ന്യൂഡൽഹി: മദ്യപാന ശീലത്തെ ചോദ്യം ചെയ്‌തതിന്റെ ദേഷ്യത്തിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. ഡൽഹിയിലെ മംഗോൾപുരി പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. സമീർ(45) തൊഴിൽ രഹിതനായിരുന്നു. മദ്യപാന ശീലവും ഇയാൾക്കുണ്ടായിരുന്നു. ഇതിനെ തുടർന്ന് വീട്ടിൽ വഴക്ക് പതിവായിരുന്നതായി അയൽക്കാർ പറയുന്നു. ശനിയാഴ്‌ച പുലർച്ചെയും സമീറും ഭാര്യ ഷബ്‌ന(40)യും തമ്മിൽ ഇക്കാര്യത്തെ ചൊല്ലി തർക്കമുണ്ടായി.
തുടർന്ന് കത്തിയെടുത്ത് തുടർച്ചയായി ഷബ്നയെ കുത്തിയ ശേഷം ഇയാൾ വേഗം അടുത്തുളള പൊലീസ് സ്‌റ്റേഷനിൽ ചോരയൊലിക്കുന്ന കത്തിയുമായെത്തി കീഴടങ്ങി. സംഭവം നടന്നതോടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഷബ്‌നയെ അടുത്തുളള സഞ്‌ജയ് ഗാന്ധി ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും അവർ മരിച്ചു.
ജോലിയൊന്നും ഇല്ലാത്തതിനാൽ ഭാര്യയുമായി വഴക്കിടുമായിരുന്നെന്ന് സമീർ സമ്മതിച്ചു. ഒരുമാസം മുൻപ് ഈ കുഴപ്പം കാരണം തന്നെ ഭാര്യ വീട്ടിൽ നിന്നും പുറത്താക്കിയതായും അന്നുമുതൽ തെരുവിലാണ് കഴിഞ്ഞതെന്നും സമീർ പൊലീസിനോട് പറഞ്ഞു. ഇവർക്ക് 21ഉം 17ഉം വയസുളള രണ്ട് മക്കളുളളതായി പൊലീസ് പറഞ്ഞു. സമീറിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |