ചേർത്തല: പിഞ്ചുകുഞ്ഞടക്കം 29 പേരുടെ ജീവനെടുത്ത കുമരകം മുഹമ്മ ബോട്ട് ദുരന്തത്തിന് ഇന്ന് 19 വയസ്. 2002 ജൂലായ് 27 ന് രാവിലെ 6.15 ഓടെയായിരുന്നു നാടിനെ നടുക്കിയ ദാരുണമായ ദുരന്തം.
മുഹമ്മയിൽ നിന്ന് രാവിലെ 5.45 ന് പുറപ്പെട്ട, ജലഗതാഗത വകുപ്പിന്റെ ബോട്ടാണ് കുമരകത്തിന് ഒരു കിലോമീറ്റർ പടിഞ്ഞാറു മാറി അപകടത്തിൽപ്പെട്ടത്. കോട്ടയം ജില്ലയിൽ പി.എസ്.സിയുടെ ലാസ്റ്റ് ഗ്രേഡ് പരീക്ഷയിൽ പങ്കെടുക്കാൻ പോയവരും ഇവരുടെ രക്ഷിതാക്കളുമായിരുന്നു യാത്രക്കാരിൽ ഭൂരിഭാഗവും. കൂട്ടത്തിൽ സ്ഥിരം യാത്രക്കാരായ മത്സ്യ വിൽപ്പനക്കാരും കൂലിപ്പണിക്കാരും ഉണ്ടായിരുന്നു. രണ്ടു കുടുംബങ്ങളിലെ മൂന്നു പേർ വീതം മരിച്ചു. 15 സ്ത്രീകളും 13 പുരുഷൻമാരും പിഞ്ചുകുട്ടിയുമാണ് മരണത്തിന്റെ കയത്തിൽ അമർന്നത്. മുഹമ്മ സ്വദേശികളായിരുന്നു മരിച്ചവരിൽ ഭൂരിഭാഗവും.
ലൈസൻസും ഫിറ്റ്നസും ഇല്ലാത്ത ബോട്ടാണ് അപകടത്തിൽപ്പെട്ടത്.നൂറോളം പേർ മാത്രം സഞ്ചരിക്കേണ്ട ബോട്ടിൽ ഇരട്ടിയിലധികം പേർ കയറിയത് ദുരന്തത്തിന് ആക്കം കൂട്ടി. ബോട്ട് സർവീസ് യോഗ്യമല്ലെന്ന് കാട്ടി അപകടം നടക്കുന്നതിന് മാസങ്ങൾക്ക് മുമ്പേ ബോട്ട് മാസ്റ്ററായിരുന്ന രാജൻ നൽകിയ റിപ്പോർട്ട് അധികൃതർ അവഗണിച്ചത് ഏറെ ചർച്ചാ വിഷയമായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മൂന്നിൽ നിലനിന്നിരുന്ന കേസിൽ ഉൾപ്പെട്ട പ്രതികളെയെല്ലാം കഴിഞ്ഞ വർഷം കോടതി വെറുതെ വിട്ടിരുന്നു.
ഓർമ്മപ്പൂക്കളുമായി അരങ്ങ്
ആദ്യവർഷത്തെ അനുസ്മരണം മുഹമ്മ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയെങ്കിലും തുടർന്ന് അധികൃതർ കൈയൊഴിഞ്ഞതോടെ അരങ്ങ് സോഷ്യൽ സർവീസ് ഫോറം ഇത് ഏറ്റെടുക്കുകയായിരുന്നു. തുടർച്ചയായി 17-ാം വർഷമാണ് അനുസ്മരണം നടത്തുന്നത്.ഇന്ന് രാവിലെ 7ന് മുഹമ്മ ബോട്ട് ജെട്ടിയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കുന്ന ചടങ്ങിൽ, ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ ചിത്രങ്ങൾക്കു മുന്നിൽ ദീപം തെളിച്ച് പുഷ്പങ്ങൾ അർപ്പിച്ച ശേഷം കായലിൽ ഒഴുക്കും.തുടർന്ന് അനുസ്മരണവും നടക്കുമെന്ന് അരങ്ങ് സോഷ്യൽ സർവീസ് ഫോറം രക്ഷാധികാരി സി.പി.ഷാജി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |