പാലക്കാട്: ദേശീയ പാതയോരത്തെ മരുതറോഡ് കോ-ഓപ്പറേറ്റീവ് റൂറൽ ക്രെഡിറ്റ് സൊസൈറ്റിയിലെ കവർച്ച നടന്നത് ശനിയാഴ്ചയെന്ന് നിഗമനം. ഇന്നലെ ടെലിഫോൺ വകുപ്പ് നടത്തിയ പരിശോധനയിൽ ബാങ്കിലേക്കുള്ള ടെലിഫോൺ ബന്ധം വിച്ഛേദിക്കപ്പെട്ടത് ശനിയാഴ്ച വൈകിട്ടാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കവർച്ച നടത്തിയത് ശനിയാഴ്ചയാണെന്ന നിഗമനത്തിൽ പൊലീസെത്തിയത്. പ്രതികളെ കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.ജില്ലയിലും സമീപപ്രദേശങ്ങളിലും സമാനമായ മോഷണം നടത്തിയവരെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
കൂടാതെ ബാങ്കിന് സമീപത്തെ സി.സി ടിവി ദൃശ്യങ്ങളും മൊബൈൽ ടവർ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. സമീപ ദിവസങ്ങളിൽ ഈ മേഖലയിൽ കവർച്ചാ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവർ വന്നിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. വൻ സുരക്ഷാ സംവിധാനങ്ങളെയെല്ലാം മറികടന്ന് നടത്തിയ കവർച്ചയ്ക്ക് പിന്നിൽ പ്രൊഫഷണൽ സംഘങ്ങളാണെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ. ബാങ്കിലെത്തി കവർച്ച നടത്തിയ രീതിയും ശേഷം തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതുൾപ്പെടെള്ള കാര്യങ്ങളും അത്തരം സംഘങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. വ്യക്തമായി ആസൂത്രണ ചെയ്ത് നടപ്പാക്കിയ കവർച്ചയായതിനാൽ സമീപ ദിവസങ്ങളിൽ ഈ സംഘങ്ങളിൽ ഉൾപ്പെട്ടവർ ബാങ്ക് സന്ദർശിച്ചിട്ടുണ്ടാകുമെന്നും പൊലീസ് സംശയിക്കുന്നു. അതിനാൽ ബാങ്ക് ഇടപാടുകാരെകുറിച്ചും സംശയാസ്പദമായ ഇടപാടുകൾ നടത്തിയവരെ കുറിച്ചും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |