ആര്യങ്കാവ്: തമിഴ്നാട്ടിൽ നിന്ന് ലഹരി ഗുളികകളുമായി കാട്ടുവഴികളിലൂടെ എത്തുന്നതിനിടെ ആര്യങ്കാവിൽ രണ്ടു യുവാക്കൾ എക്സൈസിന്റെ പിടിയിലായി. തിരുവനന്തപുരം പുളിയറക്കോണം മണ്ണയ്യത്തു മേലെ പുത്തൻ വീട്ടിൽ വിനീത് (22), ശ്രീജ ഭവനത്തിൽ സൻജീവ് (21) എന്നിവരെയാണ് അസി എക്സൈസ് ഇൻസ്പെക്ടർ എ.പി. ഷിഹാബും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. 'സൺ' എന്ന അപരനാമത്തിൽ അറിയുന്ന നൈട്രാസിനാമിന്റെ 40 ഗ്രാം ഗുളികകളുമായാണ് ഇവർ പിടിയിലായത്. ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഈ ഗുളിക കൂടുതലായി കഴിച്ചാൽ ഉൻമാദാവസ്ഥയിലാവും. 20 ഗ്രാമിൽ കൂടുതൽ അനധികൃതമായി കൈവശം വച്ചാൽ 20 വർഷം വരെ തടവ് ലഭിക്കാം.
നിലവിൽ തമിഴ്നാട്ടിൽ നിന്നു കേരളത്തിലേക്ക് ബസ് സർവീസ് ഇല്ലാത്തതിനാലാണ് കാൽനടയായി ഗുളിക കടത്താൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആര്യങ്കാവ് വഴി കടന്നു പോകുന്ന വാഹനങ്ങൾ കൂടാതെ കാൽനട യാത്രക്കാരെയും എക്സൈസ് പ്രത്യേകം നിരീക്ഷിക്കുന്നുണ്ടായിരുന്നു. പ്രതിയായ വിനീത് പോക്സോ കേസിലെയും സജീവ് കഞ്ചാവ് കേസിലെയും പ്രതികളാണ്. കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ബി. സുരേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം അസി. എക്സൈസ് കമ്മിഷണർ വി. റോബർട്ടിന്റെ നിർദേശപ്രകാരമാണ് അന്വേഷണം നടത്തിയത്. ആര്യങ്കാവ് എക്സൈസ് ചെക്ക്പോസ്റ്റ് സർക്കിൾ ഇൻസ്പെക്ടർ എം.എസ്. മനോജ്, പ്രിവന്റീവ് ഓഫീസർമാരായ സിബി സിറിൽ, അനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ കബീർ, റിഞ്ചോ വർഗീസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
ഓണം പ്രമാണിച്ചു. ജില്ലയിൽ പരിശോധന കർശനമാക്കിയതായി എക്സൈസ് അറിയിച്ചു. ജില്ലാ കൺട്രോൾ റൂം (0474 2745648), പുനലൂർ എക്സൈസ് സർക്കിൾ ഓഫീസ് (0475 2222318, 9400069450), അഞ്ചൽ എക്സൈസ് റേഞ്ച് ഓഫീസ് (0475-2274445, 9400069462) എന്നിവിടങ്ങളിൽ പൊതുജനങ്ങൾക്കും വിവരം കൈമാറാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |