ടോക്യോയിലെ ഒളിമ്പിക്സ് വേദി ചില പ്രതിഷേധ പ്രകടനങ്ങൾക്ക് കൂടി കഴിഞ്ഞ ദിവസം വേദിയായി.
പോഡിയത്തിൽ പ്രതിഷേധം
ഷോട്ട്പുട്ടിൽ വെള്ളി നേടിയ അമേരിക്കൻ വനിതാതാരം റാവൻ സോണ്ടേഴ്സ് മെഡൽദാനവേദിയിൽ കൈകൾ ഉയർത്തി ഇംഗ്ളീഷിലെ X എന്ന അക്ഷരത്തിന്റെ മാതൃകയിൽ പിണച്ചുചേർത്താണ് പ്രതിഷേധിച്ചത്. ഭിന്ന ലൈംഗിക വിഭാഗത്തിന് പിന്തുണ അർപ്പിക്കാനായിരുന്നു സോണ്ടേഴ്സിന്റെ ശ്രമം.അടിച്ചമർത്തപ്പെട്ടവർക്കായാണ് തന്റെ പ്രതിഷേധമെന്ന് സോണ്ടേഴ്സ് പറഞ്ഞു. അതേസമയം മെഡൽദാന വേദിയിൽ പ്രതിഷേധപ്രകടനങ്ങൾ നടത്തിയാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഇന്റർ നാഷണൽ ഒളിമ്പിക് കമ്മറ്റി അറിയിച്ചിട്ടുണ്ട്.മത്സരങ്ങൾക്ക് മുമ്പ് മാന്യമായ രീതിയിൽ പ്രതിഷേധിക്കാൻ അനുവാദവും നൽകിയിട്ടുണ്ട്. സാണ്ടേഴ്സ് മത്സരവേദിയിൽ മുടിയിൽ പല നിറങ്ങളടിച്ചും ജോക്കർ മാസ്ക് ധരിച്ചുമാണ് എത്തിയിരുന്നത്.
എംബസിയിൽ അഭയം
ബെലാറസ് സ്പ്രിന്റർ ക്രിസ്റ്റീന സിമാനൗവസ്ക്യയെ ടീം അധികൃതർ നാട്ടിലേക്ക് മടക്കി അയക്കാൻ തീരുമാനിച്ചതാണ് വിവാദമായത്. 200 മീറ്ററിൽ മത്സരിക്കാനിരുന്ന ക്രിസ്റ്റീനയോട് മത്സരത്തിന് മുമ്പ് പെട്ടിയുമെടുത്ത് വിമാനത്താവളത്തിലേക്ക് പുറപ്പെടാൻ ചീഫ് കോച്ച് നിർദ്ദേശിക്കുകയായിരുന്നു. താരത്തിന്റെ മാനസിക നില ശരിയല്ലെന്നായിരുന്നു ടീം അധികൃതരുടെ നിലപാട്. എന്നാൽ ക്രിസ്റ്റീന ബൊറസിലേക്ക് മടങ്ങില്ലെന്ന് നിലപാടെടുത്തു.തുടർന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ ഇടപെട്ടതോടെ പോളണ്ടും ചെക്ക് റിപ്പബ്ളിക്കും അറിയിച്ചു. അങ്ങനെ ക്രിസ്റ്റീന രഹസ്യമായി ടോക്യോയിലെ പോളിഷ് എംബസിയിൽ അഭയം തേടി. താരം സുരക്ഷിതയാണെന്ന് ഒളിമ്പിക് കമ്മിറ്റി അധികൃതർ അറിയിച്ചു.
കുത്തിയിരുപ്പ് സമരം
സൂപ്പർ ഹെവിവെയ്റ്റ് ബോക്സിംഗിൽ എതിരാളിയെ മനപ്പൂർവ്വം തലയ്ക്കിടിച്ചെന്ന പേരിൽ തന്നെ അയോഗ്യനാക്കിയതിനെതിരെ ഫ്രഞ്ച് ബോക്സർ മൗറാദ് അലിയേവ് ബോക്സിംഗ് റിംഗിനരികിൽ ഒരു മണിക്കൂറോളം കുത്തിയിരുന്നു.ജയിച്ചുനിന്ന തന്നെ തോൽപ്പിക്കാനായി മനപ്പൂർവ്വം വിലക്കുകയായിരുന്നു എന്നായിരുന്നു അലിയേവിന്റെ വാദം. ഫ്രഞ്ച് ടീമിനെതിരെ വിവേചനമുണ്ടെന്നും ആരോപിച്ചു.ബോക്സിംഗ് ഫെഡറേഷന്റെ ഉന്നതർ ഇടപെട്ടാണ് കുത്തിയിരുപ്പ് സമരം അവസാനിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |