ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരത്തിലെ വ്യാപാരസ്ഥാപനങ്ങൾ കുത്തിത്തുറന്ന് നടത്തിയ മോഷണങ്ങളിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റുചെയ്‌തു. മുട്ടത്തറ വള്ളക്കടവ് പൊന്നറ സ്‌കൂളിന് സമീപം പുതുവൽ പുത്തൻവീട്ടിൽ മാക്കാൻ വിഷ്ണു എന്ന വിഷ്ണുവാണ് (27) പിടിയിലായത്. ഇതോടെ ആറ്റിങ്ങൽ കച്ചേരിനടയിലെ മൊബൈൽ ഷോപ്പ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ മോഷണം നടത്തിയ രണ്ടുപേരും അറസ്റ്റിലായി.
ആറ്റിങ്ങൽ, കല്ലമ്പലം, ചാത്തന്നൂർ എന്നിവിടങ്ങളിൽ ഒരേദിവസമാണ് മോഷണം നടന്നത്. ഇവർ ഇരുചക്രവാഹനത്തിലെത്തിയാണ് മോഷണം നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. വിഷ്ണുവിന്റെ കൂട്ടാളി പട്ടം പ്ലാമൂട് സ്വദേശിയായ നിഖിൽ കഴിഞ്ഞദിവസമാണ് പിടിയിലായത്. ഇയാളിൽ നിന്നാണ് വിഷ്ണുവിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. തിരുവനന്തപുരം നഗരത്തിലെ നിരവധി കവർച്ചാക്കേസുകളിൽ പ്രതിയായ വിഷ്‌ണു ക്വാറന്റൈൻ സെന്ററിൽ റിമാൻഡിലിരിക്കെ രക്ഷപ്പെട്ടിട്ടുള്ളയാളാണ്. അതിനുശേഷം ബാംഗ്ലൂരിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. പരമ്പരയായി മോഷണം നടത്തിയ ശേഷം സംസ്ഥാനം വിടുന്നതാണ് രീതി.
ആറ്റിങ്ങൽ മോഷണങ്ങളിലെ കൂട്ടാളി പൊലീസ് പിടിയിലായതറിഞ്ഞ് കേരള തമിഴ്നാട് അതിർത്തിയിലെ ഒളിത്താവളത്തിലേക്ക് രക്ഷപ്പെട്ട വിഷ്ണുവിനെ അവിടെനിന്ന് സാഹസികമായാണ് പിടികൂടിയത്.
മോഷ്ടിച്ച 30ഓളം മൊബൈൽ ഫോണുകളും ഇയാളുടെ വാഹനവും പൊലീസ് പിടിച്ചെടുത്തു. റൂറൽ എസ്.പി പി.കെ. മധുവിന്റെ നിർദ്ദേശപ്രകാരം അഡിഷണൽ എസ്.പി ഇ.എസ്. ബിജുമോന്റെയും ആറ്റിങ്ങൽ ഡിവൈ.എസ്.പി ഡി.എസ്. സുനീഷ് ബാബുവിന്റെയും ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം.കെ. സുൽഫീക്കറിന്റെയും നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. ആറ്റിങ്ങൽ സി.ഐ ഡി. മിഥുൻ, എസ്.ഐമാരായ പി.ആർ. രാഹുൽ, ബി.ബിനിമോൾ, ശ്രീകുമാർ, ഷാഡോ ഡാൻസാഫ് എസ്.ഐ എം. ഫിറോസ്ഖാൻ, എ.എസ്.ഐമാരായ ബി. ദിലീപ്, ആർ. ബിജുകുമാർ, സി.പി.ഒ അനൂപ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |