പള്ളുരുത്തി: കുമ്പളങ്ങി പഴങ്ങാട്ടുപടിക്കൽ ലാസർ ആന്റണിയുടെ (39) അഴുകിയ ജഡം പാടവരമ്പിൽ കണ്ടെത്തിയ സംഭവത്തിൽ സ്ത്രീയുൾപ്പെടെ രണ്ടു പേരെ പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പളങ്ങി പുത്തങ്കരി വീട്ടിൽ സെൽവൻ (53), തറേപറമ്പിൽ ബിജുവിന്റെ ഭാര്യ മാളു എന്ന രാഖി (22) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ മാസം 31ന് ലാസറിന്റെ മൃതദേഹം സുഹൃത്തായ ബിജുവിന്റെ വീടിനടുത്തുള്ള പാടവരമ്പിൽ കണ്ടെത്തുകയായിരുന്നു. ലാസറും സഹോദരനും ചേർന്ന് വർഷങ്ങൾക്ക് മുൻപ് ബിജുവിന്റെ കൈ തല്ലി ഒടിക്കുകയും മർദ്ദിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലയിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ഒൻപതിന് വഴക്ക് പറഞ്ഞു തീർക്കാനെന്നു പറഞ്ഞ് ലാസറിനെ ബിജു വീട്ടിലേക്ക് വിളിച്ച് വരുത്തി. അവിടെയിരുന്ന് മറ്റു ചില സുഹൃത്തുക്കളോടൊപ്പം ഇരുവരും മദ്യപിച്ചു. തുടർന്ന് ബിജുവും രണ്ട് സുഹൃത്തുക്കളും ചേർന്ന് ലാസറിനെ മർദ്ദിക്കുകയും തല ഭിത്തിയിൽ ഇടിച്ചും നെഞ്ചിൽ ചവിട്ടിയും കൊലപ്പെടുത്തുകയും ചെയ്തു. മൃതദേഹം ബിജുവിന്റെ വീടിനോട് ചേർന്നുള്ള പാടവരമ്പത്ത് കുഴിച്ചുമൂടി. ശക്തമായ മഴ പെയ്തതോടെയാണ് മൃതദേഹം പൊങ്ങിയത്. ലാസറിനെ ഉപദ്രവിച്ചതിനും മൃതദേഹം മറവ് ചെയ്യുന്നതിൽ പ്രതികൾക്ക് സഹായം ഒരുക്കിയതിനുമാണ് രാഖിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മറ്റു പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |