തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രധാനപ്പെട്ട നാല് പ്രതികൾ പിടിയിലായി. അയ്യന്തോളിലെ ഒരു ഫ്ളാറ്റിൽ നിന്നാണ് കേസിലെ ഒന്നാംപ്രതി സുനിൽകുമാർ, രണ്ടാം പ്രതി ബിജു, മറ്റ് രണ്ട് പ്രതികളായ ജിൽസ്, ബിജോയ് എന്നിവർ പിടിയിലായത്. അയ്യന്തോളിൽ തന്നെയുളള സൂപ്പർ മാർക്കറ്റിൽ ഇവർ ഒന്നിച്ചുവന്ന സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇതോടെ തൃശൂരിൽ തന്നെ ഇവരുണ്ടെന്ന് ഉറപ്പാക്കിയ പൊലീസ് ഇവരെ പിടിക്കുകയായിരുന്നു.
ഇന്ന് വൈകിട്ട് തന്നെ ഇവരുടെ അറസ്‌റ്റ് രേഖപ്പെടുത്തും. തട്ടിപ്പിനിരയായവരിൽ നിന്നും വാങ്ങിയ പണം എവിടെയെന്നറിയാൻ ഇവർ നടത്തിയ ക്രയവിക്രയങ്ങൾ അറിയേണ്ടതുണ്ട്. കഴിഞ്ഞ നാല് പതിറ്റാണ്ടായി സിപിഎം നേതൃത്വത്തിലുളള ഭരണസമിതിയാണ് കരുവന്നൂർ സഹകരണ ബാങ്ക് ഭരിക്കുന്നത്. 100 കോടിയിലധികം തട്ടിപ്പ് നടന്നതായി തെളിഞ്ഞതിനാൽ ഭരണസമിതി സഹകരണ രജിസ്‌റ്റാർ പിരിച്ച് വിട്ടു. പകരം മുകുന്ദപുരം അസി.രജിസ്‌റ്റാർ (ജനറൽ) എം.സി അജിത്തിനെ ബാങ്ക് അഡ്മിനിസ്ട്രേറ്ററാക്കി.
പിടിയിലായവർക്കെതിരെ തട്ടിപ്പ്, വ്യാജരേഖ ചമയ്‌ക്കൽ, വിശ്വാസവഞ്ചന എന്നിവയും ബാങ്ക് ജീവനക്കാർ തന്നെ തട്ടിപ്പ് നടത്തിയ വകുപ്പും ചേർത്താണ് നടപടിയെടുത്തത്. സിപിഎം ലോക്കൽ കമ്മിറ്റി അംഗങ്ങളായ ബാങ്ക് മുൻ സെക്രട്ടറി സുനിൽ കുമാർ, മുൻ ബ്രാഞ്ച് മാനേജർ ബിജു, പാർട്ടി അംഗമായ മുൻ സീനിയർ അക്കൗണ്ടന്റ് ജിൽസ്, സൂപ്പർ മാർക്കറ്റിലെ അക്കൗണ്ടന്റ് റെജി അനിൽ, കിരൺ, ബിജോയ് എന്നിവരാണ് കേസിൽ പ്രതികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |