തൊടിയൂർ: പള്ളിക്കലാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചു. കൊല്ലം കല്ലുംതാഴം വരാലുവിള ചിറയിൽ പുത്തൻവീട്ടിൽ മുഹമ്മദലി - സബിദ ദമ്പതികളുടെ മകൻ മുഹമ്മദ് നിയാസാണ് (16) മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഇടക്കുളങ്ങര സ്വദേശി യാസർ (16) രക്ഷപ്പെട്ടു.
കുറച്ചുദിവസങ്ങളായി മാതൃവീടായ ഇടക്കുളങ്ങര കോട്ടൂർത്തറയിലായിരുന്നു നിയാസ് താമസിച്ചിരുന്നത്. ഇന്നലെ രാവിലെ പത്ത് മണിയോടെ യാസറുമൊത്ത് പള്ളിക്കലാറിന്റെ കാരൂർക്കടവ് പാലത്തിന് സമീപമെത്തിയ നിയാസ് ആറ്റിലേക്ക് ഇറങ്ങിയതും ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. കരുനാഗപ്പള്ളി, ശാസ്താംകോട്ട എന്നിവിടങ്ങളിൽ നിന്ന് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തെരച്ചിൽ നടത്തി ഉച്ചയ്ക്ക് രണ്ട് മണിയോടെ പാലത്തിന് നൂറുമീറ്റർ അകലെ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.
കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർനടപടികൾക്ക് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. കൊല്ലം പുന്തലത്താഴം മീനാക്ഷി വിലാസം ഗവ. വി.എച്ച്.എച്ച്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. സഹോദരൻ: അഫ്സൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |