ആലപ്പുഴ: സംസ്ഥാന ഫയർ ആൻഡ് റെസ്‌ക്യൂ സർവീസിന് കീഴിൽ പ്രവർത്തിക്കുന്ന സിവിൽ ഡിഫൻസ് ടീമിന്റെ പ്രവർത്തനങ്ങൾ ദുരന്തമുഖങ്ങളിലും കൊവിഡ് കാലത്തും സാധാരണക്കാർക്ക് ആശ്വാസമാകുന്നു.
പ്രതിഫലേച്ഛയില്ലാതെ ഏതു ആപത്ഘട്ടത്തിലും പ്രവർത്തന സജ്ജമായിരിക്കാൻ മാനസികമായും ശാരീരികമായും തയ്യാറായി സ്വയം മുന്നോട്ട് വന്ന സന്നദ്ധ പ്രവർത്തകരാണ് സിവിൽ ഡിഫൻസ് ടീം അംഗങ്ങൾ.
ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിവരുന്ന പശ്ചാത്തലത്തിൽ തീരപ്രദേശങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനുള്ള ചുമതല ഭരണകൂടം ഏൽപ്പിച്ചിരിക്കുന്നതും ഡിഫൻസ് ടീമിനെയാണ്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവരുടെ പേരുവിവരങ്ങൾ അതത് എസ്.എച്ച്.ഒമാർക്ക് കൈമാറുന്ന ചുമതലയും ഡിഫൻസ് ടീമിനാണ്. പൊലീസിന്റെ പാസിംഗ് ഔട്ട് പരേഡ് അടക്കം പൂർത്തീകരിച്ചാണ് അംഗങ്ങൾ സേനയിൽ പ്രവർത്തിക്കുന്നത്.
ഫയർ ആൻഡ് റെസ്‌ക്യു സർവീസ് ഡയറക്ടർ ജനറലാണ് സിവിൽ ഡിഫൻസിന്റെയും മേധാവി. ജില്ലകളിൽ ജില്ലാ ഫയർ ഓഫീസറാണ് സേനയുടെ നോഡൽ ഓഫീസർ. ജില്ലാതലത്തിൽ പ്രവർത്തനം ഏകോപിപ്പിക്കുന്നത് കളക്ടറാണ്. വിയ്യൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിവിൽ ഡിഫൻസ് അക്കാദമിയിലാണ് ഡിഫൻസ് വോളണ്ടിയർമാർക്ക് സംസ്ഥാനതല പരിശീലനം നൽകുന്നത്. ഇത് കൂടാതെ ജില്ലാതല പരിശീലനവും ലഭിക്കും.
ഒരു ഫയർ സ്റ്റേഷനിൽ
ഡിഫൻസ് ടീം അംഗങ്ങൾ........50
പുരുഷന്മാർ..............................30
സ്ത്രീകൾ..................................20
പ്രവർത്തനങ്ങൾ
1.ദുരന്തനിവാരണം
2.കൊവിഡ് പ്രോട്ടോക്കോൾ ഉറപ്പ് വരുത്തൽ
3.ജീവകാരുണ്യപ്രവർത്തനങ്ങൾ
4.മരണാനന്തര ചടങ്ങുകളിൽ സഹായം
5.വാക്സിൻ സെന്ററുകളിൽ ഡ്യൂട്ടി
6.ക്വാറന്റെനിൽ കഴിയുന്നവർക്ക് ഭക്ഷണം എത്തിക്കും
7.അപകട സാഹചര്യങ്ങളിൽ മുന്നറിയിപ്പ് നൽകുക
സർക്കാരിന്റെ നേരിട്ടുള്ള വിവിധ പ്രവർത്തനങ്ങളിൽ ഡിഫൻസ് ടീമിനെ പങ്കാളികളാക്കുന്നതിൽ അഭിമാനമുണ്ട്. സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന ടീം പ്രതിഫലം ആഗ്രഹിക്കാതെയാണ് പ്രവർത്തിക്കുന്നത്
അനി ഹനീഫ്,
സിവിൽ ഡിഫൻസ് ടീം അംഗം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |