കൊച്ചി: കൊവിഡിൽ സ്കൂളുകൾക്ക് താഴുവീണതോടെ ഒന്നര വർഷത്തോളമായി കയറ്രിയിട്ടിരിക്കുന്ന സർക്കാർ സ്കൂളുകളിലെ ബസുകളും വാനുകളും നശിച്ചു തുടങ്ങി. പരിപാലന ചെലവ് താങ്ങാനാവാതെ തലയിൽ കൈവച്ച് പി.ടി.എ ഭാരവാഹികൾ. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി സ്‌കൂളുകളിലെ ഏതാനും ബസുകൾ മാത്രമാണ് പരീക്ഷയ്ക്കു വേണ്ടി ഇടയ്ക്ക് സർവീസ് നടത്തിയത്. പ്രൈമറി സ്‌കൂൾ മുതൽ കോളേജ് വരെയുള്ള സ്ഥാപനങ്ങളിൽ സ്വന്തമായ ബസുകൾ ഉണ്ട്. ജില്ലയിലെ ചില സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകൾ വാഹന സൗകര്യത്തോടു കൂടിയാണ് പ്രവർത്തിച്ചു വന്നത്. സ്‌കൂൾ ഗ്രൗണ്ടിലും റോഡരികിലും നിർത്തിയിട്ട ബസുകളും മറ്റ് വാഹനങ്ങളും മഴയും വെയിലുമേറ്റ് നശിക്കുകയാണ്.
ബസുകളുടെ പരിപാലനത്തിനായി പ്രത്യേക ഫണ്ടില്ലെന്നതാണ് തിരിച്ചടിയായിരിക്കുന്നത്. സ്‌കൂൾ തുറക്കുമ്പോൾ നന്നാക്കാമെന്നാണ് ചില പി.ടിഎകളുടെ തീരുമാനം. എന്നാൽ സ്‌കൂൾ തുറക്കുമ്പോൾ എത്ര ബസ് ഉപയോഗിക്കാനാകും എന്നതിലും ആശങ്കയുണ്ട്. ഏതാനും സ്‌കൂളുകളിൽ ഡ്രൈവർമാർ ആഴ്ചയിലൊരിക്കൽ സ്‌കൂളിലെത്തി ബസ് സ്റ്റാർട്ട് ചെയ്ത് ഇടാറുണ്ട്. എന്നാൽ ഇത് പോലും ചെയ്യാത്ത ഇടങ്ങളുമുണ്ട്. കഴിഞ്ഞ അദ്ധ്യയന വർഷം മുഴുവനും ഈ വർഷം ഇതുവരെയും ബസുകൾ ഓടിയിട്ടില്ല. പലതിന്റെയും ബാറ്ററി, ടയർ എന്നിവയെല്ലാം നശിച്ചുതുടങ്ങി. വാഹനത്തിന്റെ ഇൻഷ്വറൻസും ടാക്‌സും അടച്ചിട്ടില്ലാത്തവരുമുണ്ട്. വരുമാനം ഇല്ലാതായതോടെ സ്‌കൂൾ ബസ് ഡ്രൈവർമാരുടെ ജീവിതവും ദുരിതത്തിലായിരിക്കുകയാണ്.
പ്രതിസന്ധിയിലായി പി.ടി.എ
എം.പി, എം.എൽ.എ ഫണ്ട് ഉപയോഗിച്ചും പി.ടി.എയുടെയും സഹായത്തോടെയാണ് പല സ്‌കൂളുകളും ബസ് വാങ്ങിയത്. എം.എൽ.എ ഫണ്ട് ഉപയോഗിച്ചു വാങ്ങിയിട്ടുള്ള ബസുകൾ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഏറ്റുവാങ്ങി സ്‌കൂളുകൾക്ക് കൈമാറിയാൽ പിന്നെ പൂർണ ഉത്തരവാദിത്തവും സംരക്ഷണച്ചുമതലയും പി.ടി.എ ഉൾപ്പെടെയുള്ള സ്‌കൂൾ അധികൃതർക്കാണ്. സ്‌കൂളുകൾ അടച്ചതോടെ പി.ടി.എക്ക് വരുമാനമില്ലാതായതും പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്.
ഒന്നര വർഷമായി ജോലിയില്ല. ജീവിക്കാൻ ഓട്ടോ ഓടിക്കുന്നു. അതും വല്ല്യമെച്ചമില്ല. ഇടയ്ക്ക് സ്കൂളിലെത്തി ബസ് സ്റ്റാർട്ട് ചെയ്തിടുന്നുണ്ട്. പല സ്കൂളുകളിലും അതുപോലുമില്ല.ഇനി എന്താകുമോയെന്ന് അറിയില്ല.
കെ.കെ ബാബു,സ്കൂൾ ബസ് ഡ്രൈവർ,പെരുമ്പാവൂർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |