ടോക്യോ: ഒളിമ്പിക്സ് ടെന്നിസിൽ ഇന്ത്യൻ പ്രതീക്ഷകൾക്ക് ചിറക് നൽകി സുമിത് നഗൽ. ഇന്നലെ നടന്ന പുരുഷ സിംഗിൾസ് ഒന്നാം റൗണ്ട് മത്സരത്തിൽ ഉസ്ബക്ക് താരം ഡെന്നിസ് ഇസ്റ്രോമിനെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ 6-4,6-7,6-4ന് വീഴ്ത്തി സുമിത് ചരിത്രമെഴുതി. ഒളിമ്പിക്സിൽ ടെന്നിസ് സിംഗിൾസിൽ വിജയം നേടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യക്കാരനാണ് സുമിത്. രണ്ടരപ്പതിറ്റാണ്ടിന് ശേഷമാണ് ഒളിമ്പിക്സ് സിംഗിൾസിൽ ഒരിന്ത്യൻ താരം ജയിക്കുന്നത്.
1996ൽ അത്‌ലാന്റ ഒളിമ്പിക്സിൽ വെങ്കലം നേടിയ ലിയാൻഡർ പേസാണ് ഇതിന് മുമ്പ് ഒളിമ്പിക്സ് സിംഗിൾസിൽ ജയം നേടിയ ഇന്ത്യൻ താരം. 1988ൽ സോളിൽ പരാഗ്വെയുടെ വിക്ടർ കാബല്ലോയെ തോൽപ്പിച്ച സീഷൻ അലിയാണ് ഒളിമ്പിക്സ് ടെന്നിസ് സിംഗൾസിൽ വിജയം നേടിയ ആദ്യ ഇന്ത്യൻ താരം. അരിയാക്കെ ടെന്നിസ് സെന്ററിലെ പത്താം നമ്പർ കോർട്ടിൽ രണ്ട് മണിക്കൂർ മുപ്പത്തിനാല് മിനിട്ടോളം നീണ്ടു നിന്ന മത്സരത്തിനൊടുവിലാണ് സുമിത് ഇസ്‌റ്രോമിനെ വീഴ്ത്തിയത്. പിഴവുകൾ വരുത്തിയെങ്കിലും എതിരാളിയുടെ പിഴവുകൾ മുതലെടുത്തായിരുന്നു ഇരുപത്തിമൂന്നുകാരനായ സുമിതിന്റെ വിജയം. ആദ്യ സെറ്റ് 6-4ന് നേടിയെടുത്ത ശേഷം, അടുത്ത സെറ്റ് ഒപ്പത്തിനൊപ്പം പൊരുതിയെങ്കിലും ടൈബ്രേക്കറിനൊടുവിൽ എതിരാളിക്ക് വിട്ടുകൊടുക്കേണ്ടി വന്നു സുമിതിന്. എന്നാൽ നിർണായകമായ മൂന്നാം സെറ്രിൽ പതറാതെ പൊരുതിയ സുമിത്, 6-4ന് തന്നെ ആ സെറ്രും മത്സരവും സ്വന്തമാക്കുകയായിരുന്നു.നാളെ നടക്കുന്ന രണ്ടാം റൗണ്ട് മത്സരത്തിൽ ലോകറാങ്കിംഗിലെ രണ്ടാം സ്ഥാനക്കാരനായ റഷ്യയുടെ ഡാനിൽ മെദ്‌വദേവാണ് സുമിതിന്റെ എതിരാളി. നിലവിലെ ആസ്ട്രേലിയൻ ഓപ്പണിലെ റണ്ണറപ്പാണ് മെദ്‌വദേവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |