറസ്റ്റ് ചെയ്തത് അടിയന്തരാവസ്ഥയിൽ ആളുകളെ അറസ്റ്റ് ചെയ്യുന്നതു പോലെയാണെന്നും അവൾക്കെതിരെ കുറ്റമാരോപിച്ചത് അടിയന്തരാവസ്ഥയിൽ ഓരോരുത്തർക്കെതിരെ കുറ്റം ചുമത്തും പോലെയാണെന്നും പറഞ്ഞുവത്രേ. വാസ്തവത്തിൽ അയാൾക്ക് അടിയന്തരാവസ്ഥയെക്കുറിച്ചൊന്നും ഒന്നും അറിയുമായിരുന്നില്ല. ആളുകളെ ഇളക്കാൻ വേണ്ടി അടിച്ചതാണ്. നേരെ എത്തിയത് ജയിലിൽ.
പക്ഷേ രസമായിരുന്നു, കേട്ടോ. എന്നും പാട്ടും കഥയുമൊക്കെത്തന്നെ. സുഗുണൻ ഞങ്ങൾക്കുവേണ്ടി അയാളതുവരെ അവതരിപ്പിച്ച കഥകളൊക്കെ കേൾപ്പിച്ചു. രമണൻ, പുള്ളിമാൻ, പ്രേമശില്പി, ആയിഷ, റാണി അങ്ങനെ കുറെ കഥകൾ.
വൈലോപ്പിള്ളിയുടെ 'കൃഷ്ണാഷ്ടമി" നീ വായിച്ചിട്ടില്ലേ? അതിലെ ഷാഹൻഷായുടെ ജയിലറ പോലെ തന്നെ. മീനായെന്ന കഥാപാത്രമില്ലെന്നു മാത്രം."
പിന്നെ കർത്താ ഹൃദയം തുറന്നു ചിരിച്ചു. തന്നെത്താൻ ആസ്വദിക്കാനെന്നപോലെ മെല്ലെ മൂളി:
തത്ര തുറുങ്കിലിരുന്നൊരു ഗാനം. താനറിയാതെ ഞാൻ പാടി.
താമരക്കണ്ണനെ താരാട്ടാട്ടും
തായ യശോദ തൻ പുന്നാരം.
പല്ലവലോലമാം പാട്ടിനെൻ പാഴ്
തൊള്ളയാൽ ഞാൻ പരിക്കേല്പിക്കേ
പല്ലവി പാടുവാൻ കൂടി പേർത്തെൻ
കല്ലറയ്ക്കുള്ളിലെ മിത്രങ്ങൾ.
അന്ന് ആ ജയിൽക്കഥകൾ പറഞ്ഞുകേൾപ്പിച്ച ശേഷം കർത്താ പറഞ്ഞത് ഇപ്പോഴും രാമഭദ്രന്റെ മനസിൽ അലയടിക്കുന്നു.' ജയിലിൽ നിന്നിറങ്ങുമ്പോൾ എനിക്ക് ബോദ്ധ്യമായി, എന്റെ രാജ്യം പരാജയപ്പെടുകയില്ല."
കർത്താ ജയിലിലായിരുന്നപ്പോൾ ഓരോ ദിവസവും കിട്ടുന്ന പണം ബാങ്കിൽ പ്രസിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചു. ശമ്പളവും മറ്റു ചെലവുകളും കൃത്യമായി നടത്തി. കർത്തായുടെ ഭാര്യവീട് അന്വേഷിച്ചു പിടിച്ചു ഒരിക്കൽ അവിടെ കുറെ പണവുമായി പോയി. അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് സന്തോഷമായി. എന്നാൽ, ആ വീട്ടിൽ നിൽക്കുമ്പോൾ തനിക്ക് പണത്തിന്റെ ആവശ്യമില്ലെന്നും അത് പ്രസിൽത്തന്നെ ചെലവാക്കിയാൽ മതിയെന്നും പറഞ്ഞു. വളരെ നിർബന്ധിച്ച ശേഷമാണ് കൊണ്ടുപോയ പണം അവരുടെ കൈയിൽ പിടിപ്പിച്ചത്.
രാമഭദ്രൻ പ്രസിലെത്തിയപ്പോൾ കർത്താ അവിടെയുണ്ടായിരുന്നു.
' ഭാഗ്യം. ഇന്ന് കാണാൻ പറ്റിയില്ലെങ്കിലോ എന്ന് വിചാരിച്ചിരിക്കുകയായിരുന്നു."
' ഉം, എന്തുപറ്റി?"
'അതല്ല, ചില കാര്യങ്ങൾ പറയാനുണ്ടായിരുന്നു."
' മുഖവുരയെന്തിനാ? പറഞ്ഞോളൂ."
' അച്ഛന്റെ സപ്തതിയാണ്. ആൾ എവിടെയുണ്ടെന്നറിയില്ല. പണ്ടും യാത്ര പോയി വളരെക്കാലം വീട്ടിൽ വരാതിരുന്നിട്ടുണ്ട്. പക്ഷേ, ഇക്കുറി മടങ്ങിവരില്ലെന്ന് അന്നേ എനിക്ക് തോന്നിയിരുന്നു."
'ഗോവിന്ദൻ നായരുടെ സ്വഭാവം എനിക്കറിയാം.പോകുന്നതിനുമുൻപ് എന്താണ് പറഞ്ഞത്?"
' കാശിയിലും മറ്റും പോകുന്നുവെന്നു പറഞ്ഞു. ഉടനേ മടങ്ങിവരില്ലെന്ന സൂചനയും തന്നു. എങ്കിലും ഇത്രയും വൈകുമെന്ന് ഞാൻ കരുതിയില്ല. കാശിയിലും ഗയയിലുമൊക്കെ പോകണമെന്നുണ്ടെനിക്ക്. അച്ഛനെയും അന്വേഷിക്കണം."
'കണ്ടുകിട്ടിയാലും ഇല്ലെങ്കിലും പോകണം. ഒരു തീർത്ഥയാത്രയായി കണ്ടാൽ മതി."
' അങ്ങനെ തന്നെ. ഞാൻ പോകുമ്പോൾ ഇവിടെ ബുദ്ധിമുട്ടുകളുണ്ടാവുമോ എന്നാണെന്റെ ഭയം."
' ഞാനില്ലാതെ എത്രയോ നാൾ രാമഭദ്രൻ ഒറ്റയ്ക്കിതിന്റെ കാര്യങ്ങൾ നോക്കി നടത്തി. അപ്പോൾപ്പിന്നെ രാമഭദ്രൻ ഒരാവശ്യത്തിന് പോകുമ്പോൾ ഞാൻ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കണ്ടേ? പോകും മുൻപ് ധർമ്മപരിഷത്തുകാരുടെ കാര്യത്തിൽ വേണ്ട ഏർപ്പാടുകൾ ചെയ്താൽ മതി."
' ഞാൻ അവരെ കാണാൻ പോകുന്നുണ്ട്."
രാമഭദ്രൻ പറഞ്ഞു.
ഇന്ത്യയിലെ തീർത്ഥാടനകേന്ദ്രങ്ങളിലെല്ലാം പോയിട്ടുണ്ടെങ്കിലും ഗോവിന്ദൻ നായർ ആവർത്തിച്ചാവർത്തിച്ചു പോകാറുള്ള സ്ഥലങ്ങളാണ് കാശിയും ഗയയും. എന്നിട്ടും താനിതുവരെ അവിടെങ്ങും പോയിട്ടില്ല. ഇപ്പോൾ പോകുകയാണ്. അച്ഛനെ കണ്ടുമുട്ടുമോ? കണ്ടുമുട്ടിയാൽ വീട്ടിലേക്കദ്ദേഹം മടങ്ങി വരുമോ?
(തുടരും)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |