കൊച്ചി: പിറവം ഇലഞ്ഞിയിലെ കള്ളനോട്ട് നിർമ്മാണ കേസിൽ അന്യംസസ്ഥാനത്ത് നിന്നുള്ളവർ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസ് അന്വേഷണം ഊർജ്ജിമതാക്കി. തമിഴ്നാട്, കർണാടക, ഹൈദരാബാദ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കോയമ്പത്തൂരിലെ ചില രഹസ്യഇടങ്ങളും പൊലീസിന്റെ നിരീക്ഷണത്തിലാണ്. കേസിൽ കൂടുതൽ അറസ്‌റ്റ് ഉണ്ടായേക്കാമെന്നാണ് പൊലീസ് നൽകുന്ന സൂചന. നിലവിൽ പ്രതികളുടെ തമിഴ്‌നാട് ബന്ധത്തെ കുറിച്ചുള്ള അന്വേഷണത്തിലാണ് പൊലീസ്. 15 ലക്ഷം രൂപയുടെ നോട്ട് അച്ചടിച്ചതായാണ് പ്രതികൾ പൊലീസിന് നൽകിയ വിവരം. എന്നാൽ 7. 57 ലക്ഷം രൂപയുടെ വ്യാജ നോട്ട് മാത്രമാണ് പിടിച്ചെടുത്തിട്ടുള്ളത്. ബാക്കി തുക കേരളത്തിന് പുറത്ത് ചെലവിട്ടതാവാനാണ് സാദ്ധ്യതയെന്ന് പൊലീസ് പറയുന്നു. ഇത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. അറസ്‌റ്റിലാകും മുമ്പ് വരെ നിർമ്മിച്ച നോട്ടുകൾ തമിഴ്‌നാട്ടിലേക്ക് കടത്തിയിരുന്നു. പ്രതികൾ ഇലഞ്ഞി പൈങ്കുറ്റിയിലെ ഇരുനില വീടിന്റെ കരാർ കാലാവധി പൂർത്തിയാകും മുമ്പ് 30 കോടിയുടെ വ്യാജ കറൻസികളെങ്കിലും നിർമ്മിച്ച് തമിഴ്‌നാട്ടിലേക്ക് കടത്താൻ ലക്ഷ്യമിട്ടിരുന്നതായി പൊലീസ് പറയുന്നു. ഒമ്പത് മാസത്തോളമായി പ്രതികൾ ഇലഞ്ഞിയിലെ വാടക വീട്ടിൽ താമസം തുടങ്ങിയിട്ട്.
ഒറിജിനലിനെ വെല്ലും വ്യാജൻ
യഥാർത്ഥ നോട്ടുകളെ വെല്ലുന്ന വ്യാജ നോട്ടുകളാണ് പിടിയിലായ ഏഴംഗ സംഘം അച്ചടിച്ച് പോന്നിരുന്നത്. ഒറിജിനലിനോട് കിടപിടിക്കുന്ന നോട്ടുകൾ അച്ചടിക്കാൻ എല്ലാ സംവിധാനങ്ങളും വീട്ടിൽ ഒരുക്കിയിരുന്നു. കോയമ്പത്തൂരിൽ ലഭിക്കുന്ന അച്ചടി സാമഗ്രികളാണ് പൊലീസ് പിടിച്ചെടുത്തത്. അതുകൊണ്ടു തന്നെ കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കള്ളനോട്ടടി സംഘത്തിലേക്കാണ് പൊലീസ് അന്വേഷണം നീളുന്നത്. നിരവധി നോട്ടടി സംഘങ്ങൾ സംസ്ഥാനത്ത് സജീവമാണെന്നാണ് പൊലീസ് നിഗമനം. യഥാർത്ഥ നോട്ടുകൾ നൽകി സ്വന്തമാക്കുന്ന വ്യാജ കറൻസികൾ നേരിട്ട് ബാങ്കുകളിൽ എത്തരുതെന്ന കർശന നിർദേശം നൽകിയായിരുന്നു ഇവരുടെ ഇടപാട്. കേരളത്തിൽ അധികം വിതരണം ചെയ്തിട്ടില്ല. സംഘത്തിന്റെ സാമ്പത്തിക ഇടപാടുകളും ബന്ധങ്ങളും അന്വേഷിച്ചുവരുകയാണ്. കള്ളനോട്ടുകൾ കൈപ്പറ്റിയവരിൽ ദേശവിരുദ്ധ ശക്തികളുണ്ടോയെന്ന് തീവ്രവാദ വിരുദ്ധസേന പരിശോധിക്കുന്നുണ്ട്. 5 പ്രിന്റർ ,ഫോട്ടോസ്‌റ്റാറ്റ് മെഷീൻ, നോട്ടെണ്ണുന്ന മെഷീൻ, സ്‌ക്രീൻ പ്രിന്റിംഗ് ഉപകരണങ്ങൾ, ഇതിന് ആവശ്യമായ മഷി പേപ്പറുകൾ തുടങ്ങിയവയും കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.
മുഖ്യപ്രതി കള്ളനോട്ട് നിർമ്മിക്കാൻ മിടുക്കൻ
നോട്ടടി സംഘത്തിലെ മുഖ്യൻ നെടുങ്കണ്ടം മൈനർ സിറ്റി സ്വദേശി സുനിൽകുമാറാണെന്ന് (40) കണ്ടെത്തി. രണ്ടുവട്ടം കള്ളനോട്ട് കേസിൽ ഇയാൾ അറസ്‌റ്റിലായിട്ടുണ്ട്. വ്യാജനോട്ട് നിർമ്മാണത്തിൽ കുപ്രസിദ്ധനായ ബോസുമായി തെറ്റിപ്പിരിഞ്ഞ ശേഷം ഇയാൾ സ്വന്തമായി നോട്ടടി സംഘത്തെ വളർത്തിയെടുക്കുകയായിരുന്നു. ഗ്രാമപ്രദേശത്തെ ഒഴിഞ്ഞ പ്രദേശങ്ങളിലെ ആഡംബര വീടാണ് പ്രതികൾ തിരഞ്ഞെടുത്തിരുന്നത്. ഇങ്ങനെയാണ് ഏഴംഗ സംഘം പിറവം പൈങ്കുറ്റിയിലെത്തിയത്. കേസിലെ പ്രതികളായ റാന്നി സ്വദേശി മധുസൂദനൻ (48) വണ്ടിപ്പെരിയാർ സ്വദേശി തങ്കമുത്തു (60) എന്നിവരെ മാത്രമേ നാട്ടുകാർ വീടിനു പുറത്ത് കണ്ടിട്ടുള്ളു. മറ്റുള്ളവർ വീടിനുള്ളിൽ മുഴുവൻ സമയവും നോട്ട് നിർമാണത്തിലായിരുന്നു. കേസിൽ അറസ്റ്റിലായ ഇടുക്കി വണ്ടിപ്പെരിയാർ ഇഞ്ചിക്കാട്ട് എസ്റ്റേറ്റ് സ്വദേശികളായ സ്റ്റീഫൻ (31), ആനന്ദ് (24), ധനുഷ് ഭവനിൽ തങ്കമുത്തു (60), കോട്ടയം കിളിരൂർ നോർത്ത് ചെറുവള്ളിത്തറ വീട്ടിൽ ഫൈസൽ (34), തൃശൂർ പീച്ചി വഴയത്ത് വീട്ടിൽ ജിബി (36), എന്നിവരെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്, ഇന്റലിജൻസ് ബ്യൂറോ എന്നിവരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. പ്രതികൾ 14 ദിവസത്തേക്ക് റിമാന്റിലാണ്. തുടരന്വേഷണത്തിനായി ഇവരെ കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്ന് ഇൻസ്‌പെക്ടർ കെ.ആർ. മോഹൻദാസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |