കാറിൽ നിന്ന് 7 കിലോ വെള്ളിയും 2 ലക്ഷം രൂപയും കണ്ടെത്തി
കാസർകോട്: ഹൊസങ്കടിയിൽ സുരക്ഷാ ജീവനക്കാരനെ കെട്ടിയിട്ട ശേഷം ജുവലറിയിൽ നിന്ന് 15 കിലോ വെള്ളിയും 4.48 ലക്ഷം രൂപയും കവർന്ന സംഭവത്തിൽ രണ്ട് പേർ പിടിയിലായതായി സൂചന. കർണാടകയിലെ ഉപ്പള പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് ഇവർ പിടിയിലായത്. മോഷണത്തിന് ശേഷം പ്രതികൾ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു വാഹനത്തിൽ ഇടിച്ചിരുന്നു. തുടർന്ന് നിറുത്താതെ പോയതോടെ കർണാടക പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ആറ് പേരാണ് മോഷണം നടത്തിയതെങ്കിലും നാല് പേർ മറ്റൊരു വാഹനത്തിൽ രക്ഷപ്പെട്ടതായാണ് സൂചന. കാറിൽ നിന്ന് ഏഴ് കിലോ വെള്ളിയും രണ്ട് ലക്ഷം രൂപയും നിന്ന് കണ്ടെത്തി. മോഷണമുതൽ രണ്ടായി വിഭജിച്ച ശേഷം പ്രതികൾ മൂന്നായി പിരിഞ്ഞ് വ്യത്യസ്ത ഭാഗങ്ങളിലേക്ക് പോയതായാണ് പൊലീസ് സംശയിക്കുന്നത്. അതേസമയം, കർണാടക പൊലീസ് ഇത് സംബന്ധിച്ച് യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. സംഭവത്തെ തുടർന്ന് കേരള പൊലീസ് കർണാടക പൊലീസുമായി ബന്ധപ്പെട്ടു. പിടിയിലായ രണ്ട് പേരെയും വാഹനവും ഇന്ന് തന്നെ കേരള പൊലീസിന് കൈമാറിയേക്കും.
ദേശീയപാതയിൽ രാജധാനി ജ്വല്ലറിയിൽ ആണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. ഏഴംഗ സംഘം സുരക്ഷാ ജോലിക്കാരനായ അബ്ദുള്ളയെ തലക്കടിച്ച് കെട്ടിയിട്ട ശേഷം പൂട്ടു പൊളിച്ച് അകത്തു കയറുകയായിരുന്നു. തലയ്ക്കും കണ്ണിനും കാര്യമായി പരിക്കേറ്റ അബ്ദുള്ള ഇപ്പോൾ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
മോഷ്ടാക്കൾ അബ്ദുള്ളയെ കീഴപ്പെടുത്തി കെട്ടിയിടുന്നതിന്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ നിന്ന് ലഭിച്ചു. ഇന്നലെ പുലർച്ചെ ഒന്നരയ്ക്കും രണ്ടരയ്ക്കും ഇടയിലാണ് ജുവലറിയിൽ കവർച്ച നടന്നത്. അടുത്തുള്ള ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനാണ് പുലർച്ചെ മൂന്ന് മണിയോടെ കവർച്ച നടന്ന കാര്യം തിരിച്ചറിഞ്ഞതും പൊലീസിൽ അറിയിച്ചതും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |