സിനിമാ കുടുംബ വിശേഷങ്ങളുമായി സംവിധായകൻ ജൂഡ് ആന്തണി ജോസഫ്
കുട്ടികളെ ഇഷ്ടമല്ലാത്ത ഒരു പെണ്ണിന്റെ കഥ പറയുന്ന സിനിമ ചെയ്യാൻ പോകുന്ന കാര്യം സംവിധായകൻ ജൂഡ് ആന്തണി ജോസഫ് ഭാര്യ ഡിയാനയോട് പറയുന്നത് കഴിഞ്ഞ ജൂണിലാണ്.
ഡിയാന രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുന്ന സമയമായിരുന്നു അത്. ജൂലായ് ഒന്നാം തീയതിയാണ് ജൂഡിനും രണ്ടാമത്തെ കുഞ്ഞ് പിറക്കുന്നത്. പൂർണ ഗർഭിണിയായിരുന്ന ഡിയാന ജൂഡിനോട് '' ഈ കഥ വേണോ""എന്ന് എല്ലാവരും ചോദിക്കുന്ന അതേ ചോദ്യമാണ് ചോദിച്ചത്.
ജൂഡ് ഭാര്യയ്ക്ക് പൂർത്തിയായ തിരക്കഥ വായിക്കാൻ കൊടുത്തു. വായിച്ച് രോമാഞ്ചം കൊണ്ട് ഡിയാന പറഞ്ഞു : ''ചെയ്തോ.... ചെയ്ത് തുടങ്ങിക്കോ""
കുട്ടികളുള്ള സ്ത്രീകൾക്കും കുട്ടികളില്ലാത്ത സ്ത്രീകൾക്കും ഇഷ്ടമാകുമെന്ന് പൂർണ വിശ്വാസം വന്നതിനുശേഷമാണ് താൻ സാറാസിന്റെ പണിപ്പുരയിലേക്ക് കടന്നത്. കുട്ടികളെ വേണ്ടെന്ന് വയ്ക്കുന്ന നായികയുടെ കഥ പറയുന്ന സിനിമ ചെയ്യാൻ തീരുമാനമെടുക്കുമ്പോൾ തന്റെ യഥാർത്ഥ നായിക പൂർണ ഗർഭിണിയായിരുന്നുവെന്ന തമാശയോർത്ത് ചിരിയുടെ അകമ്പടിയോടെ ജൂഡ് പറഞ്ഞു തുടങ്ങി.
ലോക്ഡൗൺ തുടങ്ങിയ സമയത്ത് സിനിമയ്ക്ക് പറ്റിയ കഥകളുണ്ടോയെന്ന അന്വേഷണവുമായി ജൂഡ് ഒരു ഫേസ് ബുക്ക് പോസ്റ്റിട്ടു. അമ്പരപ്പിക്കുന്ന പ്രതികരണമായിരുന്നു ആ പോസ്റ്റിന് ലഭിച്ചത്. 1114പേരാണ് ജൂഡിന് കഥകളയച്ച് കൊടുത്തത്. എല്ലാ കഥകളും ജൂഡ് വായിച്ചു. എല്ലാവർക്കും മറുപടി അയച്ചു.
''അതിൽ കുറച്ചു പേരോടാണ് ഞാൻ തിരക്കഥയെഴുതിക്കൊണ്ടു വരാൻ ആവശ്യപ്പെട്ടത്. ഏഴ് പേരാണ് എനിക്കിഷ്ടപ്പെട്ട രീതിയിലുള്ള തിരക്കഥകളുമായി വന്നത്. അതിലൊരാളായിരുന്നു ഡോ. അക്ഷയ് ഹരീഷ്.
അക്ഷയ് ആദ്യമെന്നോട് പറഞ്ഞത് വേറൊരു കഥയാണ്. അതും ഗംഭീരമാണ്. മറ്റൊരിക്കൽ ചെയ്യാനായി മാറ്റി വച്ചിരിക്കുകയാണ്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ഓം ശാന്തി ഓശാന ഷൂട്ട് ചെയ്യുന്ന സമയത്ത് അക്ഷയ് അവിടത്തെ വിദ്യാർത്ഥിയായിരുന്നു. അന്ന് സീനിൽ പിള്ളേരെ തികയ്ക്കാൻ വേണ്ടി ആരൊക്കെയോ വിളിച്ചപ്പോൾ അക്ഷയും കൂടി കയറിയിരുന്നതാണ്.
കൊവിഡ് കാലത്ത് ചെയ്യാൻ പറ്റിയ ചെറിയ സെറ്റപ്പിലുള്ള കഥകൾ വല്ലതുമുണ്ടായെന്ന് ഞാൻ അക്ഷയിനോട് ചോദിച്ചു. അങ്ങനെയാണ് അക്ഷയ് എന്നോട് സാറിന്റെ തന്നെ ഓം ശാന്തി ഓശാനയിൽ നസ്രിയയുടെ പൂജമാത്യു എന്ന കഥാപാത്രം തന്റെ തലമുടിയിലെ ക്ളിപ്പ് പിടിച്ച് വലിക്കുമ്പോൾ ദേഷ്യത്തിൽ കൊച്ചു കുഞ്ഞിനോട് ''കൊണ്ടുപോയി പുഴുങ്ങിത്തിന്"" എന്നു പറയുന്ന ഒരു രംഗമുണ്ട്. നമുക്ക് അങ്ങനെ ഒരു സംഭവം നോക്കിയാലോ. സാധാരണ കൊച്ചു കുഞ്ഞുങ്ങളെ കാണുമ്പോൾ നായികമാർ പുന്നാരിക്കാറാണല്ലോ പതിവ്. കാലാകാലങ്ങളായി സിനിമയിൽ കണ്ടുവരുന്നത് കൊച്ചു കുഞ്ഞുങ്ങളെ ഇഷ്ടപ്പെടുന്ന നായികയാണ്. അതിൽ നിന്ന് വേറിട്ട് നിൽക്കുന്ന ഒരു കഥയായത് കൊണ്ടുതന്നെയാണ് സാറാസ് ചെയ്യാൻ തീരുമാനിച്ചത്.
കരയുന്ന ഒരു കുഞ്ഞിനെ എടുക്കുക പോലും ചെയ്യാത്ത നായികയെന്ന് വിമർശനങ്ങളും വന്നല്ലോ?
നടൻ ഹരീഷ് പേരടിയുടെ ഫേസ് ബുക്ക് പോസ്റ്റ് ഞാനും കണ്ടു. ഒരു കുഞ്ഞ് തൊട്ടടുത്തിരുന്ന് കരയുമ്പോൾ എടുക്കാൻപോലും തോന്നാത്ത നായിക എന്ത് അലമ്പാണെന്നൊക്കെ ഹരീഷ് പേരടി എഴുതിയിട്ടുണ്ടായിരുന്നു. ആ കുഞ്ഞ് വീട്ടിലാണെങ്കിൽ പ്രത്യേകിച്ച് ഒന്നും പറ്റാനില്ല. റെയിൽവേ സ്റ്റേഷനിൽ ഒറ്റയ്ക്കിരിക്കുകയാണെങ്കിൽ ആ പറഞ്ഞത് ശരിയാണ്. സുരക്ഷിത സ്ഥാനത്തെത്തിക്കാം. വീട്ടിൽ നിന്ന് അമ്മയോ അമ്മാവനോ ഉടൻ വരുമെന്നുള്ളപ്പോൾ എന്ത് പേടിക്കാനാണ്. കുഞ്ഞ് താഴെ വീഴാൻ പോവുകയാണെങ്കിൽ എടുക്കുകയോ ഓമനിക്കുകയോ ഒക്കെ ചെയ്യാം. സാറയ്ക്ക് കരയുന്ന ഒരു കുഞ്ഞിനെ ചാടിയെടുത്ത് 'വാ വാ വോ"യെന്ന് പറയാനുള്ള കഴിവോ ബോധമോ ഇല്ലെന്ന് തന്നെയാണ് നമ്മൾ പറയുന്നത്. അവൾക്കതിലുള്ള തഞ്ചമില്ലെന്ന് അവൾ തന്നെ പറയുന്നുണ്ട്. കുട്ടികളെ ഇഷ്ടമില്ലാത്തതുകൊണ്ടോ ഒന്നുമല്ല. അത് അത്യാവശ്യമാണെന്ന് അവൾക്ക് തോന്നിയിട്ടുമില്ല.
സിദ്ദിഖിന്റെ കഥാപാത്രം അന്നയുടെ സാറയോട് 'നിന്റെ ശരീരമാണ് നീയാണ് തീരുമാനമെടുക്കേണ്ട'തെന്ന് ഗർഭധാരണത്തെക്കുറിച്ച് പറയുന്നുണ്ടല്ലോ?
സിദ്ദിഖിന്റെ കഥാപാത്രം ഒരു ഗംഭീര പാരന്റാണ്. അദ്ദേഹത്തെ ഭാര്യയും കുട്ടികളും ആശുപത്രിയുടെ പാർക്കിംഗിൽ കാത്തിരിക്കുകയാണ്. ആ സമയത്താണ് അദ്ദേഹം കൗൺസിലിംഗ് കൊടുത്തുകൊണ്ടിരിക്കുന്നത്. ഒൗദ്യോഗിക തിരക്കുകൾക്കിടയിലും കുടുംബത്തിനു വേണ്ടിയും സമയം കണ്ടെത്തുന്ന മനുഷ്യനാണ് അദ്ദേഹം.
''പറ്റില്ലെങ്കിൽ നിങ്ങൾ ആ പണിക്ക് നില്ക്കരുത്. വെറുതേ ഒരു കുഞ്ഞിന്റെ ഭാവി കളയരുതെന്ന് കൗൺസിലിംഗിനിടയിൽ അദ്ദേഹം പറയുന്നത് ന്യായമുള്ള ഒരു കാര്യമാണ്. പിറന്ന് വീഴുന്ന കുഞ്ഞിനെ അമ്മത്തൊട്ടിലിലോ കുപ്പ തൊട്ടിയിലോ ഉപേക്ഷിക്കുന്നതിനേക്കാൾ അനാഥാലയത്തിൽ വളർത്തുന്നതിനേക്കാൾ എത്രയോ നല്ലതാണ്. അങ്ങനെ ഒരു കുഞ്ഞേയില്ലാതിരിക്കുന്നത്.
ഓം ശാന്തി ഓശാനയിലും ഒരു മുത്തശ്ശിഗദയിലും സാറാസിലുമൊക്കെ ഒരു സ്ത്രീപക്ഷ കാഴ്ചപ്പാടുണ്ട്?
എത്ര മൂടി വച്ചാലും നമ്മുടെ ഉള്ളിലുള്ളതെന്താണോ അത് അറിയാതെ പുറത്തുവരും. മനഃപൂർവ്വമായി കയ്യടി കിട്ടാൻ വേണ്ടി ഒരു സീനോ, ഡയലോഗോ ഒരു സിനിമയിലും ഞാൻ ഉപയോഗിച്ചിട്ടില്ല.
എന്റെ അമ്മയായാലും പെങ്ങളായാലും ഭാര്യയായാലും ഞാൻ പരിചയപ്പെട്ട മറ്റ് സ്ത്രീകളായാലും അവരെല്ലാം സ്വന്തം ശബ്ദമുള്ളവരാണ്. ആരും ആരുടെയും ഒൗദാര്യത്തിന് വേണ്ടി നിൽക്കുന്നവരല്ല. അപ്പോൾ സിനിമയിൽ മാത്രം ഞാൻ അടിമയായ ഒരു സ്ത്രീയെ കാണിക്കേണ്ട കാര്യമില്ല. വീട്ടിൽപ്പോലും സ്വാതന്ത്ര്യമില്ലാത്ത സ്ത്രീകളെ ഞാൻ സിനിമയിൽ മാത്രമെ കണ്ടിട്ടുള്ളൂ. സ്ത്രീകളെ പിന്തുണയ്ക്കുന്നുവെന്ന് പറയുന്നവരും ഫെമിനിസം പറയുന്നവരുമൊക്കെ അത്തരം സിനിമകളെടുത്തിട്ടുണ്ട്. സ്ത്രീകളോടുള്ള സമീപനം പറഞ്ഞോ എഴുതിയോ പ്രകടിപ്പിക്കേണ്ടതല്ല. അത് സ്വാഭാവികമായി വരേണ്ടയാണ്. സ്ത്രീപക്ഷ സിനിമകൾ ചെയ്യാനാണെങ്കിൽ എനിക്ക് എല്ലാ വർഷവും ഒന്നോ രണ്ടോ സിനിമകൾ ചെയ്യാവുന്നത്രയ്ക്ക് ആശയങ്ങളും സംഭവങ്ങളും ഇവിടെയുണ്ട്. ഞാൻ ഇനി ചെയ്യാനിരിക്കുന്ന മൂന്ന് സിനിമകളിൽ സ്ത്രീ കഥാപാത്രങ്ങൾക്ക് തന്നെയാണ് പ്രാധാന്യം. കഥകളിലെ പുതുമ കൊണ്ടാണ് ഞാനത് ചെയ്യാൻ തീരുമാനിച്ചത്. അല്ലാതെ സ്ത്രീ കേന്ദ്രീകൃത സിനിമയായതുകൊണ്ടല്ല.
വെള്ളപ്പൊക്കത്തിന്റെ കഥ പറയുന്ന 2403 ഫീറ്റ് എന്ന സിനിമ എന്തായി?
ആ സിനിമയുടെ ഒരു ഷെഡ്യൂൾ പൂർത്തിയായതാണ്. കഴിഞ്ഞ വർഷം ജൂൺ, ജൂലായ്, ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിലായി നൂറ്റിപതിനെട്ട് ദിവസത്തെ ഷൂട്ടിംഗ് ചാർട്ട് ചെയ്തിരുന്ന സിനിമയാണ്. പല താരങ്ങൾ അഭിനയിക്കുന്ന ഒരു വലിയ സിനിമ. മാർച്ചിൽ സെറ്റ് വർക്ക് തുടങ്ങിയ സമയത്തായിരുന്നു കൊവിഡിന്റെ ആദ്യ തരംഗം വന്നത്. പിന്നീട് ലോക്ഡൗൺ വന്നപ്പോൾ ആ സിനിമ തത്കാലത്തേക്ക് മാറ്റിവച്ചു. ഇനി എന്നായിരിക്കും ആ സിനിമ പുനരാരംഭിക്കാൻ കഴിയുന്നതെന്നറിയില്ല.
സാറാസ് കൊവിഡ് കാലത്ത് ഒ.ടി.ടിക്ക് വേണ്ടി ചെയ്ത സിനിമയാണ്. തിയേറ്റർ റിലീസിനു വേണ്ടിയായിരുന്നുവെങ്കിൽ സാറാസിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്തുമായിരുന്നു?
ബിഗ്സ്ക്രീനിന് വേണ്ടിയായിരുന്നെങ്കിൽ ഞാൻ സാറാസ് ചെയ്യുമായിരുന്നില്ല. സാറാസ് എന്ന സിനിമയുടെ കഥ പറയാൻ വേണ്ട ഒരു സമയമുണ്ട്. സത്യത്തിൽ ഒന്നര മണിക്കൂറിനുള്ളിൽ പറഞ്ഞു തീർക്കേണ്ട കഥയാണ് സാറാസിന്റേത്. സാറ്റലൈറ്റ് വിറ്റുപോകണമെങ്കിൽ കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും ദൈർഘ്യം വേണമെന്നോ മറ്റോ ഉള്ള നിബന്ധന കാരണമാണ് സിനിമയുടെ ദൈർഘ്യം കുറച്ചുകൂടി നീട്ടിയത്.
ഓരോ കഥാപാത്രങ്ങളുടെയും ഇമോഷൻസ് വർക്കൗട്ട് ചെയ്യാൻ ചിലപ്പോൾ അല്പം ലാഗ് ചെയ്യേണ്ടിവരും. തിയേറ്റർ റിലീസാണെങ്കിൽ ആ സ്വാതന്ത്ര്യം കിട്ടില്ല.
ഒ.ടി.ടിക്ക് വേണ്ടി മാത്രമാണ് സാറാസ് ചെയ്തത്. നിർമ്മാതാക്കളോട് ഞാനാദ്യമേ പറഞ്ഞിരുന്നു ഈ സിനിമ തിയേറ്ററിൽ റിലീസ് ചെയ്യാനാണെങ്കിൽ ഞാനില്ലെന്ന് തിയേറ്ററിൽ റിലീസ് ചെയ്തിരുന്നെങ്കിൽ സൂപ്പർ ഹിറ്റായെന്നൊക്കെ പലരും പറയുന്നുണ്ടെങ്കിലും തിയേറ്ററിൽ വൻ പരാജയമായി മാറിയേനെയെന്ന് എനിക്കറിയാം. ഒ.ടി.ടി റിലീസായത് കൊണ്ടും ഒരുപാടാളുകൾ ഒറ്റയടിക്ക് കണ്ടത് കൊണ്ടുമാണ് സിനിമ എല്ലാവർക്കും ഇഷ്ടപ്പെട്ടത്.
അന്നബെൻ തന്നെയായിരുന്നോ സാറയായി ആദ്യമേ മനസിൽ?
അതെ. ഈ കഥ വന്ന സമയത്ത് തന്നെ ഞാൻ ബെന്നിച്ചേട്ടനെ (ബെന്നി പി .നായരമ്പലം) വിളിച്ച് ചോദിച്ചു, അന്ന വീട്ടിലുണ്ടോ, കൊവിഡ് കാലത്ത് സിനിമ ചെയ്യാൻ വരുമോ എന്നൊക്കെ. കഥ നല്ലതാണെങ്കിൽ ചെയ്യുമെന്ന ഉറപ്പ് കിട്ടിയ ശേഷമാണ് ഞാൻ അന്നയോട് കഥ പറയാൻ പോയത്.
ബെന്നിച്ചേട്ടൻ തിരക്കഥയെഴുതിയ വെളിപാടിന്റെ പുസ്തകത്തിൽ ഞാനൊരു വേഷം അവരിപ്പിച്ചിട്ടുണ്ട്. ലാൽജോസ് സാറിനോടൊക്കെ ഈ സീനിലെ ഒരു ഡയലോഗ് ജൂഡിന് കൊടുത്താലോ എന്നൊക്കെ ബെന്നിച്ചേട്ടൻ ചോദിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. എന്നിലുള്ള ആക്ടർക്ക് എന്തെങ്കിലും ഗുണമായിക്കോട്ടെയെന്ന് വിചാരിച്ചുള്ള ബെന്നിച്ചേട്ടന്റെ ഇടപെടലുകൾ കണ്ടപ്പോൾ തന്നെ ഈ മനുഷ്യൻ എന്നെ വളരെ സപ്പോർട്ട് ചെയ്യുന്നുണ്ടല്ലോ, ഒരു സിനിമയിൽ അഭിനയിപ്പിച്ചാലോ എന്ന് തോന്നിയിരുന്നു. ബെന്നിച്ചേട്ടൻ പഴയ നടനാണ്. നാടകത്തിലഭിനയിച്ച് മികച്ച നടനുള്ള അവാർഡൊക്കെ വാങ്ങിച്ചിട്ടുള്ള ആളാണ്. സാറാസിൽ അന്ന ബെന്നിന്റെ അച്ഛനായിട്ടഭിനയിക്കാൻ അന്നയുടെ സ്വന്തം അച്ഛനെക്കാൾ നല്ലൊരു കാസ്റ്റിംഗ് ഉണ്ടെന്ന് തോന്നിയില്ല.
അടുത്ത സിനിമ?
ലോക് ഡൗണിന് മുൻപ് കമ്മിറ്റ് ചെയ്ത ചില സിനിമകളുണ്ട്. ലോ ക് ഡൗൺ സമയത്ത് കേട്ട ചില കഥകളുണ്ട്. ഏതാണ് ആദ്യം ചെയ്യേണ്ടതെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
കുടുംബത്തെക്കുറിച്ച്?
ഭാര്യ ഡിയാന. രണ്ട് പെൺമക്കൾ. മൂത്തയാൾ റോസിലിന് അഞ്ച് വയസും ഇളയയാൾ ഇസബെല്ലിന് ഒരു വയസുംം.
മമ്മൂട്ടിയായി നിവിൻപോളി
മമ്മൂട്ടിയുടെ ആത്മകഥ സിനിമയാകും
ഓം ശാന്തി ഓശാനയ്ക്ക് മുൻപേ മമ്മൂട്ടിയുടെ ജീവിത കഥകൾ സിനിമയാക്കാൻ ജൂഡ് ആന്റണി ജോസഫ് പ്ളാനിട്ടിരുന്നു. ''മമ്മുക്കയെ സമീപിച്ചപ്പോൾ ഇപ്പോൾ ചെയ്യേണ്ടയെന്നാണ് അദ്ദേഹം പറഞ്ഞത്. മമ്മുക്ക സമ്മതിച്ചാൽ ഞങ്ങൾ റെഡിയാണ്. മമ്മൂക്കയായഭിനയിക്കുന്നത് നിവിൻപോളിയാണ്. നിവിൻ ഒരു കട്ട മമ്മുക്ക ഫാനാണ്. പഠിച്ചിരുന്ന കാലത്ത് മമ്മുക്കയുടെ ഫാൻസ് അസോസിയേഷൻ അംഗമായിരുന്നു. നിവിനാണ് എന്നോട് മമ്മൂക്കയുടെ ആത്മകഥയായ 'ചമയങ്ങളില്ലാതെ"വായിക്കാൻ പറയുന്നതും അതൊരു സിനിമയാക്കിയാലോ എന്ന് ചോദിക്കുന്നതും. നക്ഷത്രങ്ങളുടെ രാജകുമാരൻ എന്ന പേരിൽ ഞാനത് ഹ്രസ്വ ചിത്രമാക്കിയപ്പോൾ നിർമ്മിക്കാൻ കൂടെ നിന്നതൊക്കെ നിവിനാണ്. അച്ഛന്റെ വേഷം മകൻ അഭിനയിക്കുന്നതിനേക്കാൾ മറ്റൊരു ആക്ടർ അഭിനയിക്കുന്നതാണ് നല്ലതെന്ന് തോന്നിയതിനാലാണ് മമ്മൂക്കയുടെ വേഷം നിവിനെക്കൊണ്ട് തന്നെ ചെയ്യിക്കാൻ തീരുമാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |