കൊച്ചി: ക്ലോസ് റേഞ്ചിൽ നിന്നുള്ള മൂന്ന് ഷോട്ട്. ഒന്ന് മാനസയുടെ ചെവിക്ക് പിന്നിൽ. മറ്റൊന്ന് നെഞ്ചിലും. പിന്നാലെ സ്വയം തലയിലേക്ക് വെടിയുതിർത്ത് രഗിലും. കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്ന് പൊലീസ് അടിവരയിടുന്നു. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി നേതൃത്വം നൽകുന്ന അന്വേഷണസംഘം തേടുന്ന മൂന്ന് കാര്യങ്ങൾ ഇവയാണ്.
ആരുടെ പിസ്റ്റൾ?
വെടിയുതിർക്കാൻ ഉപയോഗിച്ച പിസ്റ്റൾ രഗിലിന് എവിടെ നിന്ന് ലഭിച്ചെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. ഇത് നാടൻ തോക്ക് അല്ലെന്നാണ് പൊലീസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. സീൽ ചെയ്ത മുറിയിലാണ് തോക്കുള്ളത്. ഇന്ന് ബാലിസ്റ്റിക്ക് വിദഗ്ദ്ധരെത്തി പരിശോധിക്കും. ലൈസൻസുള്ള തോക്കാണെങ്കിൽ കാര്യങ്ങൾ എളുപ്പമാകും.
സഹായം കിട്ടിയോ?
സംഭവം നടക്കുന്നതിന് ഒരുദിവസം മുമ്പാണ് രഗിൽ കണ്ണൂരിൽ നിന്ന് കോതമംഗലത്ത് എത്തിയത്. അന്നായിരിക്കാം തോക്ക് കൊണ്ടുവന്നതെന്ന് പൊലീസ് കരുതുന്നു. കണ്ണൂരിൽ നിന്ന് ആരാണ് തോക്ക് നൽകിയത്, ഇയാളുടെ സുഹൃത്തുക്കൾ ആരെങ്കിലും സഹായിച്ചോ തുടങ്ങിയ കാര്യങ്ങളും അന്വേഷണ പരിധിയിലുണ്ട്. ജൂലായ് നാല് മുതൽ കോതമംഗലത്തുണ്ടായിരുന്ന രഗിൽ ഇവിടെ നിന്ന് പിസ്റ്റൾ തരപ്പെടുത്തിയതാണോയെന്നതും പൊലീസ് തള്ളിക്കളഞ്ഞിട്ടില്ല.
ഫോണിലെ വിവരം
ഇൻസ്റ്റഗ്രാം വഴിയാണ് മാനസയും രഗിലും പരിചയത്തിലാകുന്നത്. മാനസയ്ക്ക് രണ്ട് ഫോണുണ്ടായിരുന്നു. രഗിലിന്റെ കൈവശം ഒന്നും. ഇവ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഫോണുകൾ പരിശോധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണ്. റെജിൽ കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ നേരം സംസാരിച്ച സുഹൃത്തുക്കളുടെ ഉൾപ്പെടെ മൊഴിയെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |