തൃശൂർ: അനധികൃത സാമ്പത്തിക ഇടപാട് നടന്നെന്ന ആക്ഷേപത്തിൽ, അന്വേഷണത്തിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് രേഖകൾ കൈമാറാതെ കരുവന്നൂർ സർവീസ് സഹകരണ ബാങ്ക്.
നാല് ദിവസം മുമ്പ് ഇ.ഡി ഉദ്യോഗസ്ഥർ എത്തി ഇടപാടുകളുടെ രേഖകൾ ആവശ്യപ്പെട്ടിരുന്നു. പൊലീസ് സ്റ്റേഷനുകളിൽ നിന്ന് ബാങ്കിന്റെ പരാതിയുടെ വിശദാംശങ്ങളും തേടി. ഒരാഴ്ചയായിട്ടും ഇ.ഡിക്ക് രേഖകൾ കൈമാറിയിട്ടില്ല.
രേഖകൾ നൽകുന്നതിനെ പറ്റി സഹകരണ വകുപ്പ് നിർദ്ദേശങ്ങളൊന്നും നൽകിയിട്ടില്ലത്രേ. ഔദ്യോഗിക കണക്കിൽ നൂറ് കോടിയിലധികം രൂപയുടെ വായ്പാത്തട്ടിപ്പ് നടന്ന ബാങ്കിൽ അതിൽ കൂടുതൽ അനധികൃത ഇടപാട് നടന്നെന്നാണ് ആക്ഷേപം. ബാങ്കിൽ കോടികളുടെ കള്ളപ്പണം വെളുപ്പിച്ചെന്ന് ബി. ജെ. പിയും ആരോപിക്കുന്നു.
വായ്പകളും നിക്ഷേപങ്ങളും സംബന്ധിച്ച ഫയലുകളാണ് ഇ.ഡി ബാങ്ക് അഡ്മിനിസ്‌ട്രേറ്ററോട് ആവശ്യപ്പെട്ടത്. പ്രതികൾ തന്നെ കുറെ ഫയലുകൾ നശിപ്പിച്ചെന്നും മറ്റ് ഫയലുകൾ അന്വേഷണ സംഘത്തിന്റെ പരിശോധനയിലാണെന്നും ബാങ്കിലില്ലെന്നുമാണ് മറുപടി നൽകിയത്. ഇ.ഡിയുമായി സഹകരിക്കേണ്ടെന്ന നിലപാടാണോയെന്നും സംശയമുണ്ട്.
അതിനിടെ ഇ.ഡി ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി ബാങ്കിലെത്തിയ അജ്ഞാതൻ പൊലീസെത്തും മുമ്പ് കടന്നത് സംശയത്തിന് ഇടയാക്കി. അത് ഇ.ഡി ഉദ്യോഗസ്ഥൻ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |