ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഗോഗ്രയിൽ നിയന്ത്രണ രേഖയ്ക്ക് ഇരുവശവും വിന്യസിച്ച സൈന്യങ്ങളെ പിൻവലിക്കാൻ ഇന്ത്യയും ചൈനയും ധാരണയിലെത്തി. അടുത്ത ദിവസങ്ങളിൽ ഇരുപക്ഷവും തങ്ങളുടെ സൈന്യങ്ങളെ പിൻവലിക്കും. ഇക്കഴിഞ്ഞ ശനിയാഴ്ച ഇരുരാജ്യങ്ങളുടെയും സൈനിക കമാൻഡർമാർ അതിർത്തിയിൽ നടത്തിയ 12-മത് കൂടിക്കാഴ്ചയുടെ തുടർച്ചയായാണ് നടപടി. സംഘർഷം ലഘൂകരിക്കാനും നിയന്ത്രണ രേഖയിൽ സമാധാനം നിലനിറുത്താനും ബാദ്ധ്യസ്ഥമാണെന്ന് ഇന്ത്യയും ചൈനയും കഴിഞ്ഞ ദിവസം സംയുക്ത പ്രസ്താവന ഇറക്കിയിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ പാംഗോംഗ് തടാകത്തിന്റെ തെക്ക്, വടക്ക് തീരങ്ങളിൽ നിന്ന് സൈന്യത്തെ പിൻവലിച്ച ശേഷം കിഴക്കൻ ലഡാക് മേഖലയിൽ ഇരുപക്ഷവും നേർക്കുനേർ തുടരുകയാണ്. ചർച്ചകളും നയതന്ത്ര ഇടപെടലുകളും നടന്നെങ്കിലും സേനാപിൻമാറ്റത്തിൽ കൂടുതൽ പുരോഗതി ഉണ്ടായിരുന്നില്ല.
ഗാൽവൻ സംഘർഷം: വീഡിയോ പുറത്തുവിട്ട് ചൈന
2020 ജൂണിൽ ഗാൽവൻ താഴ്വരയിൽ 20 ഇന്ത്യൻ സൈനികരുടെ വീര മൃത്യുവിന് ഇടയാക്കിയ സംഘർഷത്തിന്റെ വീഡിയോ ചൈന പുറത്തുവിട്ടു. സംഘർഷത്തിൽ നാലു സൈനികർ കൊല്ലപ്പെട്ടെന്ന വിവരം ചൈന സ്ഥിരീകരിച്ചിരുന്നു. ഇതിലൊരു സൈനികനായ ചെൻ ഹോംഗ്ജുനിനെ കേന്ദ്രീകരിച്ചുള്ള വീഡിയോ ആണിത്. ചൈനീസ് ലിബറേഷൻ ആർമി ദിനത്തിന്റെ ഭാഗമായി സർക്കാർ ടി.വി ചാനൽ സി.ജി.ടി.എൻ ആണ് വീഡിയോ പുറത്തുവിട്ടത്. സൈനിക കമാൻഡർ തല ചർച്ചയ്ക്ക് ശേഷം ഇരുരാജ്യങ്ങളും സമാധാനം തുടരുമെന്ന് വ്യക്തമാക്കി സംയുക്ത പ്രസ്താവന ഇറക്കിയതിന് പിന്നാലെയാണ് വീഡിയോ വന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |